പിതാവായ വരരുചിയുടെ ശ്രാദ്ധത്തിന്,വായില്ലാക്കുന്നിലപ്പന്‍ ഒഴികെ ഉള്ള പതിനൊന്ന് പേരും അഗ്നിഹോത്രിയുടെ ഇല്ലത്തില്‍ ഒത്തു ചേരാറുണ്ടായിരുന്നതായി പറയപ്പെടുന്നു.
== അഗ്നിഹോത്രിയും പാതിവ്രത്യവും ==
പന്തിരുവരില്‍ പതിനൊന്നുപേരും ചേര്‍ന്ന് അക്കൊല്ലവും മേഴത്തോളില്ലത്തുവച്ച് വരരുചിയെ ശ്രാദ്ധമൂട്ടി. എന്നിട്ട് ഊണിനിരുന്നു. അഗ്നിഹോത്രിയുടെ അന്തര്‍ജ്ജനം മറക്കുടയും പുതപ്പുമായി അകത്തുനിന്നിറങ്ങി ഭര്‍ത്താവിനും അനുജന്മാര്‍ക്കും വിളമ്പി.
ഇവര്‍ എന്താണു മൂടിപ്പുതച്ച് കുടയെടുത്തു വന്നതെന്ന് പാക്കനാര്‍ അന്വേഷിച്ചു. അന്യന്റെ മുന്നില്‍- അതനുജന്മാരായാല്‍പ്പോലും, മുഖവും ദേഹവും മറക്കാതെ വരാത്തത് പാതിവ്രത്യ ധര്‍മ്മത്തിന്റെ ഭാഗമാണെന്നു തുടങ്ങി അഗ്നിഹോത്രി അന്തര്‍ജ്ജനത്തിനു പതിയിലുള്ള ആദരവിനെയും സ്നേഹത്തെയും അദ്ദേഹത്തിനു വേണ്ടി അവര്‍ നോല്‍ക്കുന്ന വ്രതങ്ങളെയും പറ്റി ദീര്‍ഘമായ ഒരു പസംഗം തന്നെ നടത്തി.
തനിക്കിതൊന്നും മനസ്സിലാവുന്നില്ലെന്നും ഇതൊന്നുമില്ലാതെ തന്നെ തന്റെ ഭാര്യ പത്നീധര്‍മ്മം ഭംഗിയായി നിറവേറ്റുന്നുണ്ടെന്നുമായി പാക്കനാര്‍.
പറയിപ്പെണ്ണിനും പാതിവ്രത്യമോ? 99 അഗ്നിഹോത്രങ്ങള്‍ക്ക് കാര്‍മ്മികനായിരുന്ന മഹാബ്രാഹ്മണന്‍ പരിഹസിച്ചു. തര്‍ക്കമായി. ഒടുക്കം അതൊന്നു പരീക്ഷിച്ചറിയാമെന്ന് ഇരുവരും തീരുമാനിച്ചു.
ഈരാറ്റിങ്കല്‍ പറയക്കൂടിയും തൃത്താലയ്ക്കടുത്തു തന്നെ. ഇരുവരും ഇല്ലത്തുനിന്നും അവിടെക്കു നടന്നു. പാക്കനാരുടെ ഭാര്യ ചാളമുറ്റത്ത് ഒരൊറ്റത്തോര്‍ത്തു മാത്രമുടുത്ത് ഇരുന്നു കുട്ട നെയ്യുന്നു. ജ്യേഷ്ഠനെക്കണ്ട് അവര്‍ അകത്തേക്കോടിയുമില്ല, ദേഹം മുണ്ടിട്ടു മൂടിയുമില്ല. എഴുന്നേറ്റ് ചിരിച്ചു നിന്നു. ഇതോ ഇവളുടെ പാതിവ്രത്യം, അഗ്നിഹോത്രി മനസ്സില്‍ പരിഹസിച്ചു.
ഇവിടെ നെല്ല് ഇരിപ്പുണ്ടോ? പാക്കനാര്‍ ഭാര്യയോട് അന്വേഷിച്ചു.
ഉണ്ട്
എത്ര വരും?
ഒരു പറയെങ്കിലും ഉണ്ടാവും.
അതില്‍ അരപ്പറ എടുത്തു കുത്തി അരി ആക്ക്.
അവര്‍ പോയി വന്നു
അരി ആക്കിയിട്ടുണ്ട്
എടുത്ത് ചോറു വച്ചോളൂ.
പാക്കനാരുടെ ഭാര്യ വീണ്ടും പോയി വന്നു.
ചോറായി.
എടുത്തു കുപ്പയില്‍ കളഞ്ഞേക്കൂ.
അവര്‍ അതെടുത്ത് ഒറ്റയേറ്, അഴുക്കുചാലിലേക്ക്
" ഞാന്‍ എന്തിനിതു ചെയ്തെന്ന് നീ അന്വേഷിച്ചില്ലല്ലോ?" പാക്കനാര്‍ തിരക്കി
"എന്നോട് ഇങ്ങനെ വിചിത്രമായൊരു പ്രവര്‍ത്തി ചെയ്യാന്‍ പറഞ്ഞത് എന്തെങ്കിലും കാര്യമില്ലാതെ ആവില്ലല്ലോ. പിന്നെ എന്തിനു ചെയ്യുന്നെന്ന് പറയാത്തതിനാല്‍ എന്നോട് ഇപ്പോള്‍ പറഞ്ഞുകൂടാത്ത എന്തോ കാര്യമാണെന്ന് തോന്നി, അതുകൊണ്ട് അന്വേഷിച്ചില്ല."
ഇതൊന്നു സ്വന്തം ഇല്ലത്ത് പരീക്ഷിച്ചു നോക്കാന്‍ പറഞ്ഞു.
നമ്പൂതിരി ഇല്ലത്തെത്തി. അകത്തുള്ളാള്‍ കാല്‍ കഴുകി സ്വീകരിച്ചു.
"ഇവിടെ നെല്ലിരിപ്പുണ്ടോ?"
"ഈ പത്തായങ്ങള്‍ നിറയെ നെല്ലാണല്ലോ, ഇവിടേയ്ക്കറിയരുതോ?"
"അതില്‍ നിന്നും അരപ്പറ എടുത്തു കുത്തി അരിയാക്കൂ."
"അരി ധാരാളം ഇരിപ്പുണ്ട്, പിന്നെന്തിനു നെല്ലു കുത്തുന്നു?" അന്തര്‍ജ്ജനം
"അതു വേണ്ടാ, ഇപ്പോള്‍ നെല്ലു കുത്തിയ അരി വേണം അരപ്പറ"
അന്തര്‍ജ്ജനം
ഇരിക്കണമ്മയെ വിളിക്കാന്‍ ഭാവിച്ചു.
"വേണ്ടാ നീ തന്നെ കുത്തണം."
എന്തോ കര്‍മ്മം നടത്താനാവും, അവര്‍ സമാധാനിച്ചു. നെല്ലു കുത്തി ശീലമില്ലാഞ്ഞും അരപ്പറ അരിയുണ്ടാക്കി വന്നു.
"അത് ചോറാക്ക്."
"ഇവിടേക്ക് ഇന്നെന്തുപറ്റി. കുറച്ചു മുന്നേ ഊണു കഴിഞ്ഞത് മറന്നോ?" ഭാര്യ ചിരിച്ചു.
"ചോദ്യം വേണ്ടാ, ചോറു വച്ചോളൂ."
ഓരോ നൊസ്സ്. എന്നു പിറുപിറുത്ത് അവര്‍ ചോറു വാര്‍ത്തു.
"ഇനിയതെടുത്ത് കുപ്പയില്‍ കളയ്." അഗ്നിഹോത്രി ഗാംഭീര്യത്തോടെ പറഞ്ഞു.
അന്തര്‍ജ്ജനം പിന്നാക്കം ഓടി മാറി
"രാമാ, ആരാ അപ്പുറത്ത്, ഇവിടേക്ക് എന്തോ കൂടിയിരിക്കുന്നൂ, ഒന്നു വന്നു നോക്കുക, വൈദ്യരെ വിളിക്കാന്‍ ആളേം ഇപ്പോ തന്നെ..."
അഗ്നിഹോത്രി രാവിലേ വീണ്ടും പാക്കനാരെ കണ്ടു. പാതിവ്രത്യം എന്നാല്‍ എന്തെന്ന് മനസ്സിലാക്കി തന്നതിനു നന്ദി പറയാന്‍.
"പത്നീധര്‍മ്മം ഭര്‍ത്താവിലുള്ള വിശ്വാസമാണെന്ന് മനസ്സിലാക്കിയതില്‍ സന്തോഷം. പതിയുടെ ധര്‍മ്മവും ഭാര്യയിലുള്ള വിശ്വാസം തന്നെ. ജ്യേഷ്ഠനും ഭാര്യക്കും നല്ലത് വരട്ടെ." പാക്കനാര്‍ അനുഗ്രഹിച്ചു.
|