പ്രാചീന നാടൻ കലാരൂപങ്ങളായ [[കാളവേല]], [[തെയ്യം]], [[തിറ]], [[മൗത്തളപ്പാട്ട്]], [[കോൽക്കളി]], [[ഒപ്പന]], [[ദഫ്മുട്ട്]], [[പുള്ളുവൻപാട്ട്]], [[പാണർപാട്ട്|പാണൻപാട്ട്]] എന്നിവ പൊന്നാനിയിൽ ഇപ്പോഴും സജീവമാണ്.
<!-- ==പൊന്നാനിക്കാരുടെ ചില രുചികൾ==
പുരാതന നഗര സംസ്‌കൃതിയുടെ ശേഷിപ്പുകൾ ഇപ്പോഴും കാത്തുവെയ്ക്കുന്ന മലബാറിലെ തുറമുഖനഗരങ്ങളിലൊന്നാണ് പൊന്നാനി ..വിവിധ കാലങ്ങളിൽ സാമ്രാജ്യത്വ മോഹവുമായി മലബാറിലേക്ക് വന്ന അധിനിവേശ ശക്തികളുമായി നിരന്തരം സംഘർഷത്തിലേർപ്പെട്ടതിന്റെ ചരിത്രവും ഈ ദേശത്തിനുണ്ട്. കലയിലും കച്ചവടത്തിലും സാഹിത്യത്തിലുമെല്ലാം മലബാറിന്റെ കേന്ദ്രസ്ഥാനത്ത് നിർത്താവുന്ന പ്രദേശമാണ് പൊന്നാനി. അറബിക്കടലും, ഭാരതപ്പുഴയും, അഴിമുഖവും പൂക്കൈതപ്പുഴയും ചേർന്ന് ഒരുക്കുന്ന ദൃശ്യഭംഗി പോലെ തന്നെ ഗംഭീരമാണ് പൊന്നാനിയുടെ അന്നപ്പെരുമയും
*******
ഒരു സമൂഹത്തിന്റെയും ഭക്ഷണശീലങ്ങളെ രൂപപ്പെടുത്തുന്നതിൽ വ്യത്യസ്ത ഘടകങ്ങൾക്കുള്ള പ്രാധാന്യത്തെ സംബന്ധിച്ച് "feast and fast in south india " എന്ന ഗ്രന്ഥമെഴുതിയ കോളിൻസ് ടൈലർ സെൻ ചില നിരീക്ഷണങ്ങൾ മുന്നോട്ടു വെക്കുന്നുണ്ട് . ഭൂമിശാസ്ത്രം, കാലാവസ്ഥ, വാണിജ്യബന്ധങ്ങൾ. മതം എന്നീ ഘടങ്ങൾ സമന്വയിച്ചുകൊണ്ടുള്ള ഒരു സാംസ്കാരിക പരിസരത്തിൽ നിന്നാണ് ഓരോ പ്രദേശത്തെയും ഭക്ഷണശീലങ്ങൾ രൂപപ്പെടുന്നത് അല്ലെങ്കിൽ ഈ സാംസ്കാരിക അംശങ്ങളുടെയെല്ലാം മൂർത്തമായ ആവിഷ്കാരമാണ് ഭക്ഷണം എന്ന് പറയാം. തനത് എന്ന് നാം അവകാശപ്പെടുന്ന ഏതൊരു ഭക്ഷണവും നിരവധിയായ കൊടുക്കൽ വാങ്ങലുകളിലൂടെയാണ് രൂപപ്പെട്ടിട്ടുള്ളത് . നാം നിത്യജീവിതത്തിൽ പാചകത്തിനുപയോഗിക്കുന്ന ചേരുവകൾ നോക്കിയാൽ ഇവയെല്ലാം പല നാടുകളിൽ നിന്ന് എത്തിയതാണെന്നു കണ്ടെത്താൻ കഴിയും. പോർച്ചുഗീസ്,അറേബ്യ, ഡച്ച്, യൂറോപ്പ് തുടങ്ങി പല നാടുകളുടെയും സ്വാധീനത്താൽ നിർമ്മി ക്കപ്പെട്ടതാണ് നമ്മുടെ രുചികളിൽ ഏറെയും. . ഇങ്ങനെ ദേശാന്തരങ്ങൾ താണ്ടിയെത്തിയ ചേരുവകൾ എല്ലാം ചേർത്ത് ഓരോ പ്രദേശവും തങ്ങളുടേതായ രീതിയിൽ രൂപപ്പെടുത്തിയെടുക്കുന്ന ചില ഭക്ഷണരീതികൾ ഉണ്ട്. അതിനെയാണ് തനത് എന്ന പരികല്പന കൊണ്ട് നാം വിശേഷിപ്പിക്കുന്നത്. അത്തരത്തിൽ നിർമ്മിക്കപ്പെട്ട പൊന്നാനിയുടെ ഭക്ഷണ ശീലങ്ങളെ ചെറിയ രീതിയിൽ ഒന്നു പരിചയപ്പെ ടുത്തുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശം
**************
ജീവിതത്തിലെ എല്ലാ സവിശേഷ സന്ദർഭങ്ങളിലും പലഹാരങ്ങൾ ഉണ്ടാക്കിയും അത് പരസ്പരം കൈമാറിയും തിന്നും തീറ്റിച്ചും ആഘോഷിക്കുന്നവരാണ് പൊന്നാനിക്കാർ. വൈവിധ്യം നിറഞ്ഞ ഒരു പലഹാരജീവിതം ഈ നാട്ടുകാർക്കുണ്ട്. പ്രധാനമായും പൊന്നാനി അങ്ങാടിയെ കേന്ദ്രീകരിച്ചാണ് ഈ പലഹാരലോകം നില നിൽക്കുന്നത് .അട മുതൽ അലീസ വരെ (പ്രയോഗത്തിന് കടപ്പാട്:Khaleem Kalmaj) യുള്ള വിവിധങ്ങളായ അപ്പത്തരങ്ങളാൽ സമ്പന്നമാണ് പൊന്നാനിയിലെ ഓരോ അടുക്കളയും.നോമ്പ്, പെരുന്നാൾ, കല്യാണം, ജനനം, മരണം എന്നിങ്ങനെ എല്ലാം ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമായി ഇവർ പലഹാരങ്ങൾ ഉണ്ടാക്കുന്നു. വ്യത്യസ്ത ചേരുവകളും നിർമ്മാണക്രമങ്ങളും ഉള്ള ധാരാളം പലഹാരങ്ങൾ പൊന്നാനിക്കാർക്ക് സ്വന്തമായുണ്ട്. കയ്യിൽ കിട്ടുന്ന എന്തും പലഹാരമാക്കി മാറ്റാൻഉള്ള പ്രത്യേക വൈധഗ്ധ്യം പൊന്നാനിയിലെ പെണ്ണുങ്ങൾ ആർജിച്ചെടുത്തിട്ടുണ്ട്. സ്ത്രീകൾ അവരുടെ അധ്വാനത്തിന്റെ വലിയൊരു പങ്കും ചെലവഴിച്ചിരുന്നത് ഈ പലഹാരം നിർമ്മാണത്തിനു വേണ്ടിയായിരുന്നു.വ്യത്യസ്ത രുചികളും മണങ്ങളിലുമുള്ള പല പേരിലുള്ള പലഹാരങ്ങൾ ഈ സ്ത്രീകളിലൂടെ പിറവിയെടുത്തു.
*******
ഗോതമ്പും ആട്ടിറച്ചിയും ചേർത്തുണ്ടാക്കുന്ന 'അലീസ' അതിവിശിഷ്ടമായ ഒരു പലഹാരമാണ്. മുട്ടയുടെ വെള്ളയും പഞ്ചാരയും ചേർത്തുണ്ടാക്കുന്ന 'മുട്ടസുർക്ക', മുട്ടയുടെ മഞ്ഞക്കരുവും പഞ്ചാരപ്പാനിയും ചേർത്തുണ്ടാക്കുന്ന 'മുട്ടമാല', മൈദയും, മുട്ടയും പഞ്ചാരയും കണ്ണൻ ചിരട്ടയിലൂടെ ഒഴിച്ച് ഉണ്ടാക്കിയെടുക്കുന്ന 'ചിരട്ടമാല'. അമ്പാലത്തിന്റെ അട, പച്ചരിയും ഉഴുന്നും ചേർത്തരച്ചുണ്ടാക്കുന്ന മുട്ടയില്ലാത്ത 'മുട്ടപ്പത്തിരി'. ഈ പലഹാരം പൊന്നാനിക്കാരുടെ ആത്മാവിന്റെ അപ്പമാണ്.അത്രമേൽ പൊന്നാനിക്കാരുടെ ജീവിതവുമായി ചേർന്നു നിൽക്കുന്ന പലഹാരമാണത്. നോമ്പുകാലത്ത് മുട്ടപ്പത്തിരിയും ഇറച്ചിച്ചാറും തിന്നാൻ വേണ്ടി മാത്രം ആയൽനാടുകളിൽ നിന്നെല്ലാം ആളുകൾ പൊന്നാനിയിലേക്ക് വരും. വലിയജുമുഅത്ത് പള്ളിക്കു സമീപമുള്ള മുട്ടപ്പത്തിരി വിൽക്കുന്ന കട നോമ്പുതുറ മുതൽ സുബ്ഹി ബാങ്ക് കൊടുക്കുന്നത് വരെ സജീവമായിരിക്കും. റംസാൻ കാലം പൊന്നാനിക്കാരെ സംബന്ധിച്ച് ഇരവ് പകലായി മാറുന്ന കാലമാണ്. രാത്രിയിൽ അങ്ങാടിയും പരിസരവും ആളുകളെ കൊണ്ട് നിറയും . പലഹാരങ്ങൾക്ക് വിശേഷപ്പെട്ട ഒരു കാലം കൂടിയാണ് ഇത് . ഓരോ വീടുകളിൽ നിന്നും പുതിയാപ്പിള വീടുകളിലേക്കും ബന്ധുവീടുകളിലേക്കും അയൽവീടുകളിലേക്കും കൂടകളിലാക്കി പലഹാരങ്ങൾ കൊടുത്തുവിടും. മൂന്നു കൂട, ഏഴു കൂട എന്നിങ്ങനെ യൊക്കെയാണ് കണക്കുകൾ, എല്ലാ വീട്ടുകാരും പരസ്പരം പലഹാരം കൈമാറും അവസാനം കൈമാറി കൈമാറി ആ പലഹാരം അത് ഉണ്ടാക്കിയ വീട്ടിൽ തന്നെ എത്തും. ഇത്തരം രസകരമായ ഏറെ പലഹാരക്കഥകൾ അവർക്കു പങ്കുവെക്കാനുണ്ട് . പൊന്നാനിയിലെ വിശേഷപ്പെട്ട മറ്റൊരു പലഹാരം ആണ് ബിണ്ടി ഹൽവ .ലക്ഷദ്വീപിൽ നിന്ന് കൊണ്ട് വരുന്ന ചക്കരയും അരിപ്പൊടിയും ചേർത്തുണ്ടാക്കുന്ന പലഹാരം ആണ് ബിണ്ടി ഹൽവ. പഴയ കാലത്ത് ഈ പലഹാരം ഉണ്ടാക്കാൻ അറിയുന്നവർ ധാരാളം ഉണ്ടായിരുന്നുവെങ്കിലും ഇന്ന് അപൂർവ്വം കുടുംബങ്ങൾ മാത്രമേ ബിണ്ടി ഹലുവയുടെ കൂട്ട് അറിയുന്നവരായുള്ളൂ. രുചിയിൽ മാത്രമല്ല പൊന്നാനി പലഹാരങ്ങൾക്ക് പേരിലും ചില സവിശേഷതകൾ ഉണ്ട്. പലഹാരങ്ങൾ ഉണ്ടാക്കാൻ ഉപയോഗിച്ച കൂട്ടുകൾ ബാക്കിയായപ്പോൾ ആ കൂട്ടുകൾ ചേർത്തു പുതിയ പലഹാരം ഉണ്ടാക്കി. പുതിയതായി ഉണ്ടാക്കിയ പലഹാരത്തിന്റെ പേര് ചോദിച്ചയാളോട് പാചകക്കാരി "അല്ലാഹു അഅലം"(പടച്ചോനെ അറിയൂ ) എന്ന് പറഞ്ഞപ്പോൾ കേട്ടയാൾ ആ പലഹാരത്തിന്റെ പേര് "അല്ലാഹു അഅലം" എന്നാണെന്നു ധരിക്കുകയും ആ പലഹാരത്തിന്റെ പേര് അല്ലാഹുഅഅലം എന്നായി മാറുകയും ചെയ്തു . അരിമണി വറുത്തതും ചക്കരച്ചായയും പൊന്നാനിയിലെ നാലുമണി പലഹാരങ്ങളിലെ നിത്യ സാന്നിധ്യം ആയിരുന്നു. ഇതു കൂടാതെ വെട്ടപ്പം, ബിസ്ക്കറ്റപ്പം, ചുക്കപ്പം, കിമ്മത്ത്, കുറൈവത്ത്,കിടുത, മണ്ട, കോഴിയട, വായക്ക നിറച്ചത്, , കാരക്ക അപ്പം, പാലിയത്ത് അപ്പം, തേങ്ങാ മിട്ടായി, ചുക്കപ്പം, കലത്തപ്പം, പൂവപ്പം, കാജ, മൂസാൻ ഉണ്ട, വായക്കട, അരീരപ്പം,കുഴിയപ്പം,കുരി യപ്പം എന്നിങ്ങനെ ഇനിയുമുണ്ട് പലഹാരങ്ങൾ.
************
നോമ്പ് സൽക്കാരം പോലെ തന്നെ വളരെ വിശേഷപ്പെട്ട മറ്റൊരു സൽക്കാരം ആണ് പുതിയാപ്പിള സൽക്കാരം. വധുവിന്റെ വീട്ടിലേക്ക് വരുന്ന വരനെ സൽക്കരിക്കുന്ന ഏർപ്പാടിനെ ആണ് പുതിയാപ്ല സൽക്കാരം എന്നുപറയുന്നത്. പുതിയാപ്പിള സൽക്കാരത്തിന് വിഭവങ്ങൾ ഒന്നുകൂടി വൈവിധ്യം നിറഞ്ഞതാണ് നെയ്ച്ചോറ്, തേങ്ങച്ചോറ്, നുറുക്കരിച്ചോറ്, അലീസ, പോത്തുകുറുമ, ആട് കുറുമ, കോഴി നിർത്തി പൊരിച്ചത്, ചേന പൊരിച്ചത്, മുരിങ്ങന്റലകറി, ചക്കര പുളി, പുളികൂട്ടാൻ, കടുമാങ്ങ ഈ വിഭവങ്ങളെല്ലാം പുതിയാപ്പിള സൽക്കാരത്തിന് മാത്രമായി ഒരുക്കുന്നതാണ്. പല തരം പത്തിരികളും മുട്ടപ്പത്തിരി, ചട്ടിപ്പത്തിരി, അട്ടിപ്പത്തിരി ഇറച്ചി പത്തിരി, നൈസ് പത്തിരി എന്നിങ്ങനെ പത്തിരിയിയിലും പൊന്നാനി ക്കാർ വലിയ വൈവിധ്യം വെച്ചു പുലർത്തുന്നുണ്ട്. "പാത്തുമ്മ വിറ്റാളരിപത്തിരി ചാറിൽ മുക്കി മൂക്കറ്റം തിന്നേ, നിന്നച്ചീരണി"പൊന്നാനിക്കാരുടെ പത്തിരി തീറ്റയെ കുറിച്ച്എം. ഗോവിന്ദൻ തന്റെ കവിതയിൽ ഇങ്ങനെ പരാമർശിക്കുന്നുണ്ട്. (പൊന്നാനിക്കാരന്റെ മനോരാജ്യം ) . പത്തിരി പൊന്നാനിക്കാരുടെ ഇഷ്ടവിഭവമാണ്.പത്തിരിയും ഇറച്ചിക്കറിയും പൊന്നാനിക്കാരുടെ തീറ്റ രസങ്ങളിൽ മുമ്പനാണ്
<nowiki>*****************</nowiki>-
പൊന്നാനിയിലെ സാഹിത്യത്തിലും സംഗീതത്തിലുമെല്ലാം ഈ പലഹാരലോകം ആവിഷ്കരിക്കപെട്ടിട്ടുണ്ട്. വക്കീൽ രാമൻ മേനോന്റെ ഗുമസ്തനായിരുന്ന മഹാകവി ഇടശ്ശേരി പൊന്നാനിയിലെ മുസ്ലീം വീടുകളിലെ നിത്യസന്ദർശകനായിരുന്നു. അമ്പാടിയിലേക്കു വീണ്ടും എന്ന തന്റെ കവിതയിൽ ജീവിതത്തെ പലഹാരമായി സങ്കല്പിക്കുന്ന കവിയെ നമുക്ക് കാണാം ." ഇടയ്ക്ക് കണ്ണീരുപ്പു പുരട്ടാതെന്തിന് ജീവിത പലഹാരം" തനിക്ക് ചിരപരിചിതമായ പൊന്നാനിയിലെ പലഹാരലോകം ആയിരിക്കാം ജീവിതത്തെ പലഹാരമായി കാണാൻ കവിയെ പ്രേരിപ്പിച്ചത്.
<nowiki>*****************</nowiki>
പൊന്നാനിയിലെ അകങ്ങളിൽ മരുമക്കത്തായ സമ്പ്രദായമാണ് നിലനിന്നിരുന്നത്.ഈ വീടുകളിൽ സ്ത്രീകൾ പുറത്തിറങ്ങുന്നത് അപൂർവ്വമാണ്. പകലന്തിയോളം വീട്ടിലേ പുതിയാപ്പിളമാരെയും മറ്റുള്ളവരെയും തീറ്റിപ്പോറ്റുക എന്നതായിരുന്നു പെണ്ണിന്റെ ഉത്തരവാദിത്വം. ഒരുപക്ഷേ ജീവിതത്തിന്റെ സിംഹഭാഗവും അവർ ചിലവഴിച്ചത് ഇതിനു വേണ്ടിയായിരുന്നു.വ്യത്യസ് ത രുചികളിലും മണങ്ങളിലും ആയി സ്ത്രീകൾ തങ്ങളുടെ ജീവിതത്തെ തന്നെയാണ് പലപ്പോഴും ഈ പലഹാരങ്ങളിലൂടെ ആവിഷ്കരിച്ചത്. അമ്പത് അംഗങ്ങൾ വരെ ഒരേ സമയം താമസിച്ചിരുന്ന പൊന്നാനിയിലെ അകങ്ങൾ (വീടുകൾ) പലതും കാലയവനികക്കുള്ളിൽ മറയുകയും അപൂർവ്വമായി താമസമുള്ളിടങ്ങളിൽ തന്നെ ഇന്ന് മൂന്നും നാലും അംഗങ്ങൾ മാത്രമായി ചുരുങ്ങുകയും ചെയ്തു . മാത്രമല്ല ഇത്തരം അദ്ധ്വാനങ്ങൾക്ക് വേണ്ടി ഏറെ സമയം ചിലവഴിക്കാൻ കഴിയാതെ വരികയും ചെയ്തതോടെ പൊന്നാനിയുടെ പലഹാരപകിട്ടിന് ചില മങ്ങലുകൾ സംഭവിച്ചിട്ടുണ്ട്. എന്നാലും പൊന്നാനി അതിന്റെ ആത്‌മാവിൽ ആ പലഹാര ലോകത്തെ ഇപ്പോഴും കാത്ത് വെക്കുന്നുണ്ട്.
<nowiki>*********</nowiki>-***--
അങ്ങാടിയിലെ ഭക്ഷണരീതികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പൊന്നാനിയിലെ മത്സ്യതൊഴിലാളികളുടെ ഭക്ഷണശീലങ്ങൾ .അമ്പരപ്പിക്കുന്ന രുചി വൈവിധ്യങ്ങൾക്ക് പുറത്ത് നിൽക്കുന്ന ജനതയാണ് പൊന്നാനിയിലെ മത്സ്യത്തൊഴിലാളികൾ. കടൽ കനിഞ്ഞു നല്കുന്നതെന്തും അവർക്ക് അന്നമാണ്. മീനുകൾ പലതുണ്ടെങ്കിലും മത്തിയോളം വരില്ല അവയൊന്നും.. അപ്പോൾ പിടിച്ചമത്തി ചെതുമ്പൽ പോലും കളയാതെ കടപ്പുറത്ത് വെച്ചുതന്നെ ചുട്ടെടുക്കും ഇരുപതും മുപ്പതും മത്തികൾ ഒറ്റയിരിപ്പിനു തിന്നുതീർക്കും. അങ്ങനെ മത്തി കഴിച്ചുണ്ടാക്കിയ തടിയാണ് തങ്ങളുടേതെന്ന് അഭിമാനം വെച്ചു പുലർത്തുന്നവരാണ് പൊന്നാനിയിലെ പഴയകാല മത്സ്യതൊഴിലാളികൾ. കപ്പയും മത്തിയും ചേർന്നുണ്ടാക്കുന്ന ചേലാക്കിയാണ് ഇവരുടെ വിശിഷ്ടഭോജ്യം."കപ്പയും കടൽ മത്തി കുഴമ്പും ചമ്മന്തിയും പൂക്കൈത തഴപ്പായിൽ കപ്പലിൻ നാട്ടിൽ തിന്നാം" (പൊന്നാനിക്കാരന്റെ മനോരാജ്യം : എം ഗോവിന്ദൻ ) ഇത്തരത്തിൽ വിശ്രുതമാണ് പൊന്നാനിക്കാരുടെ ഈ മത്തിത്തീറ്റ ..സ്രാവ് കറിവെച്ചത്, ഏട്ടത്തല കറി, മത്തി മുളകിട്ടത്, ചെമ്മീൻ പലകൂട്ടുകൾക്കൊപ്പം ചേർത്തു വെക്കുന്നത് ഇങ്ങനെ പലതരം മീൻ വിഭവങ്ങളും ഇതിനൊപ്പം ചേർക്കാം. ആഴക്കടലിലേക്ക് മത്സ്യം പിടിക്കാൻ പോയവർ എത്തുന്നതും കാത്ത് വിശന്നിരിക്കുന്ന കുഞ്ഞുങ്ങളുടെ കരച്ചിൽമാറ്റാനായി വെറും കലത്തിൽ വെള്ളം വെച്ച് തീകത്തിച്ച് ഇളക്കിക്കൊണ്ടിരിക്കും അമ്മമാർ, കഞ്ഞി വെന്തോ എന്ന് ചോദിക്കുമ്പോൾ ഇപ്പൊവേവും എന്നു പറഞ്ഞു കുട്ടികളെ ആശ്വസിപ്പിക്കും.ചോദിച്ച് ചോദിച്ച് കുട്ടികളങ്ങനെ ഉറങ്ങിപ്പോകും പലഹാരങ്ങളുടെ രുചിവൈവിധ്യങ്ങൾക്കപ്പുറത്ത് വറുതിയുടെ മറ്റൊരു ലോകത്തിൽ ജീവിക്കുന്നവരാണ്
മത്സ്യത്തൊഴിലാളികൾ.. എന്നാൽ എല്ലാ ഇല്ലായ്മകളെയും അതിജീവിക്കുന്ന വലിയ സംഘബോധം ഈ മനുഷ്യർക്കിടയിൽ ഉണ്ട്
****************
വിശേഷപ്പെട്ടതെന്തും പങ്കുവെച്ചും കൂടിയിരുന്നും കഴിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പൊന്നാനിക്കാർ.. ഒരു പക്ഷെ ഈ പങ്കുവെക്കൽ അവരുടെ വിശ്വാസത്തിന്റെ കൂടി ഭാഗമാണ്. വിശേഷപ്പെട്ടതെന്തും അവർക്ക് ചീരണിയാണ്(കാഴ്ച വെക്കുന്ന വസ്തു, പ്രസാദം ). എല്ലാവരും കൂടി പങ്കിടുമ്പോൾ മാത്രമേ അത് ഫലപ്പെടുകയുള്ളൂ എന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു "അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറുനിറച്ചുണ്ണുന്നവൻ എന്റെ വംശത്തിൽ പെട്ടവനല്ല" എന്ന നബി വചനമാണ് അവരുടെ പ്രമാണം. ഇസ്ലാമിലെ വന്മല എന്ന കവിത "അലവി" എന്ന തന്റെ കൂട്ടുകാരനെ സങ്കല്പിച്ച് എഴുതിയതാണെന്ന് ഇടശ്ശേരി പറയുന്നു. അലവി ചായക്കടക്കാരൻ മൊയ്‌തീൻ കുട്ടിയുടെ മകനാണ്. കഴിക്കാൻ ഉണ്ട് എന്നാൽ അവന്റെ കൂട്ടുകാരൻ ആ ആര്യബാലകൻ അവൻ നിത്യപ്പട്ടിണിയിലാണ്. അത് മനസ്സിലാക്കിയ അലവി തന്റെ ബാപ്പയുടെ കടയിൽ നിന്നും എന്നും പഴം മോഷ്ടിച്ച് കൂട്ടുകാരന് നൽകും. ഒരു ദിവസം അലവിയുടെ മോഷണം മൊയ്തീൻകുട്ടി കയ്യോടെ പിടികൂടുന്നു. അലവിയെ പൊതിരെ തല്ലുന്നു . അടികൊണ്ട് അലവി ഇപ്പോൾ തന്റെ പേര് പറയുമെന്നും തന്റെ മാനം എന്നന്നേക്കുമായി ഇടിഞ്ഞു വീഴുമെന്നു കരുതി ആ ആര്യബാലകൻ നിന്ന് വിറയ്ക്കുന്നു."ഇപ്പോഴേ യെൻ പേർ പുറത്തു ചാടും ഇപ്പോഴെൻ മാനമിടിഞ്ഞു വീഴും " എന്നാൽ പൊതിരെ തല്ലു കിട്ടിയിട്ടും അലവി യൊരിക്കലും തന്റെ കൂട്ടുകാരന്റെ പേര് പറയാൻ തയ്യാറാകുന്നില്ല. ആ ചുള്ളലിന്റെ തുള്ളലിന് മുമ്പിൽ ഒരു വന്മല പോലെ നിന്ന് തന്റെ കൂട്ടുകാരന്റെ അഭിമാനത്തിനും വിശ്വാസത്തിനും മേൽ അലവിയൊരു കോട്ടകെട്ടുന്നു. "നൂറു ശതമാനമെന്റെ മിത്രം കൂറും പെരുമയുമുള്ള മുസ്ലീം. തുള്ളി പിടഞ്ഞതവന്റെ ദേഹം ഉള്ളമോ വന്മല പോലെ നിന്നു" തന്റെ സഹോദരനോട് കാണിക്കേണ്ട ഈ വിശ്വാസവും, കരുതലും പങ്കുവെക്കലുമാണ് പൊന്നാനിക്കാരുടെ ഈ അന്നവിചാരത്തിന്റെ ആകെ ഉള്ളടക്കം
-->
|