ശൈശവം, കൗമാരം, യൗവനം, വാർദ്ധക്യം എന്നിങ്ങനെ മനുഷ്യന് നാലവസ്ഥകൾ ഉളളതുപോലെ സംസാരഭാഷയ്ക്കും അവസ്ഥകൾ ഉണ്ട്. മനുഷ്യൻ ജീവിച്ചിരിക്കുന്ന പക്ഷം ക്രമേണ ഈ അവസ്ഥകൾ അനുഭവിച്ചേതീരൂ. എന്നാൽ ഭാഷയ്ക്ക് ഈ നിർബന്ധമില്ലെന്നു മാത്രമല്ല, അവസ്ഥകൾക്ക് ഒരു കാലവ്യവസ്ഥയും ഇല്ല. ഒരു ഭാഷ എന്നെന്നേക്കും ബാല്യാവസ്ഥയിൽ തന്നെ ഇരുന്നുവെന്നു വരുന്നതും മറ്റൊരു ഭാഷ യൗവനദശയിൽ തന്നെ ജനിച്ചുവെന്നു വരുന്നതും ഒട്ടും അസാധാരണമല്ല.

കക്ഷ്യകളുടെ വിഭജനം തിരുത്തുക

പ്രാകൃതകക്ഷ്യ (ശൈശവം) തിരുത്തുക

ഇതിൽ ശബ്ദങ്ങൾ സമപ്രധാനങ്ങളായും അന്യോന്യസംബന്ധം കാണിക്കുന്നതിന് ഒരു വഴിയില്ലാത്തതായും ഇരിക്കുന്നു. ഉദാഹരണം ചൈനീസ് ഭാഷ

സംശ്ലിഷ്ടകക്ഷ്യ (കൗമാരം) തിരുത്തുക

ഇതിൽ സംബന്ധത്തെക്കുറിക്കുവാനായി ചില ശബ്ദങ്ങൾ ഉണ്ടെങ്കിലും അവയ്ക്കു മറ്റു പദങ്ങളെപ്പോലെതന്നെ സ്വതന്ത്രമായി നിൽക്കുന്നതിന് വിരോധമില്ല. ഉദാഹരണം തമിഴ്, മലയാളം

വൈകൃതകക്ഷ്യ (യൗവനം) തിരുത്തുക

ഇതിൽ സംബന്ധം കുറിക്കുന്ന ശബ്ദങ്ങൾ തേഞ്ഞുതേഞ്ഞു പ്രത്യങ്ങളായിത്തീരുന്നു. അവയ്ക്കു പ്രകൃതിയിൽ നിന്നും വേർപെട്ടാൽ പിന്നെ ഒരർത്ഥവുമില്ല ഉദാഹരണം സംസ്കൃതം

അപഗ്രഥിതകക്ഷ്യ (വാർദ്ധക്യം) തിരുത്തുക

വാർദ്ധക്യം രണ്ടാംബാല്യമാണെന്നു പറയുന്നതിന് അനുരൂപകമായി ഈ കക്ഷ്യയിൽ സംബന്ധവാചകങ്ങൾ തിരികെ പ്രകൃതികളിൽ നിന്നും വേർപെട്ടു നിൽക്കുന്നു ഉദാഹരണം ഇംഗ്ലീഷ്

ഈ കക്ഷ്യകളുടെ സ്വഭാവം സ്ഫുടമാകുന്നതിന് ഭിത്തികെട്ടുന്നതിനെ ഒരു ഉദാഹരണമായി എടുക്കാം. പ്രാകൃതകക്ഷ്യക്ക് വാക്യം, ഇഷ്ടികകൾ മീതേക്കുമീതേ പെറുക്കിവച്ചുണ്ടാക്കിയ ഭിത്തിക്കു തുല്യമായിരിക്കും സംശ്ലിഷ്ടകക്ഷ്യയിൽ ചില ഇഷ്ടികകളെ ചെരിച്ചും മറ്റും വെച്ച് വിടവുകൾ അടച്ചു കാണുന്നു. വൈകൃതകക്ഷ്യയിൽ ഇഷ്ടികകളെത്തന്നെ പൊടിച്ചുതേച്ചും എല്ലാ ഇഷ്ടികകളേയും തമ്മിൽ യോജിപ്പിക്കുന്നു. അപഗ്രഥിതകക്ഷ്യയിൽ പിരിയാണിയും ചേർപ്പുകൾക്ക് പരിഷ്‌ക്കാരം ചെയ്യുന്നും

ധനംനിമിത്തം, ധനംകൊണ്ട്, ധനത്താൽ, ധനമതിനാൽ എന്ന് ഒരേ അർത്ഥത്തിൽ പ്രയോഗിക്കുന്നത് ഏകദേശം നാലുകക്ഷ്യകൾക്കും മുറയ്ക്ക് ഉദാഹരണമായിപ്പറയാം.

മലയാളത്തിന്റെ ഇപ്പോഴത്തെ നില സംശ്ലിഷ്ടകക്ഷ്യയിൽ നിന്ന്ം വൈകൃതകക്ഷ്യയിലേക്കു കയറാനുള്ള പടിവാതിലിലാകുന്നു. മലയാളത്തെ ഇങ്ങനെ കൈകൊടുത്തു വൈകൃതകക്ഷ്യയിലേക്ക് പിടിച്ചു കയറ്റുന്നത് സംസ്കൃതമാണ്. അതിനാൽ മലയാളഭാഷയിൽ ഇപ്പോൾ സംബന്ധങ്ങളെ കാണിക്കുന്നതിന് മുമ്പുണ്ടായിരുന്ന നിപാതം, അനുപ്രയോഗം മുതാലായ ശബ്ദങ്ങൾ തേഞ്ഞു തേഞ്ഞു പ്രത്യയത്തിന്റെ സ്വഭാവത്തെ അടഞ്ഞിരിക്കുന്നു 'ഉടയതമ്പുരാൻ', 'നിറമുടയ' ഇത്യാദികളിൽ പ്രയോഗിച്ചിരിക്കുന്ന 'ഉടയ' എന്ന ശബ്ദമായിരുന്നു ഷഷ്ഠിവിഭക്തിയെ കുറിച്ചിരുന്നത് ഇപ്പോൾ അത് സങ്കോചിച്ച് 'ഉടെ', 'ടെ', 'റെ' എന്ന ഷഷ്ഠി പ്രത്യമായിത്തീർന്നു എന്ന് കേരളപാണിനി പറയുന്നു

അവലംബം തിരുത്തുക

കേരളപാണിനീയം-ഏ ആർ രാജരാജവർമ്മ

"https://ml.wikipedia.org/w/index.php?title=കക്ഷ്യാവിഭജനം&oldid=2448572" എന്ന താളിൽനിന്ന് ശേഖരിച്ചത്