സാമൂതിരിയുടെ നികുതികൾ

(സാമൂതിരിയുടെ രാജഭരണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏകദേശം 750 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാർ ഭരിച്ചിരുന്നത് സാമൂതിരിമാർ ആയിരുന്നു.

ആസ്ഥാനവും കീഴിലുള്ള ഭരണപ്രദേശമായ ചേരിക്കലും തമ്മിലുള്ള ബന്ധത്തിലാണ് ഭരണം അടിസ്ഥാനപ്പെടുത്തിയിരുന്നത്. സാമൂതിരിയുടെ ഭരണത്തിൻ കീഴിലുള്ള പ്രദേശങ്ങൾ ഒന്നാകെ ചേരിക്കല്ലുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 32 ചേരിക്കല്ലുകൾ ഉണ്ടായിരുന്നു. ഇവയെല്ലാം പല നാടുവാഴികളുടെ അധികാരത്തിനു കീഴിലായിരുന്നു. പിലക്കാലത്ത് ഇവ വ്യത്യസ്ത താലൂക്കുകളില്പ്പെട്ട ദേശങ്ങൾ ആയിത്തീർന്നു. ഓരോ ചേരിക്കല്ലിന്നും അധികാരിയായി സാമൂതിരി ഒരു കാര്യസ്ഥനെ നിയമിക്കും ഇയാളാണ് ചേരിക്കൽ അധികാരി. ഈ ഉദ്യോഗസ്ഥനാണ് കോവിലകവും അതതു ചേരിക്കല്ലിലെ കുടിയാന്മാർക്കും ഇടയിലെ കണ്ണി. ഇയാൾ തമ്പുരാന്റെ നിർദ്ദേശാനുസരണം കുടിയാന്മാരിൽ നിന്നും പാട്ടം, മിച്ചവാരം എന്നിങ്ങനെയുള്ള നികുതികൾ (അനുഭവങ്ങൾ) പിരിച്ചെടുക്കുകയും കോവിലകത്തെ ഖജനാവിൽ അടക്കുകയും ചെയ്യും. ഇതല്ലാതെ സാമൂതിരിക്ക് കുടിയാനെ നേരിട്ട് അറിയുമായിരുന്നില്ല. ഈ കാര്യ്സ്ഥന്മാർ നമ്പൂതിരി, നായർ, അമ്പലവാസികൾ എന്നിവരിൽ പെട്ടവരായിരിക്കും. കാര്യസ്ഥനെ കൂടാതെ കണക്കെഴുത്തുകാരായ മേനോക്കികൾ (മേനോൻ), പിരിവുകാരായ കോൽക്കാർ എന്നിവരും ചേർന്നാൽ ചേരിക്കൽ പോഴ്ത്തിക്കാർ (പ്രവർത്തിക്കാർ) ആകുന്നു. ഇവർ അതതു ചേരിക്കൽ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നു. ഇവരുടെ കാര്യാലയത്തെ ‘കളം’ എന്നാണ് പറയുക. പാട്ടം പന്ത്രണ്ടു വർഷത്തേയ്ക്ക് കാണമായി മിച്ചവാരം നൽകാനുള്ള വ്യവസ്ഥയിൽ കുടിയാനെ ഏല്പിക്കുന്നു. പന്ത്രണ്ടു വർഷത്റ്റിനു ശേഷം കാണപ്പാട്ട സമ്പ്രദായം അനുസരിച്ച് തുകയും വ്യവസ്ഥകളും പുതുക്കുന്നു. മുൻ കുടിയാനു തന്നെ ഇത് കൊടുക്കുകയാണേങ്കിൽ ഇതിനെ പുതുക്കി പൊളിച്ചെഴുത്തു കാണം എന്നും, മറ്റൊരാൾക്കാണ് എങ്കിൽ പൊളിച്ചെഴുത്തു കാണം എന്നുമാണ് പറയുക. ഇത്തരം കാര്യങ്ങളെല്ലാം കൃത്യമായീ രേഖകൾ ആക്കി സൂക്ഷിച്ചിരുന്നു.

ചേരിക്കൽ കൂടാതെ ദേവസ്വം, ബ്രഹ്മസ്വം, ഊട്ടുബ്രഹ്മസ്വം എന്നീ പേരുകളിൽ അറിയപ്പെടുന്ന വിഭാഗങ്ങൾ ഉണ്ട്. ഇവ ഭരണപരമായി വ്യത്യാസമുള്ള ഏകകങ്ങൾ ആണ്. ഇവയുടെ ഭരണം ദേവസ്വങ്ങൾ, കാര്യസ്ഥൻ എന്നിവയുമായി കോവിലകവുമായി ബന്ധപ്പെട്ടു കഴിഞ്ഞിരുന്നു. ഇവയല്ലതെ കാണാവകാശമില്ലാതെ വെറുമ്പാട്ടത്തിന് ഒരു വർഷത്തേയ്ക്ക് വസ്തുക്കൾ കുടിയാന്മാരെ ഏൽ‍പ്പിക്കുന്നതിനെ കളം എന്നാണ് പറഞ്ഞിരുന്നത്. സാമൂതിരിക്ക് ഇങ്ങനെ 32 ചേരിക്കല്ലുകളും 4 ബ്രഹ്മസ്വങ്ങളും 28 ദേവസ്വങ്ങളും ചേർന്ന 64 ഏകകങ്ങൾ ഉണ്ടായിരുന്നു. ഇത് തളിക്ഷേത്ര ഗ്രന്ഥ‍വരികളിൽ കൊല്ലവർഷം 736-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. [5] സാമൂതിരിമാരുടെ പ്രധാന വരുമാന മാർഗ്ഗം അറബി, ഈജിപ്ത്, പേർഷ്യ എന്നിവിടങ്ങളിലെ രാജാക്കനമാരിൽ നിന്നും കച്ചവടക്കാരിൽ നിന്നു കിട്ടിയിരുന്ന കാഴ്ചദ്രവ്യങ്ങൾ ആയിരുന്നു. അതിന്നു പുറമേ പ്രധാന നികുതികളാണ് താഴെ പറയുന്നവ.

അങ്കം തിരുത്തുക

സ്ത്രീകൾ, സ്വത്തുതർക്കങ്ങൾ എന്നിവ മൂലമുണ്ടാവുന്ന വിരോധം അങ്കം വെട്ടി പരിഹരിക്കുന്ന ഏർപ്പാട്. നേരിട്ടുവെട്ടാനോ ചേകവന്മരെക്കൊണ്ട് അങ്കം വെട്ടാനോ അനുവദിക്കും എന്നാൽ കുടിപ്പക 12 വർഷത്തിനു മേലെ നിൽക്കാൻ പാടില്ലാത്തതാണ്. ഇതിനായി 1000 പൊൻ പണം വരെ രാജാവ് വസൂൽ ചെയ്യാറുണ്ട്.

ചുങ്കം തിരുത്തുക

കടൽ വഴിയോ കരവഴിയോ ഉള്ള കയറ്റിറക്കുമതികളുടെ മേൽ ചുമത്തുന്ന നികുതിയാണ് ചുങ്കം. നൂറ്റിന്നു 2½-3 ആയിരുന്നു ചുങ്ക നിരക്ക്. ചിലപ്പോൾ 10% വരെ ചുങ്കം കൊടുക്കേണ്ടിവരാറുണ്ട്.

പിഴ തിരുത്തുക

ദാരിദ്ര്യം കൊണ്ടോ മറവി കോണ്ടോ മാമൂൽ ചടങ്ങുകൾ നിർവ്വഹിക്കാൻ കഴിയാതെ വരുമ്പോൾ അടക്കേണ്ടി വരുന്ന പണമാണ് പിഴ. ചിലപ്പോൾ ഭൂമി തന്നെ പിഴയായി ഒടുക്കേണ്ടി വരാറുണ്ട്.

കോഴ തിരുത്തുക

രാജാവ് നിർബന്ധമായി പിരിച്ചെടുക്കുന്ന തുകയാണ് കോഴ.

തപ്പ് തിരുത്തുക

അറിയാതെ ചെയ്തു പോകുന്ന അപരാധത്തിന് ചുമത്റ്റിയിരുന്ന പിഴ

പുരുഷാന്തരം തിരുത്തുക

നാടുവാഴിയുടേയോ ദേശവാഴിയുടേയൊ മരണശേഷം പുതിയ അവകാശിയിൽ നിന്ന് പിരിച്ചെടുക്കുന്ന പിന്തുടർച്ചാവകാശ നികുതി.

പുലയാട്ടുപെൺകാഴ്ച തിരുത്തുക

പിഴച്ച പെണ്ണിനെ അടിമപ്പണിക്കു വിടുകയാണ് പതിവ്. ഇങ്ങനെ ചെയ്യാതിരിക്കണമെങ്കിൽ ധാരാളം പണം പിഴയൊടുക്കേണ്ടി വരുമായിരുന്നു. 600 പണം വരെ ചില ബ്രാഹ്മണ കുടുംബങ്ങളിൽ നിന്ന് പിരിച്ചെടുത്തിട്ടുണ്ട്. അല്ലാത്തപക്ഷം ആ സ്ത്രീയെ വില്പന ചെയ്യും.

ദത്തുകാഴ്ച തിരുത്തുക

ദത്തെടുക്കേണ്ടിവരുമ്പോൾ അതിന് രാജാവിന്റെ സമ്മതം വേണം, അതിനായി സ്വത്തിന്റെ മതിപ്പു വിലയുടെ 1/5 വരെ കാഴ്ചയായി കോടുക്കണം.

പൊന്നരിപ്പ് തിരുത്തുക

പൊൻ തരികളുള്ള മണൽ അരിച്ച് സ്വർണ്ണം ഉണ്ടാക്കാനായി കൊടുക്കേണ്ട നികുതി.

അറ്റാലടക്കം തിരുത്തുക

അവകാശികളില്ലാതെ മരണം സംഭവിക്കുമ്പോൾ പുതിയ അവകാശിയെ രാജാവ് തീരുമാനിക്കും. അയാൾ രാജവിന് കൊടുക്കേണ്ട തുക.

ചങ്ങാത്തം തിരുത്തുക

കച്ചവടക്കാർക്കോ മറ്റോ സുരക്ഷക്കായി അകമ്പടി പോകാൻ നായർ ഭടന്മാരെ ഏർപ്പാടു ചെയ്യുന്നതിനായി നൽകേണ്ട തുക.

രക്ഷാഭോഗം തിരുത്തുക

സാമന്തന്മാർ രാജാവിന് നൽകേണ്ട കപ്പം.

അടിഞ്ഞ ഉരുക്കൾ തിരുത്തുക

പത്തേമ്മാരികൾ, കപ്പൽ, തോണി എന്നിവ കരക്ക് എത്തിച്ചേർന്നാൽ അവരിൽ നിന്ന് ഈടാക്കുന്ന തുക.

ഇവ കൂടാതെ മറ്റു നികുതികളായ അടിമപ്പണം തലപ്പണം, വലപ്പണം, തുടങ്ങിയവ നികുതി ഏർപ്പാടുകളുമാണ്‌ മറ്റു വരുമാന മാർഗ്ഗങ്ങൾ. ഭൂവുടമകളിൽ നിന്നും പണം ഈടാക്കി നായർ പ്രമാണിമാരുടെ പട്ടാളത്തിന്റെ സഹായം തേടുകയായിരുന്നു പതിവ്. സ്വന്തമായി പട്ടാളം എന്ന ഏർപ്പാട് ഉണ്ടായിരുന്നില്ല. എന്നാൽ രാജ്യം ആക്രമിക്കപ്പെടുമ്പോൾ രാജാവിന്നു വേണ്ടി പട്ടാള സേവനം നടത്തുന്നതിനു പുറമേ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്ന് രാജവിന്നു നൽകുന്ന ഏർപ്പാട് നിലനിന്നിരുന്നു.

കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിധി കല്പിക്കാനുള്ള അധികരം തലച്ചെന്നോർ എന്ന തറക്കൂട്ടത്തിന്റെ അധികാരിക്കായിരുന്നു. ഒരു താണ ജാതിക്കാരൻ കുറ്റക്കാരനെന്നു തെളിഞ്ഞാൽ ( തോന്നിയാൽ) കുറ്റിക്കു കെട്ടൊ ശിരച്ഛേദം ചെയ്യുകയായിരുന്നു പതിവ്. തെളിവെടുപ്പിന്നും ശിക്ഷക്കുമെല്ലാം പ്രാകൃത സ്വഭാവമായിരുന്നു. സേവയും, ശുപാർശയും സ്വജാതി പക്ഷപാതവും കൈക്കൂലിയും എല്ലാ രംഗങ്ങളിലും കളിയാടിപ്പോന്നു.

"https://ml.wikipedia.org/w/index.php?title=സാമൂതിരിയുടെ_നികുതികൾ&oldid=3090479" എന്ന താളിൽനിന്ന് ശേഖരിച്ചത്