ആത്മീയനിർവൃതിയിൽ അർത്ഥവ്യക്തതയില്ലാത്ത ഹർഷോന്മത്തഭാഷണം (Glossolalia) നടത്താനുള്ള 'സിദ്ധി'-യാണ് ഭാഷാവരം എന്നറിയപ്പെടുന്നത്. പല മതപ്രസ്ഥാനങ്ങളിലും, സാമാന്യശ്രവണത്തിൽ നിരർത്ഥകമെന്നു തോന്നിക്കുന്ന ഇത്തരം ഉന്മത്തഭാഷണം പതിവുണ്ട്. ക്രിസ്തീയപശ്ചാത്തലത്തിൽ ഇത് പരിശുദ്ധാത്മാവിന്റെ പ്രത്യക്ഷസൂചനയായി വിശദീകരിക്കപ്പെടുന്നു. ഭാഷാവരസിദ്ധിയുടെ ശുദ്ധരൂപം അവ്യക്തഭാഷണം അല്ലെന്നും ആദിമക്രിസ്തീയതിൽ കാണപ്പെട്ടതായി പുതിയനിയമത്തിൽ പറയുന്ന ഭാഷാവരപ്രയോഗങ്ങൾ സുബദ്ധവും സുഗ്രാഹ്യവുമായ ആയ ഭാഷണത്തിന്റെ ചരിത്രസംഭവങ്ങൾ ആയിരുന്നെന്നും കത്തോലിക്കാവിജ്ഞാനകോശം പറയുന്നു.[1][൧]

പെന്തക്കൊസ്താ ദിനത്തിൽ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ അപ്പസ്തോലന്മാരും ദൈവമാതാവും

ഒരു ന്യൂനപക്ഷമെങ്കിലും ഭാഷാവരത്തെ ഒരു വിശുദ്ധഭാഷയുടെ പ്രകടനമായിത്തന്നെ കാണുന്നെങ്കിലും ഭാഷാവരത്തോടുള്ള മതപാരമ്പര്യങ്ങളുടെ സമീപനം സങ്കീർണ്ണത നിറഞ്ഞതാണ്. ആധുനികകാലത്ത് മുഖ്യമായും അതു പ്രകടമാകുന്നത് ക്രിസ്തീയതയിലെ പെന്തക്കോസ്ത്, കരിസ്മാറ്റിക് പശ്ചാത്തലങ്ങളിൽ ആണെങ്കിലും, ചില ക്രൈസ്തവേതര മതങ്ങളിലും അതു കാണാറുണ്ട്.

ആത്മീയനിർവൃതിയിൽ വിശ്വാസി, നേരത്തെ അറിവില്ലാതിരുന്ന ഒരു സ്വാഭാവികഭാഷ സംസാരിക്കുന്നതിനെ സംബന്ധിച്ച അവകാശവാദങ്ങളെ ആസ്പദമാക്കിയുള്ള 'സെനഗ്ലോസി' (Xenoglossy) എന്ന പ്രതിഭാസവും ചിലപ്പോൾ ഭാഷാവരത്തിന്റെ പ്രകടനമായി കണക്കാക്കപ്പെടാറുണ്ട്.

ബൈബിളിൽ തിരുത്തുക

ക്രിസ്തീയവേദസഞ്ചയത്തിന്റെ ഭാഗമായ പുതിയനിയമത്തിൽ ഭാഷാവരത്തെക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ പരാമർശങ്ങൾ അപ്പസ്തോലയുഗത്തിലെ സഭയുടെ വികാസത്തിന്റെ കഥപറയുന്ന നടപടിപ്പുസ്തകത്തിലും പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനത്തിലുമാണ്. ഭാഷാവരംസംഭവങ്ങളുടെ രണ്ടു മാതൃകകളാണ് അവയിൽ സൂചിതമാകുന്നതെന്നു കരുതപ്പെടുന്നു. കേൾവിക്കാർക്ക് വ്യക്തതയോടെ ഗ്രഹിക്കാനായ പ്രചോദിതഭാഷണം നടപടിപ്പുസ്തകത്തിലും വ്യക്തിനിഷ്ഠം അവ്യക്തവുമായ ഉന്മത്തഭാഷണം കോറിന്തോസുകാർക്കെഴുതിയ ലേഖനത്തിലും പരാമർശിക്കപ്പെടുന്നു.

പെന്തെക്കോസ്താ തിരുത്തുക

സുവിശേഷകന്മാരിൽ ഒരുവനായ ലൂക്കായുടെ രചനയായി കരുതപ്പെടുന്ന നടപടിപ്പുസ്തകത്തിലെ ആദ്യപരാമർശം (2:41), യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം പെന്തെക്കോസ്താ തിരുനാളിൽ യെരുശലേമിൽ ഒരുമിച്ചു കൂടിയിരുന്ന ശ്ലീഹന്മാർക്കും ദൈവമാതാവിനും ഉണ്ടായ ദൈവാത്മവെളിപാടിന്റെ വിവരണത്തിലാണ്. ദൈവാരൂപിയാൽ നിറഞ്ഞ അപ്പസ്തോലന്മാർ തുടർന്നു നടത്തിയ സുവിശേഷപ്രഘോഷണം തിരുനാളിന് യെരുശലേമിൽ എത്തിയിരുന്ന വിവിധഭാഷക്കാരായ തീർത്ഥാടകർ ഓരോരുത്തരും സ്വന്തം ഭാഷകളിൽ കേട്ട് ഈവിധം അത്ഭുതപ്പെട്ടതായി അവിടെ പറയുന്നു:-

ബാബേലിലെ ഗോപുരനിർമ്മിതിയെ തുടർന്ന് മനുഷ്യവർഗ്ഗത്തിനു സംഭവിച്ചതായി പഴയനിയമത്തിൽ പറയുന്ന ഭാഷണശൈഥില്യത്തിന്റെ തിരുത്തൽ ആയി ഈ സംഭവം കാണപ്പെടുന്നു എന്നു പോലും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[൨] നടപടിപ്പുസ്തകത്തിൽ ഭാഷാവരം പരാമർശിക്കപ്പെടുന്ന മറ്റു സന്ദർഭങ്ങളും (10:46; 19;6) ആദിമസഭയുടെ ചരിത്രത്തിലെ നിർണ്ണായകസംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.[3]

'കൊറിന്തിയൻ' ഭാഷാവരം തിരുത്തുക

ഭാഷാവരത്തെ സംബന്ധിച്ച് മറ്റൊരു വീക്ഷണമാണ് കോറിന്തിലെ സഭക്കെഴുതിയ ലേഖനത്തിൽ പൗലോസ് അപ്പസ്തോലൻ പിന്തുടരുന്നത്. സ്വയം ഭാഷാവരസിദ്ധി ഉള്ളവനായിരുന്നിട്ടും ആ സിദ്ധിയ്ക്ക് പൗലോസ് വലിയ മതിപ്പു കല്പിച്ചില്ല.[4] കോറിന്തോസിലെ വിശ്വാസികളിൽ ചിലരുടെ ഹർഷോന്മത്തഭാഷണത്തിലെ ഭക്തിപ്രകടനം, അഹങ്കാരത്തിന്റേയും ആത്മീയമായ അപക്വതയുടേയും ലക്ഷണമായി പൗലോസ് കണ്ടു. ആത്മീയവരങ്ങളുടെ ഒരു ശ്രേഷ്ഠതാശ്രേണി അവതരിപ്പിക്കുന്ന അദ്ദേഹം പരസ്നേഹത്തിനു സർവോപരി സ്ഥാനം കല്പിക്കുകയും ഭാഷാവരത്തിനും ഭാഷണവ്യാഖ്യാനത്തിനും മറ്റും അന്തിമസ്ഥാനം നൽകുകയും ചെയ്തു.[5][3]

പൗലോസ് നിരുത്സാഹപ്പെടുത്താൻ ശ്രമിച്ച കൊറിന്തിയൻ ഭാഷാവരത്തിൽ, ഉന്മത്തനായ വിശ്വാസിയുടെ ഭാഷണവും ഭക്തിപ്രകടനവും ദൈവത്തെ മാത്രം സംബോധന ചെയ്യുന്നതും ചുറ്റുമുള്ളവർക്ക് തിരിയാത്തതും ആയിരുന്നു. അതിന്റെ സന്ദേശം ദൈവത്തിനല്ലാതെ, പറയുന്നയാൾക്കു പോലും മനസ്സിലായിരുന്നില്ല എന്നും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.[6]

പിൽക്കാലക്രിസ്തീയത തിരുത്തുക

അപ്പസ്തോലികയുഗത്തിനു ശേഷം ഇരുപതാം നൂറ്റാണ്ടിലെ പെന്തക്കോസ്തു സഭകളുടെ പിറവിക്കു മുൻപുവരെയുള്ള സഭാചരിത്രത്തിൽ ഭാഷാവരത്തിന്റെ ഉദാഹരണങ്ങൾ അധികമില്ല. വിശ്വാസികളിൽ പലരും "ആത്മാവു മുഖേന" എല്ലാത്തരം ഭാഷകളും സംസാരിക്കുന്നതിനെക്കുറിച്ച് രണ്ടാം നൂറ്റാണ്ടിൽ ഇരണേവൂസും, ഭാഷകളുടെ വ്യാഖ്യാനത്തിനുള്ള ആത്മീയ വരത്തെക്കുറിച്ചു മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തെർത്തുല്യനും നടത്തിയിട്ടുള്ളവ ഒഴിച്ചാൽ സഭാപിതാക്കന്മാരുടെ രചനകളിൽ ഈ പ്രതിഭാസത്തെപ്പറ്റിയുള്ള പരാമർശങ്ങൾ വിരളമാണ്. പെന്തക്കോസ്തുസഭകളുടെ പിറവി വരെയുള്ള സഭാചരിത്രവും ലിഖിതങ്ങളും ഭാഷാവരത്തെ അംഗീകരിക്കുന്നതിൽ പൊതുവേ മടികാണിച്ചു.

രണ്ടാം നൂറ്റാണ്ടിൽ മൊണ്ടാനസ് എന്ന ചിന്തകന്റെ നേതൃത്വത്തിൽ ക്രിസ്തുസന്ദേശത്തോടുള്ള ഒരു വ്യത്യസ്തസമീപനമായി ആരംഭിച്ച് ഒടുവിൽ മുഖ്യധാധാരയിൽ നിന്നു പിരിഞ്ഞ മൊണ്ടാനിസ്റ്റു വിഭാഗം, ഭാഷാവരത്തിന് ഏറെ പ്രാധാന്യം കല്പിച്ചിരുന്നു. പൊതുവർഷം 177-നടുത്ത് മൊണ്ടാനസിനു കല്പിച്ച സഭാഭ്രഷ്ടും ക്രമേണ അദ്ദേഹത്തിന്റെ അനുയായിവൃന്ദം ക്രമേണ ക്ഷയിച്ചില്ലാതായതും ഭാഷാവരത്തെ പൊതുവേ അസ്വീകാര്യമാക്കുന്നതിനു കാരണമായിരിക്കാം.[7]

ആധുനികകാലം തിരുത്തുക

 
"വിചിത്രമായ ശബ്ദക്കലമ്പൽ" (weird babel of tongues) എന്ന തലക്കെട്ടിൽ 1906 ഏപ്രിൽ 18-ലെ ലൊസാഞ്ചലസ് ടൈംസ് ദിനപത്രത്തിൽ വന്ന ഈ വാർത്ത പെന്തക്കോസ്ത് ഭാഷാവരപ്രകടനത്തിനെ സംബന്ധിച്ചാണ്.

ക്രൈസ്തവധാർമ്മികതയിൽ ഭാഷാവരത്തിന്റെ തിരിച്ചുവരവുണ്ടായത് ഇരുപതാം നൂറ്റാണ്ടിൽ പെന്തക്കോസ്ത് സഭകൾ നിലവിൽ വന്നതോടെയാണ്. അസംബ്ലീസ് ഓഫ് ഗോഡ് (Assemblies of God), ദൈവസഭ (Church of God) തുടങ്ങിയ പെന്തക്കോസ്ത് വിഭാഗങ്ങൾ ഭാഷാവരത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്നു. ദൈവസഭയുടെ വിശ്വാസപ്രഖ്യാപനത്തിന്റെ ഒൻപതാം വകുപ്പ്, ആത്മാവിന്റെ പ്രചോദനം വഴിയുള്ള അന്യഭാഷാഭാഷണത്തിൽ വിശ്വാസം പ്രഖ്യാപിക്കുകയും പരിശുദ്ധാത്മാവിലുള്ള സ്നാനത്തിന്റെ ആദ്യത്തെ തെളിവായി അതിനെ എടുത്തുപറയുകയും ചെയ്യുന്നു." അസംബ്ലീസ് ഓഫ് ഗോഡിന്റെ മൗലികസത്യപ്രഖ്യാപനത്തിലെ എട്ടാം വകുപ്പും ഇതിനു സമാനമാണ്. അതനുസരിച്ച്, "പരിശുദ്ധാത്മാവിലൂടെയുള്ള വിശ്വാസികളുടെ സ്നാനത്തിന്, തുടർന്നു ആത്മാവിന്റെ പ്രചോദനത്തിൽ നടക്കുന്ന അന്യഭാഷാഭാഷണം ബാഹ്യസാക്ഷ്യമാകുന്നു”.[8]

മുഖ്യധാരയിൽ പെട്ട കത്തോലിക്കാ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് ക്രിസ്തീയസഭകളിൽ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നിലവിൽവന്ന കരിസ്മാറ്റിക് പ്രസ്ഥാനവും ഭാഷാവരത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്നു. എങ്കിലും പെന്തക്കോസ്തു സഭകളെപ്പോലെ കരിസ്മാറ്റിക്കുകൾ ഭാഷാവരത്തെ പരിശുദ്ധാത്മാവിലൂടെയുള്ള ജ്ഞാനസ്നാനത്തിന്റെ പ്രഥമസൂചനയായി കണക്കാക്കുന്നില്ല. വിശ്വാസത്തിലുള്ള നവജന്മത്തിന്റെ ഘട്ടത്തിൽ തന്നെ പരിശുദ്ധാത്മസ്നാനം നടക്കുന്നെന്നു കരുതുന്ന കരിസ്മാറ്റിക്കുകൾ ദൈവാത്മവരത്തിന്റെ പിന്നീടുള്ള സൂചനകളായ ഭാഷാവരത്തേയും മറ്റും ആത്മാവിലുള്ള സ്നാനമല്ലാതെ "ആത്മാവിന്റെ നിറയൽ" മാത്രമായി കാണുന്നു.[9]

അർത്ഥവ്യക്തതയില്ലാത്ത ഉന്മത്തഭാഷണവുമായി ബന്ധപ്പെട്ട ഭാഷാവരത്തിന് മുഖ്യധാരാക്രിസ്തീയതയിലെ കത്തോലിക്കാ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് പാരമ്പര്യങ്ങളിൽ ആധുനികകാലത്തും സ്വീകാര്യത കുറവാണ്. പുതിയനിയമത്തിലെ ഭാഷാവരസംഭവങ്ങൾ അവ്യക്തഭാഷണങ്ങൾ ആയിരുന്നില്ലെന്നും സുബദ്ധവും സുഗ്രാഹ്യവുമായ ആയ പ്രഘോഷണത്തിന്റെ ചരിത്രസംഭവങ്ങൾ ആയിരുന്നു അവയെന്നും വാദിക്കുന്ന കത്തോലിക്കാവിജ്ഞാനകോശം, പലസ്തീനയിലെ ബഹുഭാഷാസമൂഹത്തിൽ സുവിശേഷസന്ദേശത്തിന്റെ പ്രചരണത്തിനുപകരിച്ച ആത്മീയവരമായിരുന്നു അതെന്ന് അവകാശപ്പെടുന്നു. ഭാഷാവരത്തിന്റെ കാര്യത്തിൽ നടപടിപ്പുസ്തകവും കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനവും പിന്തുടരുന്നത് ഏകസമീപനമാണെന്നും ഭാഷാവരത്തിന്റെ 'കോറിന്തിയൻ' മാതൃകയെ നിരുത്സാഹപ്പെടുത്തുകയാണ് പൗലോസ് ചെയ്തതെന്നുമുള്ള നിലപാടും വിജ്ഞാനകോശം മുന്നോട്ടുവയ്ക്കുന്നുണ്ട്.[1][൩]

ഭാഷാവരത്തിന്റെ പ്രയോഗത്തെ തീർത്തും തള്ളിപ്പറയുന്നില്ലെങ്കിലും പരിശുദ്ധാത്മാവിന്റെ ദാനങ്ങളുടെ ശ്രേണിയിൽ താരതമ്യേന അപ്രധാനമാണ് അതെന്ന പൗലോസിന്റെ നിലപടാണ് ഓർത്തഡോക്സ് ക്രിസ്തീയതയും പിന്തുടരുന്നത്. ഭാഷാവരം കാലക്രമത്തിൽ അധികം നടപ്പില്ലാതെ പോയത് പുതിയനിയമകാലത്തെ അതിന്റെ പ്രസക്തി ഇല്ലാതായതു കൊണ്ടാണെന്ന് അമേരിക്കൻ ഓർത്തഡോക്സ് സഭാപണ്ഡിതൻ ജോർജ്ജ് നിക്കോസിസിൻ അഭിപ്രായപ്പെടുന്നു. സഭയിൽ പതിനായിരം വാക്കുകൾ ഭാഷാവരത്തിൽ സംസാരിക്കുന്നതിനേക്കാൾ താൻ ഇഷ്ടപ്പെടുന്നത് മറ്റുള്ളവരെ പ്രബോധിപ്പിക്കുന്നതിന് അഞ്ചുവാക്കുകൾ ബോധപൂർവം സംസാരിക്കുന്നതാണെന്ന[10] പൗലോസിന്റെ പ്രസ്താവന ഭാഷാവരത്തെക്കുറിച്ചുള്ള ഓർത്തഡോക്സ് സഭയുടെ നിലപാടിന്റെ സംഗ്രഹമായി അദ്ദേഹം എടുത്തു കാട്ടുകയും ചെയ്യുന്നു.ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്

കുറിപ്പുകൾ തിരുത്തുക

^ "The glossolaly....described was historic, articulate, and intelligible."

^ എങ്കിലും കേൾവിക്കാരിൽ ചിലർക്കെങ്കിലും ഭാഷാവരസിദ്ധിയുടെ പ്രകടനം, പുതുവീഞ്ഞിന്റെ ലഹരിയിൽ നടക്കുന്ന മത്തഭാഷണമായി അനുഭവപ്പെട്ടെന്നും നടപടിപ്പുസ്തകം പറയുന്നുണ്ട്.

^ എങ്കിലും ഇരുപതാം നൂറ്റാണ്ടിലെ ജർമ്മൻ കത്തോലിക്കാ മിസ്റ്റിക്കും പഞ്ചക്ഷതാനുഭവിയും ആയ തെരേസ ന്യൂമാൻ (1898-1962) വെള്ളിയാഴ്ചകളിൽ പതിവായി ലഭിച്ചിരുന്ന ആത്മീയദർശനങ്ങൾക്കിടെ, അവർക്കറിവില്ലാതിരുന്ന അരമായ, ഗ്രീക്ക്, എബ്രായ ഭാഷകളിലെ വാക്കുകൾ ഉരുവിട്ടിരുന്നതായി പറയപ്പെടുന്നു.[11]

അവലംബം തിരുത്തുക

  1. 1.0 1.1 കത്തോലിക്കാവിജ്ഞാനകോശത്തിലെ Gift of Tongues എന്ന ലേഖനം.
  2. സത്യവേദപുസ്തകം, അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 2
  3. 3.0 3.1 ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയിലെ 'ഗ്ലോസോലാലിയ' എന്ന ലേഖനം (പുറം 255)
  4. "Saint Paul had his visions, his ecstasies, his gift of tongues, small as was the importance he attached to the latter." വില്യം ജെയിംസ്, വെറൈറ്റീസ് ഓഫ് റിലിജസ് എക്സ്പീരിയൻസ്, (പത്തൊൻപതാം പ്രഭാഷണം - പുറം 467)
  5. കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം 13:11; 14:20
  6. Fr. George Nicozisin, Speaking in Tongues: An Orthodox Perspective, Orthodox Research Institute
  7. ഗ്ലോസോലാലിയ, ബ്രിട്ടാണിക്കാ വിജ്ഞാനകോശത്തിലെ ലേഖനം
  8. "Glossolalia in Pentecostalism" Archived 2011-02-24 at the Wayback Machine. Sermons, Abundant Life, Church of God
  9. William W. and Robert P. Menzies, Spirit and Power: Foundations of Pentecostal Experience (Zondervan, 2000), 39
  10. കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം 14:18-19
  11. "ഒരു യോഗിയുടെ ആത്മകഥ" പരമഹംസ യോഗാനന്ദൻ, ജെയ്ക്കോ ബുക്കസ് (അദ്ധ്യായം 39 പുറങ്ങൾ 360-61)
"https://ml.wikipedia.org/w/index.php?title=ഭാഷാവരം&oldid=3806759" എന്ന താളിൽനിന്ന് ശേഖരിച്ചത്