വിനോയ് തോമസ് രചിച്ച ഒരു നോവലാണ് കരിക്കോട്ടക്കരി. കരിക്കോട്ടക്കരി എന്ന വടക്കൻ കുടിയേറ്റ ഗ്രാമത്തിൻറേയും അവിടത്തെ പുലയ-ക്രിസ്ത്യൻ ജീവിതത്തിൻറേയും കഥയാണ് ഈ നോവലിന്റെ പ്രധാന പ്രമേയം. കുടിയേറ്റ മേഖലയിലെ ജീവിതം സൂക്ഷ്മവും വിശദവുമായി രേഖപ്പെടുത്തുന്നതോടൊപ്പം അവരുടെ സ്വത്വപ്രതിസന്ധിയും പുതിയ രാഷ്ട്രീയ സാഹചര്യത്തിൻറെ ആവിർഭാവവും ആവിഷ്കരിക്കാനുള്ള ശ്രമവും നോവൽ നിർവഹിക്കുന്നുണ്ട്.

കരിക്കോട്ടക്കരി
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്വിനോയ് തോമസ്
പുറംചട്ട സൃഷ്ടാവ്എൻ.അജയൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഡി.സി.ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
2014-10-04
ഏടുകൾ128
ISBN9788126451906

കഥാപാത്രങ്ങൾ തിരുത്തുക

ഇറാനിമോസ് - പരിവർത്തിത ക്രൈസ്തവവിഭാഗത്തിൽപെട്ട നായകൻ കഥയുടെ അവസാനം സ്വന്തം സ്വത്വം തിരിച്ചറിയാൻ അന്വേഷണം നടത്തുന്നത് വഴി താൻ യഥാർത്ഥ പുലയൻ ആണെന്നു മനസിലാക്കുന്നു. നിക്കോളച്ചൻ - കരിക്കോട്ടക്കരി എന്ന പരിവർത്തിത ക്രൈസ്തവ ഗ്രാമം സ്ഥാപിച്ചു. സെബാൻ - ഇറാനിമോസിൻറെ അന്വേഷണത്തിനു തുടക്കം കുറിച്ചവൻ.

കഥാസംഗ്രഹം തിരുത്തുക

അധികാരത്തിൽ കുടുംബയോഗം എന്ന ഒന്നാം അധ്യായത്തിൽ അധികാരത്തിൽ കുടുംബത്തിൻറെ ചരിത്രം വിവരിക്കുന്നു. അത് പലപ്പോഴും കേരളചരിത്രവുമായി കൂടിക്കുഴയുന്നുണ്ട്. വേണാട് വാണിരുന്ന അയ്യനടികൾ തിരുവടികൾ ക്രിസ്ത്യാനികൾക്ക് തലക്കാണം, ഏണിക്കാണം, മേനിപ്പൊന്ന്, പൊലിപ്പെന്ന്, ഇരവുചേറ്, കുടനാഴി തുടങ്ങിയ എഴുപത്തിരണ്ട് അധികാരങ്ങളും അവകാശങ്ങളും നൽകിയതിൽ നിന്നാണ് അധികാരത്തിൽ എന്ന കുടുംബപ്പേര് ഉണ്ടായത്. എ.ഡി. 842 ൽ കൊല്ലത്തെ തരിസാപ്പള്ളിയുടെ അധികാരിയായിരുന്ന മാർസപീർ ഈസോയുടെ സഹോദരനായ അഫ്രോത്താണ് അധികാരത്തിൽ ആദിപിതാമഹൻ. പേർഷ്യക്കാരനായ അഫ്രോത്ത് പുണിയാരത്ത് മനയിൽ മണിനങ്ങ എന്ന നമ്പൂതിരി യുവതിയെ രാജകല്പന പ്രകാരം വിവാഹം കഴിച്ചു. വൈദേശികവും തദ്ധേശീയവുമായ രണ്ട് കുലീന പാരമ്പര്യങ്ങളുടെകൂടിച്ചേരലിൽ നിന്ന് അധികാരത്തിൽ കുടുംബം ഉടലെടുത്തു തുടങ്ങിയ പരാമർശങ്ങൾ കേരളചരിത്രം തന്നെയാണ്. അധികാരത്തിൽ തറവാട്ടിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം കറുത്തവനായ ഇറാനിമോസ് ജനിച്ചതോടെയാണ് ശരിക്കും കഥതുടങ്ങുന്നത്. കറുത്തവനായ ഇറാണിമോസിൻറെ മാമോടീസാ ദിവസമാണ് അടുത്ത ബന്ധുക്കളേഴിച്ചുള്ള ബന്ധുക്കളും നാട്ടുകാരും ഇറാനിമോസിനെകാണുന്നത്. അന്ന് അവരെല്ലാം രഹസ്യമായി പിറുപിറുത്തു. അയ്യേ ഇതൊരു കരിക്കോട്ടക്കരിക്കാരനാണല്ലോ എന്ന്. ഈ അപമാനം വളർച്ചയുടെ എല്ലാഘട്ടങ്ങളിലും ഇറാനിമോസിനു സഹിക്കേണ്ടിവന്നു. കൂട്ടുകാരനായ സെബാനൊപ്പം കരിക്കോട്ടക്കരിയിൽ പോയതുമുതൽ ഇറാനിമോസ് സ്വത്വാന്വേഷണത്തിൻറെ വഴിയിലായിരുന്നു. കേരളത്തിലെ കുടിയേറ്റ മേഖലയിൽ പ്രമുഖ ഇടമായ ഇരിട്ടി പട്ടണത്തിനടുത്തുള്ള കരിക്കോട്ടക്കരി ഗ്രാമം പരിവർത്തിത ക്രൈസ്തവരുയും പുലയരുടേയുംനാടാണ്. സുൽത്താൻ ഗുഹപോടെ ഭൂമിശാസ്ത്ര പ്രാധാന്യമുള്ള ഇടങ്ങളിലൂടെയുള്ള ഇറാനിമോസിൻറെ സഞ്ചാരം കരിക്കോട്ടക്കരിയുടെ മനോഹാരിതയും സമ്പന്നതയും വായനക്കാരിലെത്തിക്കുന്നു. കരിക്കോട്ടക്കരി ദേവമാതാ പള്ളിയുടെ മുന്നിൽ ഒരുപ്രതിമയായി നിൽക്കുന്ന നിക്കോളച്ചൻ എങ്ങനെയാണ് കരിക്കോട്ടക്കരി എന്ന ഒരുകുടിയേറ്റഗ്രാമം കെട്ടിപ്പടുതതതെന്ന്, അതിന് അദ്ദേഹം അനുഭവിച്ച വേദനയും ത്യഗങ്ങളും വളരെ കൃത്യമായി നിക്കോളച്ചൻ എന്ന അധ്യായത്തിൽ അവതരിപ്പിക്കുമ്പോൾ ഓരോവായനക്കാരനും ഒരു നെരിച്ചോടിലൂടെ കടന്നുപോവേണ്ടിവരുന്നു. തുടർന്നുള്ള ഇറാനിമോസിൻറെ അന്വേഷണങ്ങൾ പരിവർത്തിത ക്രൈസ്തവരുടെ ജീവിത സംഘർഷങ്ങൾ യഥാർഥമായി വരച്ചുകാട്ടുന്നതാണ്.പേരും ആചാരങ്ങളും മാറ്റിയെങ്കിലും നിക്കോളച്ചന് അവരുടെ മനസ്സ് മാറ്റാൻ സാധിക്കുന്നില്ല. കരിക്കോട്ടക്കരിയിലെ ആഭിചാരകർമ്മങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉദയവും അതിൻറെ ജീവിക്കുന്ന തെളിവുകളാണ്. നിക്കോളച്ചൻറെ നേതൃത്വത്തിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളിൽ വരെ അവർ ഉള്ളുകൊണ്ടു സംശയാലുക്കളായിരുന്നു. അവസാനം ഇറാനിമോസിൻറെ അന്വേഷണം മൂന്നാംചേരസാമ്രാജ്യത്തലേക്കും ചേരക്കുടിയിലുള്ള തൻറെ മാത്രമല്ല തൻറെ കുടുംബത്തിൻറെ തന്നെ സ്വത്വം വെളിപ്പെടുന്നതിലേക്കും ചെന്നെത്തുന്നു. ഞാനൊരു പുലയനാണ്. ചേരവംശക്കിൻറെ രാജകീയമുദ്രയുള്ള പിലയൻ. നമ്മുടെ മക്കൾ പുലയരായിരിക്കും എന്ന് അഭിമാനിക്കുന്ന ഇറാനിമോസ് കരിക്കോട്ടക്കരിയെയും ഓർക്കുന്നു. പക്ഷേ നഗരവൽക്കരണം പുതിയ കരക്കോട്ടക്കരിയുടെ മുഖച്ഛായയേയും അപ്പോഴേക്കും മാറിയിരുന്നു. മറ്റേതോഗ്രഹം പോലെയായിരിക്കുന്നു കരിക്കോട്ടക്കരി. ഉയർന്ന മൺകൂനകൾക്കിടയിലെ വിശാലമായ കുഴികളിൽ കല്ല് വെട്ട് യന്ത്രങ്ങൾ അലറിന്നു എന്ന് തുടങ്ങുന്ന വിവരണം അക്ഷരാർത്ഥത്തൽ ഇന്നത്തെ കരിക്കോട്ടക്കരിയെ അടയാളപ്പെടുത്തുന്നു. മനുഷ്യൻറെ ദുര പ്രകൃതിയിലേല്പിക്കുന്ന ഇത്തരം മുറിവുകൾ മനസാക്ഷിമരവിക്കാത്തവരുടെ കണ്ണുകൾ ഈറനാക്കും. മൂന്നാംചേരസാമ്രാജ്യം എന്ന അവസാന അധ്യായം കൂടിയിറക്കപ്പെട്ടവർ അവരുടെ അവകാശങ്ങൾനേടിയെടുക്കാൻ നടത്തുന്ന സമരവും അത് തിരിച്ചറയുന്ന അധികാരത്തിൽ കാരണവരുടെ ഏറ്റുപറച്ചിലും ഒരു പുതുയുഗപ്പിറവി ഘോഷിക്കുന്നു. ജന്മംകൊണ്ടും ജീവിതം കൊണ്ടും പുലയരായവരുടെ മാത്രമല്ല ഉപേക്ഷിക്കപ്പെട്ടവരുടെ, അനാഥരാക്കപ്പെട്ടവരുടെ, വിവേചിക്കപ്പെട്ടവരുടെ വേദനിക്കുന്നവരുടെ പ്രസ്ഥാനത്തലേക്കുള്ള ഇറാനിമോസിൻറെ പ്രവേശനം യഥാർതത്തിൽ ഒരു വംശത്തിൻറേയോ നാടിൻറേയോ മാത്രമല്ല മനുഷ്യ ചരിത്രം തന്നെയാണ് ആഖ്യാനം ചെയ്യുന്നത്.

പുരസ്കാരങ്ങൾ തിരുത്തുക

ഡി.സി.കിഴക്കെമുറി ജന്മശതാബ്ദി 2014 നോവൽ മത്സരത്തിൽ തിരഞ്ഞെടുത്ത കൃതി[1]

അവലംബം തിരുത്തുക

  1. http://english.dcbooks.com/birth-centenary-of.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കരിക്കോട്ടക്കരി_(നോവൽ)&oldid=3818610" എന്ന താളിൽനിന്ന് ശേഖരിച്ചത്