മുനിയറ കണ്ട് താഴോട്ടിറങ്ങിയാൽ കോവിൽക്കടവായി. പാമ്പാറിലേക്കിറങ്ങാൻ തോന്നുന്നെങ്കിൽ ആ മോഹം ഉപേക്ഷിക്കുന്നതാണ് നല്ലത്. ചില്ലുപാറയാണ്..പെട്ടെന്ന് വഴുക്കും...അപകടം ഒപ്പമുണ്ട്. മുപ്പതുമക്കോടി ദൈവങ്ങളും അവർക്കൊക്കെ അമ്പലങ്ങളുമുണ്ടെങ്കിലും തെങ്കാശിനാഥൻ ക്ഷേത്രമാണ് ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നത്. പാണ്ഡവർ വനവാസക്കാലത്ത് മറയൂരിൽ എത്തിയിരുന്നു എന്നും അവർ ഒറ്റക്കല്ലിൽ പണിതതാണ് ഈ ക്ഷേത്രം എന്നും പറയുന്നു. കോവിൽക്കടവിൽ പാമ്പാറിന്റെ തീരത്താണ് ക്ഷേത്രം. അവിടെ ഒരു ഗുഹാമുഖമുണ്ട്. പ്രാചീനലിപികളിൽ എന്തൊക്കെയോ കല്ലിൽ കൊത്തിവെച്ചിട്ടുണ്ട്. അതുവായിക്കാനായാൽ ഗുഹാമുഖം തുറക്കുമത്രേ. ഗൂഹ അവസാനിക്കുന്നത് മുരുകന്റെ പഴനിമലയിലാണുപോലും. ഏതായാലും അടുത്തകാലത്തൊന്നും ആ ശിലാലിഖിതങ്ങൾ ആർക്കും വായിക്കാനായിട്ടില്ല. അളളുകളിലേക്ക് ആർത്തുവീഴുന്ന പാമ്പാർ. അളളുകളുടെ താഴ്‌ച പാതാളം വരെ......അവിടെ ജലകന്യകമാർ വാഴുന്നു. മുമ്പെന്നോ തെങ്കാശിനാഥൻ കോവിലിനരികിലെ പ്ലാവിൽ തൂങ്ങിചാവാൻ കൊതിച്ച തമിഴത്തി. കഴുത്തിൽ കുരുക്കിയ കയർ മുറുകിയില്ല. പുല്ലരിവാൾ കൊണ്ടവൾ കയററുത്തു. അവളുടെ ശരീരം പാമ്പാറിന്റെ ചുഴികളിൽ വട്ടം കറങ്ങി, ചുവപ്പ് പടർന്ന് കൂത്തിലേക്ക് പതിച്ചു. പിന്നീടോരോ വർഷവും തെങ്കാശിനാഥൻ കോവിലിനു മുന്നിലെ കുത്തിൽ വർഷത്തിൽ ഒന്നോ രണ്ടോ പേർ വീണു മരിക്കുന്നു. ചില്ലുപാറയുടെ കാന്തികശക്തി വലിച്ചടുപ്പിക്കുകയാണ്. പുത്തൻ ചെരിപ്പ് കാൽകഴുകിയിടാൻ അച്ഛന്റെ കൈവിടുവിച്ച് മ്പാറിലേക്കിറങ്ങിയോടിയകുട്ടി.....ഊരുവിലക്കിയതിന്റെ പേരിൽ നിറവയറുമായി പാമ്പാറിലേക്കെടുത്തുചാടിയ ഊരുകാരിപ്പെണ്ണ്......പാമ്പാറിന്റെ ചുഴികളിൽ, ഗർത്തങ്ങളിൽ ജലകന്യകമാർ നീരാടി. അളളുകളിലേക്കു വീഴുന്നവരെ ജലകന്യകമാർ വിഴുങ്ങി. പിന്നെയും എത്രയോപേർ.............തെങ്കാശിനാഥൻ കോവിലിലെ കാളിയുടെ നട തുറന്നിരുന്നകാലത്ത് പത്തും പ്‌ന്ത്രണ്ടുമൊക്കെയായിരുന്നു മരണം. നട അടച്ചതിൽ പിന്നെ ഒന്നു രണ്ടുമൊക്കെയായി കുറഞ്ഞിട്ടുണ്ട് എന്ന് ഇവിടത്തുകാർ പറയുന്നു.