പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷ് പുരാജീവവിജ്ഞാനിയും (Paleontologist) ജീവാശ്മശേഖരണക്കാരിയും ആയിരുന്നു മേരി ആനിങ്ങ് (21 മേയ് 1799 – 9 മാർച്ച് 1847). ഇംഗ്ലണ്ടിൽ സ്വന്തം നാടായ ഡോർസെറ്റിലെ ലൈം റീജിസ് പ്രദേശത്തെ ജുറാസിക് ജീവാശ്മതടങ്ങളിൽ നടത്തിയ ശ്രദ്ധേയമായ ഒരു കൂട്ടം കണ്ടെത്തലുകളുടെ പേരിലാണ് അവർ അറിയപ്പെടുന്നത്.[1] ജീവിതകാലത്തു തന്നെ അവരുടെ അന്വേഷണങ്ങൾ, ഭൗമചരിത്രത്തേയും ജീവന്റെ ഇതിഹാസത്തേയും കുറിച്ചുള്ള സാമാന്യധാരണകളുടെ മൗലികമായ പൊളിച്ചെഴുത്തിനു വഴിതെളിച്ചു.

മേരി ആനിങ്ങ്
Portrait of a woman in bonnet and long dress holding rock hammer, pointing at fossil next to spaniel dog laying on ground.
മേരി ആനിങ്ങ് ട്രായ് എന്നു പേരുള്ള അവരുടെ നായക്കൊപ്പം.
ജനനം(1799-05-21)21 മേയ് 1799
ലിമെ റീഗിസ്, ഡോർസെറ്റ്, ഇംഗ്ലണ്ട്
മരണം9 മാർച്ച് 1847(1847-03-09) (പ്രായം 47)
ലിമെ റീഗിസ്
മരണ കാരണംസ്തനാർബുദം
അന്ത്യ വിശ്രമംലിമെ റീഗിസിലെ വിശുദ്ധ മിഖായേലിന്റെ ദേവാലയം
50°43′32″N 2°55′54″W / 50.725471°N 2.931701°W / 50.725471; -2.931701
തൊഴിൽജീവശ്മശേഖരണം · പുരാജീവശാസ്ത്രം
മാതാപിതാക്ക(ൾ)റിച്ചാർഡ് ആനിങ്ങ്
മേരി മൂർ
ബന്ധുക്കൾജോസഫ് ആനിങ്ങ്(സഹോദരൻ; 1796–1849)

അന്വേഷണം തിരുത്തുക

മണ്ണിടിവ് ഭൂമിക്കടിയിൽ മറഞ്ഞുകിടക്കുന്ന ജീവമാതൃകകളെ വെളിവാക്കുന്ന ശീതകാലങ്ങളിൽ, ബ്ലൂ ലിയാസ് കൊടുമുടികളിൽ മേരി ആനിങ്ങ് ജീവാശ്മങ്ങൾ തേടിനടന്നു. വൈകിയാൽ കടലിൽ ഒലിച്ചു പോകുമെന്നതിനാൽ അവ പെട്ടെന്നു ശേഖരിക്കേണ്ടത് ആവശ്യമായിരുന്നു. അപകടകരമായ ഈ ജോലിക്കിടെ 1833-ൽ അവർ മരണത്തിന്റെ വക്കോളമെത്തി. അവരുടെ നായ ട്രായ് ആന്ന് അപായപ്പെട്ടു.

കണ്ടെത്തലുകൾ തിരുത്തുക

 
ഫോസിലുകൾ തേടുന്ന മേരി ആനിങ്ങ്, ഹെൻട്രി ഡി ലെബെക്കെയുടെ ചിത്രം

മത്സ്യാകൃതിയുള്ള ജലോരഗമായ ഇച്ച്തിയോസോറിന്റെ (Ichthyosaur) ശരിയായി തിരിച്ചറിയപ്പെട്ട ആദ്യത്തെ അസ്ഥികൂടം, സഹോദരൻ ജോസഫിനൊപ്പം 12 വയസ്സുള്ളപ്പോൾ അവർ കണ്ടെത്തിയതായിരുന്നു; മറ്റൊരു പുരാതനസമുദ്രോരഗമായ പ്ലീസിയോസോറിന്റെ (Plesiosaurus) ആകെ ലഭിച്ചിട്ടുള്ള രണ്ടു അസ്ഥികൂടങ്ങൾ കണ്ടെത്തിയതും അവരാണ്; പറക്കും ഉരഗമായ പ്ടീറോസോറിന്റെ (Pterosaur) ജർമ്മനിക്കു പുറത്ത് ആദ്യം കണ്ടെടുത്ത അസ്ഥികൂടമാണ് അവരുടെ മറ്റൊരു നേട്ടം; സുപ്രധാനമായ ചില മത്സ്യജീവാശ്മങ്ങളും അവർക്കു കണ്ടെത്താൻ കഴിഞ്ഞു. അക്കാലത്ത് "ബെസോർ ശിലകൾ" എന്നറിയപ്പെട്ടിരുന്ന "കോപ്രോലൈറ്റുകൾ" (Coprolite) ജീവാശ്മീകരിക്കപ്പെട്ട ജന്തുവിസർജ്ജ്യം (fossilized feces) ആണെന്ന തിരിച്ചറിവിൽ അവരുടെ നിരീക്ഷണങ്ങൾ പ്രധാനമായി. ആധുനികയുഗത്തിലെ സെഫാലോപ്പോഡുകളുടേതു പോലുള്ള മഷിസഞ്ചികളുടെ ജീവാശ്മീകൃതരൂപമാണ് "ബെലമ്നിറ്റ്" ജീവാശ്മങ്ങളിലെന്നും അവർ കണ്ടെത്തി.

അംഗീകാരം തിരുത്തുക

പത്തൊൻപതാം നൂറ്റാണ്ടിൽ ആംഗ്ലിക്കൻ പുരുഷന്മാർ നിറഞ്ഞുനിന്നിരുന്ന ഇംഗ്ലണ്ടിലെ ശാസ്ത്രസമൂഹത്തിൽ പൂർണ്ണമായും അംഗീകരിക്കപ്പെടുന്നതിൽ മേരി ആനിങ്ങിന് അവരുടെ സ്ത്രീത്വവും വിമതധാർമ്മികതയും സാമൂഹ്യമായ പിന്നോക്കാവസ്ഥയും തടസ്സമായി. ദരിദ്രകുടുംബത്തിൽ ജനിച്ച അവർ, ജീവിതത്തിൽ അധികഭാഗവും സാമ്പത്തികമായ ഞെരുക്കത്തിലായിരുന്നു. നിയമപരമായ വിവേചനക്കു വിധേയമായിരുന്ന കോൺഗ്രഗേഷനൽ മതപശ്ചാത്തലമായിരുന്നു അവരുടേത്. അവർക്ക് 11 വയസ്സുള്ളപ്പോൾ, ആശാരിപ്പണിക്കാരനായ പിതാവ് മരിച്ചിരുന്നു.

1847-ലെ മരണത്തിനു ശേഷം ആനിങ്ങിന്റെ അസാധാരണമായ ജീവിതകഥ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. "ആശാരിയുടെ മകൾ നേടിയത് അവൾ അർഹിക്കുന്ന യശ്ശഃസാണ്" എന്നു നോവലിസ്റ്റ് ചാൾസ് ഡിക്കൻസ് 1865-ൽ എഴുതി.[2] അവർ മരിച്ച് 163 വർഷം കഴിഞ്ഞ് 2010-ൽ ബ്രിട്ടണിലെ റോയൽ സോസൈറ്റി, ശാസ്ത്രചരിത്രത്തെ എറ്റവുമധികം സ്വാധീനിച്ച പത്തു ബ്രിട്ടീഷ് വനിതകളുടെ പട്ടികയിൽ അവരുടെ പേർ ചേർത്തു.[3]

അവലംബം തിരുത്തുക

  1. Dennis Dean writes that Anning pronounced her name "Annin" (see Dean 1999, പുറം. 58), and when she wrote it down for Carl Gustav Carus, an aide to King Frederick Augustus II of Saxony, she wrote "Annins" (see Carus 1846, പുറം. 197).
  2. Dickens, Charles (1865), Mary Anning, the Fossil Finder, vol. 13, All Year Round {{citation}}: Unknown parameter |month= ignored (help)
  3. "Most influential British women in the history of science". The Royal Society. Retrieved 11 September 2010.
"https://ml.wikipedia.org/w/index.php?title=മേരി_ആനിങ്ങ്&oldid=3740324" എന്ന താളിൽനിന്ന് ശേഖരിച്ചത്