"ഖസാക്കിന്റെ ഇതിഹാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
== കഥാസാരം ==
 
പാലക്കാടൻ ചുരത്തിന്റെ അടിവാരത്തെങ്ങോ ഉള്ള ഖസാക്ക് എന്ന ഗ്രാമമാണ് നോവലിന്റെ ഭൂമിക. ചുരം കടന്നുവരുന്ന പാലക്കാടൻ കാറ്റ് ചൂളം കുത്തുന്ന കരിമ്പനകൾ നിറഞ്ഞ ഖസാക്ക് പരിഷ്ക്കാരം തീരെ ബാധിക്കാത്ത റാവുത്തന്മാരുടെയും തീയന്മാരുടെയും ഗ്രാമമാണ്. പ്രാചീനമായ ആ ഗ്രാമത്തിലേയ്ക്ക് സർക്കാറിന്റെ സാക്ഷരതാപരിപാടിയുടെ ഭാഗമായി ഏകാധ്യാപകവിദ്യാലയം സ്ഥാപിക്കുവാനെത്തുന്ന രവിയിൽ നിന്ന് കഥയാരംഭിക്കുന്നു. കഥയാരംഭിക്കുന്നു എന്ന് പറയാമെങ്കിലും ഇത് രേഖീയമായ ഒരു കഥയല്ല. കുറേ ഉപകഥകളിലൂടെ, കുറേ മനുഷ്യരുടെ ജീവിതങ്ങളിലൂടെ, ഒരു ഗ്രാമത്തിന്റെ കഥ ചുരുളഴിയുകയാണ് ഈ നോവലിൽ. അതിനൊപ്പം രവിയുടെ നിഗൂഢമായ ജീവിത വഴിത്താരകളും ചിന്താസരിണികളും വെളിവാകുന്നു. <ref>ഖസാക്കിന്റെ ഇതിഹാസം (നോവൽ) - ഡിസി ബുക്ക്സ്, 1992</ref>
 
രവി സ്ഥലത്തെ പ്രമാണിയായ ശിവരാമൻ നായരുടെ ഞാറ്റുപുരയിൽ ഏകാധ്യാപകവിദ്യാലയം ആരംഭിക്കുന്നു. നാഗരികസംസ്കൃതിയുടെ അടയാളമായ ഏകാധ്യാപകവിദ്യാലയത്തിൽ കുട്ടികളെല്ലാം ചേരുന്നതോടെ ഗ്രാമത്തിലെ മതപാഠശാലയായ ഓത്തുപള്ളിയും അതിലെ അധ്യാപകനും മതപുരോഹിതനുമായ അള്ളാപ്പിച്ചാമൊല്ലാക്കയും ഉപേക്ഷിക്കപ്പെടുന്നു. പിന്നീട് മൊല്ലാക്ക രവിയുടെ വിദ്യാലയത്തിലെ തൂപ്പുജോലിക്കാരനാവുന്നു (അദ്ദേഹം അത് നേരാം വണ്ണം ചെയ്യുന്നില്ലെന്നത് മറ്റൊരു കാര്യം). അധ്യാപകനായ രവി ആ ഗ്രാമത്തിലെ നാഗരികതയുടെ ശിലാസ്ഥാപകനാവുകയാണ്. ഖസാക്കിലെ ജീവിതത്തിൽ അയാൾ മാധവൻ നായർ, കുപ്പുവച്ചൻ, അപ്പുക്കിളി, നൈജാമലി,മൈമുന, കുഞ്ഞാമിന തുടങ്ങി ഒരുപാട് ആളുകളുമായി പരിചയപ്പെടുന്നു. മൊല്ലാക്ക വളർത്തിയ അനാഥനായ നൈജാമലി മൊല്ലാക്കയുടെ മകളും അതിസുന്ദരിയുമായ മൈമുനയെ പ്രണയിച്ചതും മൊല്ലാക്ക മൈമുനയെ മുങ്ങാങ്കോഴിയെന്ന, മൈമുനയേക്കാൾ പ്രായമേറെ ചെന്ന രണ്ടാംകെട്ടുകാരന് വിവാഹം കഴിച്ചുകൊടുത്തതും അതിൽ പ്രതിഷേധിച്ച് നൈജാമലി വിപ്ലവകാരിയും കമ്മ്യൂണിസ്റ്റുമൊക്കെ ആയ ചരിത്രം ഖസാക്കിന്റെ പല കഥകളിൽ ഒന്നാണ്. നോവലിന്റെ വർത്തമാനകാലത്തിൽ നൈജാമലി ഖസാക്കിലെ പുതിയ മതപുരോഹിതനായ ഖാലിയാരാണ്. <ref>ഖസാക്കിന്റെ ഇതിഹാസം (നോവൽ) - ഡിസി ബുക്ക്സ്, 1992</ref>
 
ഖസാക്കിലെ ജീവിതത്തിൽ, രവിയുടെ ഓർമ്മകളിലൂടെ അയാളുടെ ഭൂതകാലത്തെക്കുറിച്ചുള്ള ചിത്രം വ്യക്തമാവുന്നു. രോഗിയായ അച്ഛന്റെ രണ്ടാം ഭാര്യയുമായി അഗമ്യഗമനത്തിൽ ഏർപ്പെട്ടതിലുള്ള കുറ്റബോധം നിമിത്തം മദിരാശിയിലെ ബിരുദ പഠനം പാതിവഴിയിലുപേക്ഷിച്ച്, പാപമോചനാർഥം പല നാടുകളിൽ അലഞ്ഞ് ഒടുവിൽ ഖസാക്കിൽ എത്തിച്ചേർന്നതാണ് രവി. ഖസാക്കിൽ ഉള്ളിലെരിയുന്ന പാപബോധത്തിൽ കഴിയുമ്പോഴും അയാൾക്ക് അഭിനിവേശങ്ങൾ ഒഴിവാക്കാനാകുന്നില്ല. അത് ഖാസാക്കിന്റെ സ്ത്രീകളായ മൈമുനയിലേയ്ക്കും, കേശിയിലേയ്ക്കും ചൊലയുമ്മയിലേയ്ക്കുമൊക്കെ പടരുന്നു. ഓരോ രതിയ്ക്ക് ശേഷവും വർദ്ധിതമായ പാപചിന്തകളോടെ രവി ജീവിതത്തെ നോക്കിക്കാണുന്നു. വിദ്യാഭ്യാസകാലത്തെ കാമുകിയായ, രവിയ്ക്ക് വേണ്ടി തന്റെ മനസ്സും ശരീരവും അനാഘൃതമായി സൂക്ഷിച്ച പദ്മയുടെ സ്നേഹവും ശരീരവും പോലും രവിക്ക് വിരസമായിത്തീരുന്നു. ജീവിതത്തിന്റെ അർഥങ്ങളെക്കുറിച്ചും അർഥശൂന്യതകളെക്കുറിച്ചും അയാൾ ചിന്തിക്കുന്നു. അയാൾ ആത്മനിരാസത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നു. <ref>ഖസാക്കിന്റെ ഇതിഹാസം (നോവൽ) - ഡിസി ബുക്ക്സ്, 1992</ref>
 
തന്റെ വിദ്യാർഥിനിയായ, ബാല്യത്തിന്റെ അവസാന പടവിലെത്തിയ നിഷ്ക്കളങ്കയായ കുഞ്ഞാമിന തന്റെ കൈകളിലേക്ക് ഋതുമതിയാവുമ്പോൾ പാപബോധവും പാപഭയവും രവിയെ ഉൽക്കടമായി പിടികൂടുന്നു. പാപങ്ങളുടെ കണക്കുകൾ വർദ്ധിക്കുവാതിരിക്കുവാൻ രവി ഒടുവിൽ ഖസാക്ക് വിടുകയാണ്. ഖസാക്കിൽ നിന്ന് യാത്രയാകുവാൻ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്ന രവി സർപ്പദംശനത്താൽ മൃതിയടയുന്നു. കാലവർഷത്തിൽ രവി ബസ് കാത്ത് കിടക്കുന്നിടത്ത് നോവൽ അവസാനിക്കുന്നു. <ref>ഖസാക്കിന്റെ ഇതിഹാസം (നോവൽ) - ഡിസി ബുക്ക്സ്, 1992</ref>
 
മനുഷ്യന്റെയുള്ളിലെ അസ്ത്വിത്വവിഷാദവും പാപബോധവുമാണ് ഈ നോവലിന്റെ അന്തർധാരയെന്ന് പൊതുവിൽ പറയാവുന്നതാണ്. പാപത്തിൽ നിന്ന് പാപത്തിലേയ്ക്കുള്ള പ്രയാണത്തിലൂടെ ജീവിതത്തിന്റെ അർഥങ്ങളന്വേഷിക്കുന്ന ഒരു പര്യവേഷകനാണ് ഖസാക്കിലെ രവി. സങ്കീർണമായ ഒരുപിടി മാനസികതലങ്ങൾ നമുക്ക് ഈ നോവലിൽ അനുഭവവേദ്യമാകും. പുണ്യപാപചിന്തകളാൽ മഥിക്കപ്പെടുന്ന രവി, പുണ്യപാപസങ്കൽപ്പങ്ങളെ അപ്രസക്തമാക്കുന്ന മൈമുന, വ്യവസ്ഥാപിത - ആത്മാർഥ പ്രണയത്തിന്റെ മാതൃകയായ പദ്മ, നിഷ്കളങ്കവും വിശുദ്ധവുമായ സ്നേഹത്തിന്റെ മൂർത്തഭാവമായ കുഞ്ഞാമിന, മന്ദബുദ്ധിയെങ്കിലും ജീവിതത്തിന്റെയും ജൈവരാശികളുടെയും വളർച്ചകളെക്കുറിച്ച് അനുവാചകനെ ബോധവാനാക്കുന്ന അപ്പുക്കിളി, “നിനക്ക് അച്ഛന്റെ തനിഛാ<ref>മാതൃഭൂമി ആഴ്ചപ്പതിപ്പ് - ഖസാക്കിന്റെ ഇതിഹാസം നാൽപ്പതാം വാർഷിക പ്രത്യേക പതിപ്പ്, 2008.</ref>യതനിഛായ ആണ്“ എന്ന് എപ്പോഴും പറയുന്ന യുവതിയായ അമ്മയിൽ നിന്ന് [[ഈഡിപ്പസ് കോം‌പ്ലെക്സ്|ഈഡിപ്പസ് കോമ്പ്ലക്സ്]] കാരണം ഒളിച്ചോടുന്ന മാധവൻ നായർ .. അങ്ങനെ സ്നേഹത്തിന്റെയും ധർമ്മാധർമ്മങ്ങളുടെയും പുണ്യപാപസങ്കൽപ്പങ്ങളുടെയും, ജീവിതാർഥങ്ങളുടെയും വിവിധവശങ്ങൾ സന്ദേഹിയായ വിജയൻ ഖസാക്കിലൂടെ അന്വേഷിക്കുന്നു. ഇവയ്ക്കൊന്നും ലളിതമായ, സ്പഷ്ടമായ ഉത്തരങ്ങൾ വിജയൻ പക്ഷേ നൽകുന്നില്ല. കഥ വായനക്കാരന് വിടുന്ന, അവനെ കഥയുടെ അനന്തരമനനം ഏറ്റെടുക്കുവാൻ നിർബന്ധിതനാക്കുന്ന എഴുത്തിന്റെ മാന്ത്രികനിലയിൽ വിജയൻ നോവലിനെ പ്രതിഷ്ഠിക്കുന്നു. <ref>മാതൃഭൂമി ആഴ്ചപ്പതിപ്പ് - ഖസാക്കിന്റെ ഇതിഹാസം നാൽപ്പതാം വാർഷിക പ്രത്യേക പതിപ്പ്, 2008.</ref>
 
== ഖസാക്കിന്റെ ഇതിഹാസവും മലയാള നോവൽ സാഹിത്യവും ==
 
1969-ൽ പ്രസിദ്ധീകൃതമായ ഈ നോവൽ അതുവരെയുണ്ടായിരുന്ന സാഹിത്യസങ്കൽപ്പങ്ങളെ മാറ്റിമറിച്ചു. ഖസാക്കിന്റെ ഭാഷ അന്ന് വരെ മലയാളി പരിചയിച്ചിട്ടില്ലാത്ത പുതിയൊരു തരം മലയാളമായിരുന്നു. ഖസാക്കിലെ കരിമ്പനകളിൽ കാറ്റ് പിടിക്കുമ്പോൾ, ഈരച്ചൂട്ടുകൾ ബഹിരാകാശക്കപ്പലുകളിലെ സന്ദേശവാഹകരെപ്പോലെ മിന്നിക്കടന്നുപോകുമ്പോൾഒക്കെ മലയാളി അത് കൌതുകത്തോടെയും അമ്പരപ്പോടെയും നോക്കിനിന്നു. അപരിചിതമായ വാക്കുകളും ശൈലികളും ഖസാക്കിൽ അവർ കണ്ടു. പുതുമയും പൂർണതയുമാർന്ന ബിംബങ്ങൾ ഖസാക്കിന്റെ മാത്രം മുഖമുദ്രയായിരുന്നു. പ്രൌഢവും കുലീനവുമായ ഒരു നോവൽ ഭാഷ ഖസാക്കിൽ ഉടലെടുത്തു. ആ ഭാഷ മലയാളത്തിന്റെ പുതിയ സാഹിത്യതലമുറയിൽ പുതിയൊരു ഭാഷാവബോധവും ശൈലീതരംഗവും സൃഷ്ടിച്ചു. ഖസാക്കിന്റെ സ്വാധീനം യുവതലമുറയുടെ അക്ഷരങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും തെളിഞ്ഞ് കിടന്നു. <ref>മാതൃഭൂമി ആഴ്ചപ്പതിപ്പ് - ഖസാക്കിന്റെ ഇതിഹാസം നാൽപ്പതാം വാർഷിക പ്രത്യേക പതിപ്പ്, 2008.</ref>
 
പ്രമേയപരമായി ഖസാക്ക് മലയാളസാഹിത്യത്തിൽ നടത്തിയ വിപ്ലവമായിരുന്നു ഭാഷാപരമായ വിപ്ലവത്തേക്കാൾ മാരകം. പരസ്ത്രീഗമനം നടത്തുന്ന, അഗമ്യഗമനം നടത്തുന്ന, ഇരുണ്ട ഇടങ്ങൾ ഹൃദയത്തിലൊളിപ്പിച്ച, നെഗറ്റീവ് ഇമേജ് ഉള്ള നായകന്മാർ അതുവരേയ്ക്കും മലയാള സാഹിത്യത്തിന് അന്യമായിരുന്നു. അക്കാലം വരെ ആദർശധീരരായ, നന്മയുടെ വിളനിലങ്ങളായ നായകന്മാരായിരുന്നു സാഹിത്യലോകത്തിൽ പ്രധാനമായും വിരാജിച്ചിരുന്നത്. ആ ചരിത്രസന്ധിയിലേയ്ക്കാണ് രവിയെന്ന, തോന്നിയപടി ജീവിക്കുന്ന, അസന്മാർഗിയായ നായകൻ ധൈര്യപൂർവ്വം കയറിവന്നത്. ആദ്യമൊക്കെ മലയാളസാഹിത്യലോകമപ്പാടെ അന്ധാളിച്ച് പോയി. പുതിയ സത്യങ്ങൾ ഉൾക്കൊള്ളാൻ മടിച്ച്, ഖസാക്കിനെതിരെ, രവിക്കെതിരെ, വിജയനെതിരെ അന്ന് വാളെടുത്തവരിൽ അന്നത്തെ യാഥാസ്തിതികരായ പല സാഹിത്യരാജാക്കന്മാരുമുണ്ടായിരുന്നു. ഖസാക്കിനെ ഉൾക്കൊള്ളാൻ സാഹിത്യസമൂഹവും വായനാസമൂഹവും അൽപ്പം സമയമെടുത്തു. പക്ഷേ പിന്നീട് മാറ്റങ്ങൾ പെട്ടെന്ന് തിരിച്ചറിഞ്ഞ പുതിയ തലമുറ ഖസാക്കിനെ ആവേശപൂർവ്വം സ്വീകരിച്ചു നെഞ്ചേറ്റി. ഖസാക്ക് വീണ്ടും വീണ്ടും വായിക്കപ്പെട്ടു. ചർച്ച ചെയ്യപ്പെട്ടു. വിശകലനത്തിനും വിമർശനത്തിനും ഗവേഷണത്തിനും ഖസാക്ക് ആവർത്തിച്ച് വിധേയമായി. ഖസാക്കിലെ താത്വികചിന്തകൾക്ക് പുതിയ മാനങ്ങൾ കൽപ്പിക്കപ്പെട്ടു. ഖസാക്ക് മാറ്റത്തിന്റെ പതാകയായി മലയാളസാഹിത്യത്തിൽ ഉയർന്നുനിന്നു. അതിന്റെ തണലിൽ പുതിയ എഴുത്തുകാർ ധൈര്യത്തിന്റെയും ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെയും പുതിയ തുരുത്തുകൾ കണ്ടെത്തി. അങ്ങനെ മലയാളനോവൽ സാഹിത്യം “ഖസാക്ക് പൂർവ്വമെന്നും ഖസാക്കാനന്തരമെന്നും” രണ്ടായി വിഭജിക്കപ്പെട്ടു. <ref>മാതൃഭൂമി ആഴ്ചപ്പതിപ്പ് - ഖസാക്കിന്റെ ഇതിഹാസം നാൽപ്പതാം വാർഷിക പ്രത്യേക പതിപ്പ്, 2008.</ref>
 
“ഖസാക്കിന്റെ ഇതിഹാസം” പോലെയോ അതിനേക്കാളോ ഭാഷയിലും പ്രമേയത്തിലും ഔന്നത്യത്തിൽ നിൽക്കുന്ന ഒരു നോവൽ എഴുതാൻ ഒ.വി.വിജയൻ ഉൾപ്പെടെ ഒരു നോവലിസ്റ്റിനും സാധിച്ചിട്ടില്ലെന്ന് സാഹിത്യനിരൂപകർ സാക്ഷ്യം ചെയ്യുന്നു. <ref>മാതൃഭൂമി ആഴ്ചപ്പതിപ്പ് - ഖസാക്കിന്റെ ഇതിഹാസം നാൽപ്പതാം വാർഷിക പ്രത്യേക പതിപ്പ്, 2008.</ref> അങ്ങനെ നോക്കുമ്പോൾ ഖസാക്ക് മലയാളനോവൽ സാഹിത്യചരിത്രത്തിന്റെ മാസ്റ്റർപീസായി നിലകൊള്ളുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഖസാക്കിന്റെ_ഇതിഹാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്