നീതിന്യായവിധികർത്താക്കളെ (ജഡ്ജിമാർ) 'ധർമസ്ഥ'ൻമാർ എന്നാണ് വിളിക്കുന്നത്. ധർമത്തിന് നിയമം എന്ന അർഥംഅർത്ഥം കൊടുത്ത് മനുസ്മൃതിയിലും ഈ സംജ്ഞ ഒരിടത്തു പ്രയോഗിച്ചിട്ടുണ്ട്. (8:57). 'രാജപ്രണിധി' എന്ന 16-ാം പ്രകരണത്തിൽ പൌരജാനപദൻമാരുടെ കാര്യങ്ങളെ രാജാവ് നോക്കണമെന്നു പറയുന്നിടത്ത് രാജാവും ധർമസ്ഥന്റെ കടമകൾ ചെയ്തുവന്നിരുന്നതായി സൂചനയുണ്ട്. നീതിന്യായ-ഭരണചരിത്രത്തിന്റെ പ്രാരംഭഘട്ടങ്ങളിൽ രാജാവുതന്നെ പ്രാഡ്വിവാകനായിരുന്നെന്നോ രാജാവ് മാത്രമേ പ്രാഡ്വിവാകനായിട്ടുണ്ടായിരുന്നുള്ളുവെന്നോ വരാവുന്നതാണ്. അമാത്യപദവിയിലുള്ള മൂന്നു ധർമസ്ഥൻമാർ വീതം ജനപദസന്ധി (അതിർത്തി) യിലും സംഗ്രഹണ (പത്തു ഗ്രാമങ്ങളുടെ ആസ്ഥാനം) ത്തിലും ദ്രോണമുഖ (400 ഗ്രാമങ്ങളുൾപ്പെട്ട പ്രദേശത്തിന്റെ-ജില്ലയുടെ-തലസ്ഥാനം) ത്തിലും സ്ഥാനീയ (രാജ്യതലസ്ഥാനം) ത്തിലും വ്യവഹാരങ്ങളെ സംബന്ധിച്ച കാര്യങ്ങൾ നോക്കണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിവാദവിഷയമായ വസ്തുവിന്റെ മൂല്യം നിർണയിക്കുന്നതിനു 'കുശല'ന്മാർ വേണം. വിവാഹം, വിവാഹമോചനം, ഋണബാദ്ധ്യത, ക്രയവിക്രയങ്ങൾ തുടങ്ങിയവ സംബന്ധിച്ചു മാത്രമല്ല അവിഹിതമായ ദാസവിക്രയം ('സാഹസം' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്-sale of a slave), അനുപ്രവേശം (trespass), കലഹം (affray), വാക്പാരുഷ്യം (defamation), പ്രഹതം (injury) മുതലായ ക്രിമിനൽ കുറ്റങ്ങൾക്കുള്ള നടപടിക്രമങ്ങളും ശിക്ഷാവിധികളും ഇതിലുണ്ട്. അധികാരവൃത്ത- (Jurisdiction) ത്തിന് പുറത്തുള്ളതിന് 'ദേശച്ഛല'മെന്നും, കാലഹരണപ്പെട്ടതിനു 'കാലച്ഛല'മെന്നും ആണ് ഇതിൽ പ്രയോഗിച്ചിട്ടുള്ള സംജ്ഞകൾ.
വ്യവഹാരങ്ങളിൽ ഹാജരാകുന്ന സാക്ഷികളെ ദ്രഷ്ടാക്കളെന്നും ഉപദ്രഷ്ടാക്കളെന്നും ശ്രോതാക്കളെന്നും ഉപശ്രോതാക്കളെന്നും വിളിക്കുന്നു. വാദി-പ്രതികളോടും സാക്ഷികളോടും ചോദ്യങ്ങൾ ചോദിച്ചാണ് ധർമസ്ഥൻ ന്യായനിർണയനം നടത്തുന്നത്. പല സാക്ഷികൾ പരസ്പരവിരുദ്ധമായ മൊഴി നല്കുമ്പോൾ അവരിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായമോ ധർമസ്ഥനു നേരിട്ടു വിശ്വാസമുള്ളവരുടെ മൊഴികളോ ആണ് സ്വീകരിക്കപ്പെടുക.