"നാരായണാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഭഗവാൻ ''നാരായണൻ'' ദേവതയായിട്ടുള്ള ഒരു നശീകരണാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

03:44, 23 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഭഗവാൻ നാരായണൻ ദേവതയായിട്ടുള്ള ഒരു നശീകരണാസ്ത്രമാണ് നാരായണാസ്ത്രം . ഈ അസ്ത്രം ധാർമ്മികമായിട്ടുള്ള ആയുധങ്ങളിൽ ഒന്നാണ് . പുരാണങ്ങളിൽ നാരായണാസ്ത്രം പലരും പല പ്രാവശ്യം ഉപയോഗിച്ച് കണ്ടിട്ടുണ്ട് . അസ്ത്രത്തെ നമസ്കരിക്കുന്നവരെ ഈ അസ്ത്രം ഉപദ്രവിക്കാറില്ല . ഈ അസ്ത്രത്തെ ബ്രഹ്‌മാസ്‌ത്രത്തിനെതിരായി ഉപയോഗിക്കുന്നു .

നരമഹർഷിയുടെ നാരായണാസ്ത്രം

ഒരിക്കൽ പ്രഹ്ളാദൻ ആളറിയാതെ നരനാരായണൻമാരുമായി ഘോരയുദ്ധം നടത്തി . യുദ്ധത്തിൽ പ്രഹ്ളാദനും നരനുമായി തുല്യത പാലിച്ചു . തന്റെ അസ്ത്രങ്ങളെയെല്ലാം നരമഹർഷി നശിപ്പിച്ചത് കണ്ടപ്പോൾ , കോപിഷ്ഠനായ പ്രഹ്ളാദൻ നരനു നേരെ ബ്രഹ്‌മാസ്‌ത്രം പ്രയോഗിച്ചു . ആ സമയം നരമഹർഷി അജഗവം എന്ന തന്റെ വില്ലിൽ നാരായണാസ്ത്രം തൊടുത്ത് ബ്രഹ്‌മാസ്‌ത്രത്തിനു നേരെ പ്രയോഗിച്ചു . ബ്രഹ്‌മാസ്‌ത്രവും നാരായണാസ്ത്രവും പരസ്പരം കൂട്ടിമുട്ടി പാഴായി വീണു . [വാമനപുരാണം , അദ്ധ്യായം 7].[1]

ഇന്ദ്രജിത്തിന്റെ നാരായണാസ്ത്രം

യുദ്ധത്തിൽ ഇന്ദ്രജിത്ത് ലക്ഷ്മണന് നേരെ നാരായണാസ്ത്രം പ്രയോഗിച്ചു . നാരായണാസ്ത്രത്തെ കണ്ട ലക്ഷ്മണൻ ഭക്തിയോടെ അതിനെ കൈകൂപ്പി നമിക്കുകയും സപ്‌താക്ഷരീ നാരായണമന്ത്രം ജപിക്കുകയും ചെയ്തു . തുടർന്ന് നാരായണാസ്ത്രം അടങ്ങുകയും , ലക്ഷ്മണന്റെ ആവനാഴിയിൽ പോയി വീഴുകയും ചെയ്തു . [കമ്പ രാമായണം യുദ്ധകാണ്ഡം].[2]

കാലനേമിയുടെ നാരായണാസ്ത്രം

പണ്ടൊരു ദേവാസുരയുദ്ധത്തിൽ ദേവവൈദ്യന്മാരായ അശ്വനീദേവകൾ കാലനേമിക്കു നേരെ വജ്രാസ്ത്രം പ്രയോഗിച്ചു . കാലനേമി നാരായണാസ്ത്രം പ്രയോഗിച്ചു വജ്രാസ്ത്രത്തെ നശിപ്പിച്ചു കളഞ്ഞു .[സ്കന്ദപുരാണം , കൗമാരകാഖണ്ഡം , അദ്ധ്യായം 19 ][3]

ജംഭന്റെ നാരായണാസ്ത്രം

ദേവാസുരയുദ്ധത്തിൽ ജാംഭാസുരൻ ഇന്ദ്രനുനേരെ നാരായണാസ്ത്രം പ്രയോഗിച്ചു . ഇന്ദ്രന്റെ വിഷ്ണുവിന്റെ ഉപദേശപ്രകാരം പാശുപതാസ്ത്രം പ്രയോഗിക്കുകയും , ജംഭന്റെ നാരായണാസ്ത്രം വിഫലമായിത്തീരുകയും ചെയ്തു . തുടർന്ന് കലിയടങ്ങാത്ത പാശുപതാസ്ത്രം ജംഭന്റെ ശിരസ്സറുത്ത് വീഴ്ത്തി .[സ്കന്ദപുരാണം , കൗമാരകാഖണ്ഡം , അദ്ധ്യായം 21 ][4]

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

തന്റെ പിതാവായ ദ്രോണരെ കള്ളം പറഞ്ഞു വില്ലു വയ്പ്പിച്ച് പാണ്ഡവർ കൊന്നതിൽ കോപിഷ്ഠനായ അശ്വത്ഥാമാവ് പാണ്ഡവർക്കുനേരെ നാരായണാസ്ത്രം തൊടുത്തു വിട്ടു . ഭയങ്കരമായ ആ നാരായണാസ്ത്രം ദ്രോണാചാര്യർ നാരായണനെ പൂജിച്ചു നേടിയതാണ് . ഈ അസ്ത്രം ആരിലും പ്രയോഗിച്ചു പോകരുതെന്ന് വിഷ്ണു ദ്രോണർക്കു താക്കീതു നൽകിയിട്ടുണ്ടായിരുന്നു . കൊന്നുകൂടാത്തവരായ മഹാത്മാക്കളെയും ഇത് കൊന്നുകളയും . എന്നാൽ അസ്ത്രത്തെ കുമ്പിട്ടു നമസ്ക്കരിക്കുന്നവരെ അസ്ത്രം വധിക്കുകയില്ല . മനസ്സ് കൊണ്ടെങ്കിലും എതിർത്താൽ , ഈ അസ്ത്രം എതിർത്തവനെ ഏതു പാതാളത്തിൽ പോയൊളിച്ചാലും പിന്തുടർന്ന് ചെന്ന് , കൊന്നു വീഴ്ത്തും .ഇതായിരുന്നു നാരായണാസ്ത്രത്തിന്റെ പ്രത്യേകത . ഈ അസ്ത്രം പിന്നീട് ദ്രോണർ പുത്രന് ഉപദേശിച്ചു . അർജ്ജുനനു പോലും ദ്രോണർ ഇത് ഉപദേശിച്ചു കൊടുത്തിട്ടില്ല . ഇത്തരത്തിലുള്ള അസ്ത്രമാണ് അശ്വത്ഥാമാവ് പാണ്ഡവപ്പടയ്ക്ക് എതിരായി തൊടുത്തു വിട്ടത് . നാരായണമഹാസത്രം പ്രകടമായ ഉടനെ പിൻപുറത്തു നിന്ന് കാറ്റടിച്ചു . ആകാശത്തിൽ മേഘമില്ലാതെ ഇടിവെട്ടി . പലതരം ചക്രങ്ങളും , ഇരുമ്പുണ്ടകളും , അസ്ത്രങ്ങളും , വിചിത്രമായ ആയുധങ്ങളും ആകാശത്തു പ്രത്യക്ഷപെട്ടു . എതിർത്ത പാണ്ഡവ സൈന്യത്തെ അസ്ത്രം കൊന്നു വീഴ്ത്തിത്തുടങ്ങി . പാണ്ഡവപ്പട നാമാവശേഷമായിത്തുടങ്ങി .

ഇ സമയം ഭഗവാൻ കൃഷ്ണൻ അസ്ത്രത്തിന്റെ ശമനത്തിനുള്ള വഴി കണ്ടു . എല്ലാരോടും ആയുധമുപേക്ഷിച്ച് കൈകൂപ്പി നമസ്ക്കരിക്കാൻ അദ്ദേഹം ഉപദേശിച്ചു . പാണ്ഡവപ്പട ആയുധം വെടിഞ്ഞിട്ടും അസ്ത്രം ശാന്തമായില്ല . അതിനു കാരണം ഭീമൻ ആയുധം വെടിയാത്തതായിരുന്നു . ഭീമന് അശ്വത്ഥാമാവിനോടുള്ള കോപം ചെറുതായിരുന്നില്ല . അതിനാൽ അവൻ അർജ്ജുനനോട് ആയുധം ഉപേഷിക്കരുതെന്നും , ഏതെങ്കിലും ദിവ്യാസ്ത്രം കൊണ്ട് നാരായണാസ്ത്രത്തെ അടക്കുവാനും ഉപദേശിച്ചു .

എന്നാൽ അർജ്ജുനൻ അതനുസരിച്ചില്ല . അദ്ദേഹം നാരായണാസ്ത്രത്തിനെതിരെ ഒന്നും ചെയ്തില്ല . അതിനു കാരണം അദ്ദേഹം വിഷ്ണുഭക്തനായിരുന്നു എന്നതാണ് . ഗോക്കളിലും , ബ്രാഹ്മണരിലും , നാരായണാസ്ത്രത്തിലും താൻ ആയുധം പ്രയോഗിക്കുകയില്ലെന്നു അർജ്ജുനൻ തീർത്ത് പറഞ്ഞു .

തുടർന്ന് ഭീമൻ ഒറ്റയ്ക്ക് കൗരവരെ എതിർത്തു . ഭീമൻ എത്ര ശക്തിയായി എതിർത്തുവോ , അതിന്റെ പതിന്മടങ്ങു അസ്ത്രത്തിന്റെ ശക്തി വർദ്ധിച്ചു വന്നു .നാരായണാസ്ത്രത്തിലെ തീ ജ്വാലകൾ ഭീമനെ മൂടി . നാരായണാസ്ത്രം ഭീമനെ കൊല്ലുമെന്നായപ്പോൾ അർജ്ജുനനും കൃഷ്ണനും ഒരേസമയം ഓടിച്ചെന്ന് ഭീമനെ വരുണാസ്ത്രം കൊണ്ടും , കരം കൊണ്ടും പിടിച്ചു വലിച്ചു . മഹാബലവാനായ കൃഷ്ണൻ ഭീമനെ ബലമായി പിടിച്ചു വലിച്ച് താഴെയിറക്കി , കൈകളിൽ നിന്നും അസ്ത്രങ്ങളും ആയുധങ്ങളും പിടിച്ചു വാങ്ങി . അതോടെ ഭീമനും നിരായുധനായി .

തുടർന്ന് നാരായണാസ്ത്രം ശമിക്കുകയും , പാണ്ഡവർ രക്ഷപ്പെടുകയും ചെയ്തു .[മഹാഭാരതം , ദ്രോണപർവ്വം , അദ്ധ്യായം 195 to 200][5][6][7]

അവലംബം

  1. [വാമനപുരാണം , അദ്ധ്യായം 7]
  2. [കമ്പ രാമായണം യുദ്ധകാണ്ഡം]
  3. [സ്കന്ദപുരാണം , കൗമാരകാഖണ്ഡം , അദ്ധ്യായം 19 ]
  4. [സ്കന്ദപുരാണം , കൗമാരകാഖണ്ഡം , അദ്ധ്യായം 21]
  5. KMG Mahabharatha ദ്രോണപർവ്വം , അദ്ധ്യായം 196
  6. KMG Mahabharatha ദ്രോണപർവ്വം , അദ്ധ്യായം 199
  7. KMG Mahabharatha ദ്രോണപർവ്വം , അദ്ധ്യായം 200
"https://ml.wikipedia.org/w/index.php?title=നാരായണാസ്ത്രം&oldid=2525166" എന്ന താളിൽനിന്ന് ശേഖരിച്ചത്