സഭാഭ്രഷ്ടനാക്കപ്പെട്ട ആരിയൂസ് തന്റെ നിലപാട് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ തീരുമാനത്തിനു സമർപ്പിച്ചു. സൈനികപശ്ചാത്തലമുള്ളവനുംസൈനിക പശ്ചാത്തലമുള്ളവനും പ്രായോഗികബുദ്ധിയുമായ ചക്രവർത്തി, ദൈവികരഹസ്യങ്ങളുടെ പേരിലുള്ള ഈ തർക്കത്തെ ധാർമ്മികചൈതന്യത്തിനു ചേരാത്തതും ബാലിശവുമായി വിലയിരുത്തി. എങ്കിലും ആരിയൂസിന്റെ സിദ്ധാന്തം സൃഷ്ടിച്ച ചേരിതിരിവ്, സാമ്രാജ്യത്തിന്റെ ഐക്യത്തെ തന്നെ അപകടപ്പെടുത്തിയേക്കാം എന്നു കരുതിയ അദ്ദേഹം തർക്കം പരിഹരിക്കാൻ ഒരു സഭാസമ്മേളനം വിളിച്ചു കൂട്ടാൻ തീരുമാനിച്ചു. തുടർന്ന് പൊതുവർഷം 325-ൽ [[ഏഷ്യാമൈനർ|ഏഷ്യാമൈനറിലെ]] നിഖ്യായിൽ, ചക്രവർത്തിയുടെ പ്രവിശ്യാഹർമ്മ്യത്തിൽ മുന്നൂറിലധികം സഭാനേതാക്കന്മാർ സമ്മേളിച്ചു. നിഖ്യാ സൂനഹദോസ്, ഒന്നാം സാർവലൗകിക സൂനഹദോസ് എന്നീ പേരുകളിൽ എന്നറിയപ്പെടുന്ന ഈ സമ്മേളനം ആരിയൂസിന്റെ നിലപാടിനെ ശപിച്ചുതള്ളി. [[യേശു]] ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നെന്നും, അവൻ ഇല്ലായ്മയിൽ നിന്നു സൃഷ്ടിക്കപ്പെട്ടവനാണെന്നും ദൈവപിതാവുമായി ഏകസത്തയല്ലാതെ സമാനസത്ത മാത്രമാണെന്നും മറ്റുമുള്ള ആരിയൂസിന്റെ വാദങ്ങളെ സൂനദോസ് പ്രത്യേകം തള്ളിപ്പറഞ്ഞു. പിതാവിൽ നിന്നു ജനിച്ചവനെങ്കിലും പിതാവിന്റെ സൃഷ്ടിയല്ല ("begotten, not made") യേശു എന്നായിരുന്നു തീരുമാനം. സമ്പൂർണ്ണദൈവവും സമ്പൂർണ്ണമനുഷ്യനുമായ യേശുവിൽ ദൈവ-മനുഷ്യസ്വഭാവങ്ങൾ അവയുടെ പൂർണ്ണതയിൽ ഉണ്ട് എന്ന സൂനഹദോസിന്റെ വിധി, ഇക്കാലം വരെ ക്രിസ്തീയമുഖ്യധാരയുടെ വിശ്വാസമായിരിക്കുന്നു.<ref>ജോൺ എ. ഹച്ചിസൻ, Paths of Faith (പുറങ്ങൾ 441-42)</ref>
അലക്സാണ്ട്രിയയിലെ അലക്സാണ്ടർ മെത്രാന്റെ സെക്രട്ടറിയായിരുന്ന [[അത്തനാസിയൂസ്]] എന്ന യുവാവ്, അക്കാലത്ത് ശെമ്മാശൻ (ഡീക്കൻ) മാത്രമായിരുന്നെങ്കിലും സൂനഹദോസിൽ പങ്കെടുക്കുകയും ആരിയൂസ് വിരുദ്ധപക്ഷത്തിന്റെ ശക്തനായ വക്താവെന്ന നിലയിൽ സുപ്രാധാനമായ ആ സഭാസമ്മേളനത്തിന്റെ തീരുമാനങ്ങളെ നിർണ്ണായകമായി സ്വാധീനിക്കുകയും ചെയ്തു. പ്രസിദ്ധ സഭാചരിത്രകാരൻ [[കേസറിയായിലെ യൂസീബിയസ്|കേസറിയായിലെ യൂസീബിയൂസും]] ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. തർക്കത്തിൽ പൊതുവേ നിഷ്പക്ഷ നിലപാടാണ് യൂസീബിയൂസ് സ്വീകരിച്ചത്.