ചരിത്രപരമായ മലങ്കര യാക്കോബായ സുറിയാനി സഭയുടെ തലവൻ അറിയപ്പെട്ടിരുന്ന ഒരു സഭാത്മക ശീർഷകമാണ് മലങ്കര മെത്രാപ്പോലീത്ത അഥവാ മലബാറിന്റെ മെത്രാപ്പോലീത്ത എന്നത്. മലബാറിന്റെ മെത്രാപ്പോലീത്ത എന്നറിയപ്പെട്ടിരുന്ന പതിനാറാം നൂറ്റാണ്ടിലെ ഇന്ത്യയുടെ പൗരസ്ത്യ സുറിയാനി സഭാദ്ധ്യക്ഷന്മാരുടെ ശീർഷകത്തിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്. ഉദയംപേരൂർ സൂനഹദോസിനും കൂനൻ കുരിശ് സത്യത്തിനും ശേഷം ഇന്ത്യയിലെ മലബാർ തീരത്തെ മാർത്തോമാ നസ്രാണികളുടെ ഇടയിലുണ്ടായ പിളർപ്പിനെ തുടർന്ന് ഈ ശീർഷകം, മലങ്കര യാക്കോബായ സഭ എന്ന് പൊതുവേ അറിയപ്പെട്ടിരുന്ന, അവരിലെ പാശ്ചാത്യ സുറിയാനി വിഭാഗവുമായി ബന്ധപ്പെട്ടതാണ് കൂടുതലായി ഉപയോഗിച്ചുവന്നത്. ഈ വിഭാഗത്തിന്റെ ഇടയിൽ മലങ്കര മെത്രാപ്പോലീത്തയുടെ സ്ഥാനം തദ്ദേശീയ അർക്കദിയാക്കോൻ പദവിയുടെ തുടർച്ചയായി മാറി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി മുതൽ ഈ പദവി അവിഭക്ത മലങ്കര സഭയുടെ മേലദ്ധ്യക്ഷന് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും ബ്രിട്ടീഷ് അധികാരത്തിന് കീഴിലെ തിരുവിതാംകൂർ സർക്കാരും കൊടുത്തുവന്നിരുന്നു.[1][2]

1653ൽ പോർച്ചുഗീസ് റോമൻ കത്തോലിക്കരുടെ സഭാപരമായ ആധിപത്യത്തിന് എതിരെ അരങ്ങേറിയ കൂനൻ കുരിശ് സത്യത്തെ തുടർന്ന് അന്നത്തെ അർക്കദിയാക്കോനും നസ്രാണി സമുദായ നേതാവും ആയിരുന്ന പറമ്പിൽ തോമ മെത്രാപ്പോലീത്തയായി പ്രഖ്യാപിക്കപ്പെട്ടു. മെത്രാന്മാരുടെ അഭാവത്തിൽ നടന്ന ഈ സ്ഥാനാരോഹണത്തിന് സമുദായത്തിൽ പൂർണ്ണമായ സ്വീകാര്യത ലഭിച്ചില്ല. ഇതേ തുടർന്ന് സമുദായം പുത്തങ്കൂർ പഴയകൂർ എന്നിങ്ങനെ രണ്ടായി പിളരുകയും പഴയകൂറ്റുകാർ തോമായുടെ നേതൃത്വം തള്ളിപ്പറയുകയും ചെയ്തു. തുടർന്ന് തോമായുടെ അഭ്യർത്ഥനപ്രകാരം 1665ൽ മലബാറിൽ എത്തിച്ചേർന്ന സുറിയാനി യാക്കോബായ മെത്രാപ്പോലീത്തയായ ഗ്രിഗോറിയോസ് അബ്ദുൽ ജലീൽ തോമായെ മെത്രാപ്പോലീത്തയായി സാധൂകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. അക്കാലം മുതൽ നസ്രാണികളിലെ പുത്തങ്കൂർ വിഭാഗത്തിന്റെ തലവൻ അറിയപ്പെടുന്നത് മലങ്കര മെത്രാൻ, മാർത്തോമാ മെത്രാൻ എന്നീ പദവിപ്പേരുകളിലാണ്. ഈ പദവി സുറിയാനി ഓർത്തഡോക്സ് സഭ അംഗീകരിക്കുകയും കാലക്രമേണ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസിന് വിധേയപ്പെടുകയും ചെയ്തു.[2] എന്നാൽ തുടർന്നുണ്ടായ അധികാരത്തർക്കങ്ങൾ മൂലം മലങ്കര സഭ വിവിധ വിഭാഗങ്ങളായി പിരിഞ്ഞതിനു ശേഷം പല സഭകളും ഇതേ സ്ഥാനത്തിന്റെ പിന്തുടർച്ച അവകാശപ്പെടുന്നുണ്ട്.[1]

1876ലെ മുളന്തുരുത്തി സുന്നഹദോസിലാണ് ഈ പദവി ഒരു മെത്രാപ്പോലീത്തൻ സ്ഥാനമായി പൂർണ്ണമായി സ്ഥരീകരിക്കപ്പെട്ടത്. മാർത്തോമാ സഭയും യാക്കോബായ സഭയും തമ്മിൽ പൂർണ്ണമായും പിളരുന്നത് പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് തൃതിയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഈ സുന്നഹദോസിനെ തുടർന്നാണ്. തുടർന്ന് ഇരുസഭകളും തമ്മിൽ ഉടലെടുത്ത സ്വത്തു തർക്കങ്ങൾ പരിഹരിക്കാൻ 1889 ഉണ്ടായ റോയൽ കോടതിവിധി യാക്കോബായ സഭയ്ക്ക് അനുകൂലമാവുകയും മലങ്കര മെത്രാപ്പോലീത്ത പദവി അവർക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ 1912ൽ യാക്കോബായ സഭയിലും അധികാര തർക്കം രൂപപ്പെടുകയും പാത്രിയർക്കീസിനെ അനുകൂലിക്കുന്ന യാക്കോബായ വിഭാഗവും (ബാവാ കക്ഷി) മലങ്കര മെത്രാപ്പോലീത്തയെ അനുകൂലിക്കുന്ന ഓർത്തഡോക്‌സ് വിഭാഗവും (മെത്രാൻ കക്ഷി) തമ്മിൽ പിളരുകയും ചെയ്തു. ഇപ്പോൾ ഈ പദവിപ്പേര് സുപ്രീം കോടതിയുടെ വിധിപ്രകാരം ഔദ്യോഗികമായി ഉപയോഗിച്ച് വരുന്നത് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനാണ്. കൂടാതെ 'പൗരസ്ത്യ കാതോലിക്കോസ്' എന്ന സ്ഥാനനാമവും ഇദ്ദേഹം വഹിക്കുന്നു.[3] ഇതിന് പുറമേ യാക്കോബായ സഭയുടെ പ്രാദേശിക ഭരണാധികാരിയും മലങ്കര മെത്രാപ്പോലീത്ത എന്ന സ്ഥാനപ്പേര് ഉപയോഗിക്കുന്നു. അതേസമയം മാർത്തോമാ സഭ തങ്ങളുടെ സഭയുടെ പരമാധ്യക്ഷന് മാർത്തോമാ മെത്രാപ്പോലീത്ത എന്നാണ് വിശേഷിപ്പിക്കുന്നത് എന്നിരുന്നാലും മലങ്കര മെത്രാപ്പോലീത്ത ശീർഷകവും അവർ നിലനിർത്തുന്നുണ്ട്.

ചരിത്രം തിരുത്തുക

ദക്ഷിണേന്ത്യയിലെ തിരുവിതാംകൂർ, കൊച്ചി ഗവൺമെന്റ് മലങ്കര സഭയുടെ തലവൻ നൽകിയ നിയമപരമായ തലക്കെട്ടാണ് മലങ്കര മെത്രാപ്പോലീത്ത. തിരുവിതാംകൂർ രാജാവിന്റെയും കൊച്ചി രാജാവിന്റെയും പ്രഖ്യാപനതോടെയാണ് ഈ പദവി നൽകിയത്. മലങ്കര സഭയിൽ കാതോലിക്കാ സ്ഥാനം 1912 മുതലാണ് പ്രാബല്യത്തിൽ വന്നതെങ്കിലും മലങ്കര മെത്രാപ്പോലീത്ത സ്ഥാനം ആദിമകാലം മുതലേ നിലനിന്നതായി കണക്കാക്കപ്പെടുന്നു. ഈ സ്ഥാനം ആദ്യം അർക്കദിയക്കോൻ എന്ന പേരിലും 1653 മുതൽ മാർ_തോമാ മെത്രാൻ എന്ന പേരിലും 1815 മുതൽ മലങ്കര മെത്രാൻ എന്ന പേരിലും അറിയപ്പെട്ടിരുന്നു. 1876-ലെ മുളന്തുരുത്തി സുന്നഹദോസിന് മുൻപ് സഭയിൽ മലങ്കര മെത്രാൻ എന്ന ഈ ഒരു മെത്രാപ്പോലിത്ത സ്ഥാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സുന്നഹദോസിലാണ് സഭയെ ഭദ്രാസനങ്ങളായി വിഭജിക്കുന്നതും ഒരോ ഭദ്രാസനങ്ങൾക്കും മെത്രാപ്പോലീത്തമാരെ നിയമിക്കാൻ തുടങ്ങിയതും. പിന്നീട് 1934-ൽ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ പൗരസ്ത്യ കാതോലിക്കേസിനെ മലങ്കര മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തതിന് ശേഷം ഈ രണ്ടു സ്ഥാനങ്ങളും ഒരാൾ തന്നെ വഹിക്കുന്ന പതിവ് തുടർന്ന് വരുന്നു.എങ്കിലും മലങ്കര മെത്രാപ്പോലീത്തയ്ക്കു പൂർണ്ണ വിധേയരായിട്ടാണ് ഭദ്രാസന മെത്രാപ്പോലീത്തമാർക്ക് അധികാരങ്ങളും സ്ഥാനങ്ങളും നൽകി വന്നത്.

സഭാ പിളർപ്പ് തിരുത്തുക

അവിഭക്ത മലങ്കര സഭയിൽ ഉണ്ടായ 1911-ൽ സംഭവിച്ച പിളർപ്പ് മുതൽ മലങ്കര സഭയിലെ ഇരു വിഭാഗവും ഈ സ്ഥാനം അവകാശപ്പെട്ടിരുന്നെങ്കിലും വട്ടിപ്പണക്കേസിൽ തിരുവതാംകൂർ ഹൈകോടതി വട്ടശ്ശേരിൽ മാർ ദീവന്നാസ്യോസ് ആണ് മലങ്കര മെത്രാപ്പോലീത്ത എന്ന് വിധിച്ചു .എന്നാൽ അദ്ദേഹത്തിന്റെ കാലശേഷം വീണ്ടും ഈ സ്ഥാനത്തെ ചൊല്ലി തർക്കം ആയി. വീണ്ടും കോടതി വ്യവഹാരം ആരംഭിച്ചു . സമുദായ കേസ് എന്നാണ് ഇത് അറിയപ്പെട്ടത്. 1958-ൽ സുപ്രീം കോടതി ബസേലിയോസ് ഗീവര്ഗീസ് II ആണ് മലങ്കര മെത്രാപ്പോലീത്ത എന്ന് വിധിച്ചു. തുടർന്നു iഇരു വിഭാഗങ്ങളും ഒന്നാകുകയും സഭയിൽ സമാധാനം ഉണ്ടാവുകയും ചെയ്തു

എന്നാൽ പിന്നീട് 1970-കളിൽ ഇരു വിഭാഗങ്ങളും തമ്മിൽ വീണ്ടും തർക്കം ഉണ്ടാവുകയും 1995-ലെ സുപ്രീം കോടതി വിധിപ്രകാരം നടന്ന തെരഞ്ഞെടുപ്പ് യാക്കോബായ വിഭാഗം ബഹിഷ്കരിക്കുകയും അത്‌ വഴി ഈ സ്ഥാനം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് മാത്രമായി നിശ്ചയപ്പെടുത്തുകയായിരുന്നു[4]. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കാതോലിക്ക 1876-ലെ മുളന്തുരുത്തി സുന്നഹദോസ് തീരുമാനപ്രകാരമുള്ള കൂട്ട്ട്രസ്റ്റി സമ്പ്രദായത്തിനനുസൃതമായി മെത്രാപ്പൊലീത്തൻ ട്രസ്റ്റി എന്ന സ്ഥാനപ്പേരാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

അവലംബം തിരുത്തുക

  1. 1.0 1.1 Varghese, Alexander P. (2008). The Jacobite Church in India. India: History, Religion, Vision and Contribution to the World (in ഇംഗ്ലീഷ്). Atlantic Publishers & Dist. p. 357-380. ISBN 978-81-269-0903-2.
  2. 2.0 2.1 M. P. Joseph; Uday Balakrishnan (2014-05-30). Leustean, Lucian N. (ed.). Syriac Christians in India. Eastern Christianity and Politics in the Twenty-First Century (in ഇംഗ്ലീഷ്). Routledge. ISBN 978-1-317-81865-6.
  3. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയും, മലങ്കര ഓർത്തഡോക്സ് സഭയുടെ വെബ്‌സൈറ്റ്
  4. https://yuhanonmilitos.wordpress.com/2009/11/02/judgment-on-vattai-st-marys-church-case/