ശിവൻ , മഹാദേവൻ , ദേവാധിപൻ .. ഇതിഹാസം ഈശ്വരനാക്കി മാറ്റിയ ഒരു മഹാപുരുഷന്റെ വിസ്മയ കഥയാണ് അമീഷഅ ത്രിപാഠി രചിച്ച മെലൂഹയിലെ ചിരഞ്ജീവികൾ . തിബറ്റിന്റെ താഴ്‌വാരങ്ങളിൽ നിന്ന് മെലൂഹയുടെ സംസ്‌കാരവിശേഷത്തിലേക്ക് കുടിയേറുന്ന ശിവൻ എന്ന പച്ചയായ മനുഷ്യൻ തന്റെ കർമ്മകാണ്ഡത്തിലൂടെ മഹാദേവനാകുന്ന വിസ്മയ കഥ. മെലൂഹ എന്ന സംസ്‌കൃതിയുടയും, മനുഷ്യവംശത്തിന്റെയും ദേവനായി അവതരിപ്പിക്കുന്ന ശിവനെ ഇതിഹാസത്തിനപ്പുറത്തേക്ക് നയിക്കുന്ന ഉത്കൃഷ്ട രചന. പുസ്തകത്തിന്റെ മലയാളപരിഭാഷ ഇതാദ്യമായണ് പുറത്തിറങ്ങുന്നത്.അസാധാരണനായ ആ വീരനായകന്റെ സഞ്ചാരത്തിന്റെ നാൾവഴികൾ രേഖപ്പെടുത്തുന്ന ശിവപുരാണത്രയത്തിലെ ഒന്നാമത്തെ പുസ്തകമാണ് മെലൂഹയിലെ ചിരഞ്ജീവികൾ . നാഗന്മാരുടെ രഹസ്യം, വായുപുത്രന്മാരുടെ പ്രതിജ്ഞ എന്നിവയാണ് തുടർന്ന് പുറത്തുവന്ന പുസ്തകങ്ങൾ .
ദി ഇമ്മോർട്ടൽസ് ഓഫ് മെലൂഹയുടെ പത്തുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. നീൽസൺ ബുക്ക് സ്‌കാൻ ടോപ് ഓഫ് ബെസ്റ്റ്‌സെല്ലർ ആയി നിലകൊള്ളുന്ന ഈ പുസ്തകം രണ്ട് വർഷത്തിനിടയിൽ 11 കോടിയിലധികം രൂപ വിറ്റുവരവ് നേടിയിട്ടുണ്ട്. കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് ബിരുദം നേടിയ ശേഷം ബാങ്കിംഗ് രംഗത്ത് പ്രവർത്തിക്കുമ്പോഴാണ് അമീഷ് ത്രി പാഠി എഴുത്തിലേക്ക് കടന്നുവരുന്നത്. മെലൂഹയിലെ ചിരഞ്ജീവികൾ ആണ് ആദ്യകൃതി. മെലൂഹയിലെ ചിരഞ്ജീവികൾ വൻവിജയമായതോടെ ബാങ്കിംഗ് ജോലി ഉപേക്ഷിച്ച് അമീഷ് മുഴുവൻ സമയ എഴുത്തുകാരനായി. കിഴക്കിന്റെ പൗലോ കൗയ്‌ലോ എന്നാണ് അമീഷ് ത്രി പാഠിയെ വിശേഷിപ്പിക്കുന്നത്. 'തീർത്തും അവിശ്വസനീയവും സാങ്കല്പികവുമായ ഒരു സഞ്ചാരമായിരുന്നു അത്. കുട്ടിക്കാലത്ത് സ്വപ്‌നത്തിൽ പോലും എഴുത്തുകാരനാവണമെന്നാഗ്രഹിച്ചിട്ടില്ല. ചരിത്രമോ ഇംഗ്ലീഷ് സാഹിത്യമോ വിഷയമാക്കാതെ സയൻസിലാണ് ബിരുദം നേടിയത്. പിന്നെ എം.ബി.എ എടുത്തു. ഒടുവിൽ ഇതാ എഴുത്തിലേക്കെത്തിനിൽക്കുന്നു. എഴുത്ത് കൊണ്ട് ജീവിക്കുന്നു. എല്ലാത്തിനും കാരണം ശിവഭഗവാന്റെ അനുഗ്രഹം തന്നെയാണ്.' അമീഷ് ത്രിപാഠി പറയുന്നു.