തൈക്കാട്‌ അയ്യാ സ്വാമി

യോഗാചാര്യനും പണ്ഡിതനും ഗ്രന്ഥകാരനും

യോഗാചാര്യനും പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു തൈക്കാട്‌ അയ്യാ സ്വാമി(1814 - 1909). ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുനാഥനായിരുന്നു അയ്യാസ്വാമികൾ. കാശ്യപഗോത്രജനായ മുത്തുകുമാരന്റെയും ശൈവ വെള്ളാള സമുദായാംഗമായ രുക്മിണി അമ്മാളുടെയും മകനായി 1814-ൽ മലബാറിലെ പാമ്പുംകാട് എന്ന സ്ഥലത്തു ജനിച്ചു. തമിഴിൽ അസാമാന്യ പാടവമുണ്ടായിരുന്ന പിതാവിൽ നിന്ന് ആ ഭാഷയിൽ പാണ്ഡിത്യം നേടി. മാതാപിതാക്കൾ നൽകിയ പേര് സുബ്ബരായർ എന്നായിരുന്നു. ഉദ്യോഗാർഥം ദീർഘകാലം തിരുവനന്തപുരത്ത് തൈക്കാട്ട് താമസമാക്കിയിരുന്നു. അങ്ങനെയാണ് തൈക്കാട് അയ്യാസ്വാമി എന്ന പേരിൽ ഇദ്ദേഹം പിൽകാലത്ത് പ്രസിദ്ധനാകാൻ ഇടയായത്.

തൈക്കാട് അയ്യാസ്വാമി

ജീവിതരേഖ തിരുത്തുക

നവോത്ഥനകാലഘട്ടത്തിൽ കേരളം കണ്ട ആദ്യത്തെ സാമൂഹ്യപരിഷ്‌കർത്താവായിരുന്നു ശിവരാജയോഗി തൈക്കാട്‌ അയ്യാ സ്വാമികൾ. മലബാറിലെ കവളപ്പാറയിൽ നിന്നും തമിഴ്‌നാട്ടിലെ ചെങ്കൽപ്പേട്‌ ജില്ലയിലെ നാകലാപുരത്തേക്കു കുടിയേറിയ മുത്തുകുമാരന്റേയും കൊല്ലംകാരി ശൈവവെള്ളാളകുലജാതയായ രുക്മിണിയമ്മാളിന്റേയും മകനായി 1814 ലെ അശ്വതി നക്ഷത്രത്തിൽ ജനിച്ച സുബ്ബയ്യനാണ്‌ പില്ക്കാലത്ത്‌ ശിവരാജയോഗി അയ്യാസ്വാമികളായിത്തീർന്നത്‌. ചെറുപ്പത്തിലേ ആധ്യാത്മികവിദ്യയിൽ ആകൃഷ്ടനായ സുബ്ബരായർ 12 -ാം വയസ്സിൽ മന്ത്രോപദേശം സ്വീകരിച്ചു. 16 വയസ്സായപ്പോൾ ശ്രീ സച്ചിദാനന്ദസ്വാമികൾ, ശ്രീ ചട്ടിപരദേശി എന്നീ സിദ്ധന്മാരുടെ കൂടെ ദേശസഞ്ചാരത്തിന് പുറപ്പെട്ടു. മൂന്നുവർഷക്കാലം നീണ്ടുനിന്ന സഞ്ചാരത്തിനിടയിൽ ബർമ, സിംഗപ്പൂർ, പെനാംഗ്, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. ഇക്കാലത്ത് ശ്രീ സച്ചിദാനന്ദ സ്വാമിയിൽ നിന്നാണ് യോഗവിദ്യ അഭ്യസിച്ചത്. തമിഴിൽ അഗാധ പാണ്ഡിത്യം നേടിയിരുന്ന ഇദ്ദേഹം ആംഗലഭാഷയിലും പരിജ്ഞാനം നേടി.

അനന്തശയനം കാണാനായി തിരുവനന്തപുരത്ത് എത്തിയ അയ്യാസ്വാമി ബന്ധുവായ ചിദംബരപിള്ളയുടെ തൈക്കാട്ടുള്ള വസതിയിൽ താമസമാക്കി. തിരുവനന്തപുരത്തുനിന്ന് പഴനിയിൽ ഗുരുനാഥനെ കണ്ടെത്താനായി യാത്രയായ അയ്യാവ് ഗുരുനിർദ്ദേശമനുസരിച്ച് ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു. കമലമ്മാൾ ആയിരുന്നു ഭാര്യ. അഞ്ച് സന്താനങ്ങൾ ഉണ്ടായി. രണ്ടാമനായ പഴനിവേൽ ഒരു അവധൂതനാവുകയും പില്ക്കാലത്ത് പിതാവിന്റെ ആധ്യാത്മിക ചിന്താപാരമ്പര്യം നിലനിർത്തുകയും ചെയ്തു.

അയ്യാസ്വാമി ജീവിതവൃത്തിക്കായി പല തൊഴിലുകളും ചെയ്തിട്ടുണ്ട്. വെള്ളപ്പട്ടാളക്കാർക്ക് സാധനങ്ങൾ നല്കുന്ന സപ്ളയർ, മെസ് സെക്രട്ടറിയുടെ തമിഴ് ട്യൂട്ടർ, ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലഘട്ടത്തിൽ റസിഡൻസി സൂപ്രണ്ട് (കൊ.വ. 1048-1084) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. അക്കാലംതൊട്ട് തൈക്കാട് അയ്യാ എന്നറിയപ്പെടാനും ആരംഭിച്ചു. റസിഡൻസി സൂപ്രണ്ടായിരിക്കെ ഇദ്ദേഹത്തിന്റെ അത്ഭുതസിദ്ധികളെക്കുറിച്ച് കേൾക്കാനിടയായ ധാരാളംപേർ അയ്യാവിനെ കാണാനും ശിഷ്യത്വം സ്വീകരിക്കാനുമായി വന്നുചേർന്നു. ചിത്രമെഴുത്ത് രവിവർമകോയിത്തമ്പുരാൻ, കുഞ്ഞൻപിള്ള ചട്ടമ്പി (ചട്ടമ്പിസ്വാമി), നാണുവാശാൻ (ശ്രീനാരായണഗുരു) തുടങ്ങിയ പ്രസിദ്ധരും ഇക്കൂട്ടത്തിൽ പ്പെടുന്നു.

ഹൃഷികേശൻ തനിക്കു നൽകിയ , രസവാദനിർമ്മിതമായ സുബ്രഹ്മണ്യവിഗ്രഹം സുബ്ബയ്യനു നൽകി പൂജ ചെയ്തുകൊള്ളുവൻ നിർദ്ദേശ്ശിച്ചിട്ട്‌ പിതാവ്‌ മുത്തുകുമാരൻ കാശിയിലേക്കു തീർത്ഥാടനത്തിനു പോയി.സുബ്ബയ്യൻ കൊടുങ്ങ്ല്ലൂരും വില്ലിപുരത്തും പോയി ഭജനമിരുന്നു. സുബ്ബയ്യന്റെ ഒരു മാതുലൻ ഓതുവാർ ചിദംബരം പിള്ള തിരുവനന്തപുരം രാജകൊട്ടരത്തിലെ ഉദ്യോഗസ്ഥനായിരുന്നു.സ്വാതി തിരുനാൾ സുബ്ബയ്യനെ ഗുരുവായി വരിച്ചു.ജയിലിൽ കിടന്നിരുന്ന മുത്തുകുമരൻ എന്ന വൈകുണ്‌ഠ സന്യാസിയെ, അയ്യാവിന്റെ ആവശ്യപ്രകാരം സ്വാതിതിരുനാൾ മോചിപ്പിച്ചു. അയ്യാ ശിഷ്യനായിതീർന്ന "അയ്യാ" വൈകുണ്‌ഠൻ അതോടെ ശിവഭക്തനായിമാറി.

ഷഷ്ടി പൂർത്തിയിലെത്തിയ 1873 മുതൽ സമാധിയായ 1909 വരെ 36 വർഷം അയ്യാ തൈക്കട്‌ റസിഡൻസി സൂപ്രണ്ട്‌ ആയിരുന്നു .ആയില്യം തിരുനാളിനു ശേഷം മഹാരാജാവായ ശ്രീമൂലം തിരുനാളും അയ്യാവിനെ ആദരിച്ചിരുന്നു .അശ്വതി നാളിൽ ജനിച്ച അയ്യാ സമാധിക്കു തിരഞ്ഞെടുത്തത്‌ ജൻമ നാളായ " മകം" (1909 കർക്കിടകം) ആയിരുന്നു. സ്വാമികളുടെ സമാധിസ്ഥലമായ തൈക്കാട്ടെ വെള്ളാള ശ്മശാനത്തിൽ നിന്നും സ്ഥലം പൊന്നും വിലക്കെടുത്ത്‌ അവിടെ ശിവ ശക്തി ക്ഷേത്രം നിർമ്മിക്കപ്പെട്ടു. 1943 ൽ അനിഴം നക്ഷത്രത്തിൽ പ്രതിഷ്ഠ നടത്തിയത്‌ ചിത്തിര തിരുനാൾ മഹാരാജാവായിരുന്നു. അയ്യാ സ്വാമികളുടെ പടം കനകക്കുന്നു കൊട്ടരത്തിലെ തേവാരപ്പുരയിൽ എല്ലാ ദിവസവും പൂജിക്കപ്പെടുന്നു. ശങ്കരാചാര്യർക്കു ശേഷം മഹത്തായ സന്യാസി പരമ്പരകൾ ഉണ്ടായത്‌ അയ്യാസ്വാമികൾക്കാണ്‌ .

അയ്യാ വൈകുണ്ഠൻ, ശ്രീ നാരായണ ഗുരു,ചട്ടമ്പി സ്വാമികൾ, സ്വയം പ്രകാശ യോഗിനിയമ്മ എന്നിവരുടെ ശിഷ്യർ നിരവധി മഠങ്ങൾ തുറന്നു .തിരുവനന്തപുരത്തു ഗാന്ധാരി അമ്മൻകോവിൽ ഉണ്ടാകാൻ കാരണം അയ്യാവാണ്‌ . പ്രൊഫസ്സർ "മനോൻമണീയം" പി. സുന്ദരം പിള്ള, അപ്പാവു വക്കീൽ എന്നിവരും ചേർന്ന്‌ അയ്യാ രൂപം കൊടുത്തതാൺ` ചെന്തിട്ടയിലെ "ശൈവപ്രകാശ സഭ". അവിടെയും പേട്ട രാമൻപിള്ളയാശാന്റെ "ജ്ഞാനപ്രജാഗാര സഭ"യിലും സ്കന്ദ പുരാണം, ശിവപുരാണം, ഹാലാസ്യ മാഹാത്മ്യം, തിരുവാചകം എന്നിവയെക്കുറിച്ചു അയ്യാ പ്രഭാഷണപരമ്പരകൾ നടത്തിയിരുന്നു. ജ്ഞാനപ്രജാഗാരത്തിലെ സ്ഥിരം സന്ദർശകനായിരുന്ന കൊല്ലൂർ കുഞ്ഞൻപിള്ളയെ ആറു വർഷത്തെ പരീക്ഷണനിരീക്ഷണങ്ങൾക്കു ശേഷമാണ് 1889 ലെ ചിത്രാപൌർണമി ദിനം അയ്യാ ശിഷ്യനാക്കി "ബാലാസുബ്രഹ്മണ്യ മന്ത്രം" ഓതിക്കൊടുത്തത്‌. കുഞ്ഞ്ന്റെ അപേക്ഷപ്രകാരം കൂട്ടുകാരനായ നാണുവിന്‌ അടുത്ത വർഷത്തെ (1890) ചിത്രാ പൌർണമിക്കു മന്ത്രം ഓതിക്കൊടുത്തു ശിഷ്യനാക്കി. നാലു വർഷം അവർ അയ്യാവിനോടൊപ്പം കഴിഞ്ഞു. അയ്യാവിന്റെ ഭാര്യ കമലാമ്മാൾ അവരുടെ പോറ്റമ്മയായി. അയ്യാവിന്റെ തമിഴ്‌ താളിയോല ഗ്രന്ഥം നോക്കി ചട്ടമ്പി സ്വാമികൾ തയ്യാറാക്കിയതാണ്‌ "പ്രാചീന മലയാളം". ശിവരാജ യോഗം(ഇതിലാണ്‌ നാദാനുസന്ധാനം), ദേവോപാസന, അരുപോപാദനം, പ്രാണായാമം. ഹഠയോഗം, ശരീര ധർമ്മ ശാസ്ത്രം, വൈദ്യ ജ്യോതിഷം, കർമകാണ്ഡം(ഇതിലാണ്‌ പ്രതിഷ്ഠാ വിധികൾ) എന്നിവ ശിഷ്യർക്കുപദേശിച്ചു കൊടുത്തു. ശിഷ്യയായ കൊല്ലത്തമ്മയുമായി മരുത്വാമലയിൽ ശിഷ്യരെ തപസ്സിനു വിട്ടതും അയ്യാസ്വാമികളാണ്‌.

നവോത്ഥാന പ്രവർത്തനങ്ങൾ തിരുത്തുക

ആത്മീയതയ്ക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നൽകി, ജാതി- മത- വർഗ്ഗ-വർണ്ണ-ലിംഗഭേദമന്യേ സാധാരണക്കാരുടെ ഇടയിലേക്കു ഇറങ്ങിച്ചെല്ലുകയും താഴ്ന്നവിഭാഗങ്ങളിൽ ഉള്ളവർക്കു് ബ്രാഹ്മണരോടും തന്നോടും ഒപ്പം തുല്യസ്ഥാനം നല്കുകയും ചെയ്ത യോഗിവര്യനായിരുന്നു ഇദ്ദേഹം തിരുവനന്തപുരത്തെ തൈക്കാടു വച്ചു തൈപ്പൂയസദ്യയ്ക്കു ബ്രാഹ്മണരോടും തന്നോടും ഒപ്പം പുലയസമുദായത്തിൽ ജനിച്ച അയ്യങ്കാളിയെ ഒപ്പമിരുത്തി അയിത്തോച്ചാടനത്തിനായി "പന്തിഭോജനം" ലോകത്തിൽ തന്നെ ആദ്യമായി ആരംഭിച്ചതു അയ്യാസാമികളായിരുന്നു. സവർണ്ണർ അദ്ദേഹത്തെ ആക്ഷേപിച്ചു. "പാണ്ടിപ്പറയൻ"," എന്നു വിളിച്ചപ്പോൾ.

എന്നായിരുന്നു അയ്യാ സ്വാമികളുടെ മറുപടി.

അയ്യാസ്വാമികളുടെ പ്രവചനങ്ങൾ തിരുത്തുക

ആയിരത്തി എൺപത്തിനാല്‌ മിഥുനമാസത്തിലെ അവസാന ചൊവ്വാഴ്ച (1909 ജൂലൈ 13) പതിവു പോലെ ശ്രീമൂലം തിരുനാളിനെ മുഖം കാണിക്കാൻ അയ്യസ്വാമികൾ പോയി. അടുത്ത ചൊവ്വാഴ്ച്ച താൻ സമാധി ആവാൻ തീരുമാനിച്ചു എന്നറിയിച്ചു. "മാറ്റിവയ്ക്കാൻ പാടില്ലേ?"എന്നു ചോദിച്ചപ്പോൾ "ഇല്ല. നിശ്ചയിച്ചു പോയി" എന്നായിരുന്നു മറുപടി.താൻ ആവശ്യപ്പെട്ട രണ്ടൂ കാര്യങ്ങൾ മറന്നു പോയിരിക്കാം എന്നു മഹാരാജാവു പറഞ്ഞപ്പോൾ ഇളയ തമ്പുരാട്ടി (സേതുപാർവതിഭായ്) നാലു വർഷം കഴിഞ്ഞ് ഒരു ആൺകുട്ടിക്കു ജന്മം നൽകുമെന്നും ആ കുട്ടി നല്ല മഹാരാജാവാകുമെന്നും എന്നാൽ "കടശ്ശിരാജാ" (അവസാനത്തെ രാജാവ്) ആയിരിക്കുമെന്നും പ്രവചിച്ചു. (അൻപതു കൊല്ലത്തിനു ശേഷം രാജാവില്ലാതാകുമെന്ന്‌ സ്വാമികൾ മുൻ കൂട്ടി കണ്ടു)ആ രാജകുമാരന്റെ പന്ത്രണ്ടാം വയസ്സിൽ കർക്കിടകത്തിലെ അമാവാസി കഴിഞ്ഞ്‌ ഒരാഴ്ച ആലസ്യമായിക്കിടന്ന്‌ മഹാരാജാവ്`നാടു നീങ്ങുമെന്നും സ്വാമികൾ പ്രവചിച്ചു. തുടർന്നു താഴെപ്പറയുന്ന പാട്ട് ചൊല്ലി

(ഭാരതത്തിൽ കറ്റാഴ നാർ പട്ടെന്ന പേരിൽ പ്രചരിക്കും.കന്യകമാർ വാസനയില്ലാത്ത കാട്ടുപൂക്കൾ ചൂടും. വന്മാരി പെയ്താലും മണ്ണിനു പുഷ്ടിയുണ്ടാകില്ല. മഴ കോപിക്കും. വലിയ തോതിൽ കൊലപാതകങ്ങൾ നടക്കും. വഴികളിൽ പിടിച്ചുപറി സാധാരണമാകും. ഉടുതുണിക്കും കഞ്ഞിക്കും ജനങ്ങൾ യാചിക്കും. ഉത്തര ഭാരതം വേർപെട്ടു പോകും. ഇതു നിശ്ചയം).കൊട്ടാരത്തിൽ നിന്നും മടങ്ങുമ്പോൾ പുത്തരിക്കണ്ടം വരമ്പിൽ വച്ച്‌ അയ്യങ്കാളിയെ കണ്ടു."ഉന്നുടെയ ഫോട്ടോ രാജാക്കൾ വയ്ക്കിറേൻ.. ശ്രീമൂലം സഭയിലും ഉനക്കു പോകലാം" എന്നനുഗ്രഹിച്ചു. രണ്ടും ശരിയായി. അയ്യങ്കാളി പിൽക്കാലത്തു ശ്രീമൂലം അസംബ്ലി മെംബറായി.അദ്ദേഹത്തിൻറെ പ്രതിമ അനാഛാദനം ചെയ്തത്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും.

ശിഷ്യഗണം തിരുത്തുക

സ്വാതി തിരുനാൾ, ചട്ടമ്പി സ്വാമികൾ, ശ്രീ നാരായണ ഗുരു,കൊല്ലത്ത്‌ അമ്മ,അയ്യൻകാളി ,കേരള വർമ്മ കോയിത്തമ്പുരാൻ, പേഷ്കാർ മീനക്ഷി അയ്യർ ,ചാല സൂര്യ നാരയണ അയ്യർ,ചാല അറുമുഖ വാധ്യാർ ,ചാല മണിക്ക വാചകർ ,കുമാരസ്വാമി വാധ്യാർ,മുത്തുകുമാര സ്വാമിപ്പിള്ള, പേഷ്കാർ പെരിയ പെരുമാൾ പിള്ള, അപ്പാവു വക്കീൽ, തൈക്കാട്ട്‌ ചിദംബരം പിള്ള,കൊട്ടാരം ഡൊക്ടർ കൃഷ്ണപിള്ള, കമ്പൌണ്ടർ പദ്മനാഭ പിള്ള, അയ്യപ്പൻ പിള്ള വാധ്യാർ,തോട്ടത്തിൽ രാമൻ കണിയാർ, കൽപട കണിയാർ ,മണക്കാട്‌ ഭവാനി , പേട്ട ഫെർണാണ്ടസ്സ്‌, തക്കല പീർ മുഹമ്മദ്‌, ശങ്കര ലിംഗം പിള്ള ,വെയിലൂർ രായസം മാധവൻ പിള്ള, ഭഗവതീശ്വർ, കേശവയ്യർ ആനവാൽ ശങ്കര നാരായണ അയ്യർ, അക്കൗണ്ടാഫീസ്സർ സുന്ദരമയ്യങ്കാർ, ഹെഡ് ഡ്രാഫ്റ്റ്സ്മാൻ പാർഥസാരഥി നായിഡു, നന്തങ്കോട് കൃഷ്ണപിള്ള, കരമന സുബ്രമണ്യയ്യർ കരമന പദ്മനാഭൻ പോറ്റി, കരമന ഹരിഹരയ്യർ, വാമനപുരം നാരായണൻ പോറ്റി, വഞ്ചിയൂർ ബാലന്ദൻ, കഴകൂട്ടം നാരായണൻ പോറ്റി,പാറശ്ശാല മാധവൻ പിള്ള,തിരുവാതിര നാൾ അമ്മ തമ്പുരൻ (മാവേലിക്കര) മണക്കാട് നല്ലപെരുമാൾ കേള്വി കണക്കു വേലുപ്പിള്ള ,പേശും പെരുമാൾ,വെളുത്തേരി കേശവൻ വൈദ്യൻതുടങ്ങി 51 പേർ ശിഷ്യരായിരുന്നു. തമിഴ് സിദ്ധന്മാരുടെ ശിവയോഗവും പതഞ്ജലി മഹർഷിയുടെ രാജയോഗവും രൂപ-അരൂപ ഉപാസനയും ചേർന്ന ശിവരാജയോഗവിദ്യയിൽ നിഷ്ണാതനായിരുന്നു.

കൃതികൾ തിരുത്തുക

ജ്ഞാനം, യോഗം, ഭക്തി എന്നിവയ്ക്ക് ആധ്യാത്മിക ജീവിതത്തിൽ അതിപ്രധാനമായ സ്ഥാനം നല്കിയിരുന്ന സ്വാമിയുടെ ശിഷ്യത്വത്തിൽ പല മഹാന്മാരും ജീവിതലക്ഷ്യം ജ്ഞാനസമ്പാദനമാണെന്നു കണ്ടെത്തുകയും വ്രതം, അനുഷ്ഠാനങ്ങൾ, ഉപാസന എന്നീ മാർഗങ്ങളിലൂടെ കൈവല്യസിദ്ധിക്കായി അനവരതം യത്നിക്കുകയും ചെയ്തു. ശിവരാജയോഗമെന്ന വേദാന്ത തത്ത്വം സാധന ചെയ്യേണ്ട വിധത്തെക്കുറിച്ച് ഇദ്ദേഹം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. തന്റെ യോഗസാധനയുടെയും സിദ്ധിമാർഗങ്ങളുടെയും വിവരണങ്ങൾ അടങ്ങുന്ന ഒട്ടേറെ കൃതികൾ ഇദ്ദേഹം രചിച്ചു.

  • ബ്രഹ്മോത്തര കാണ്ഡ്ഢം
  • പഴനി വൈഭവം
  • രാമായണം പാട്ട്‌
  • ഉജ്ജയിനി മഹാകാളി പഞ്ചരത്നം
  • തിരുവാരൂർ മുരുകൻ
  • കുമാര കോവിൽ കുറവൻ
  • ഉള്ളൂരമർന്ന ഗുഹൻ
  • രാമായണം സുന്ദര കാണ്ഢം
  • ഹനുമാൻ പാമാലൈ
  • എന്റെ കാശി യാത്ര

കൂടുതൽ വായനക്ക് തിരുത്തുക

  1. കാലടി പരമേശ്വരൻ പിള്ള, " ശിവരാജ യോഗി തൈക്കാട്ട്‌ അയ്യാസ്വാമി തിരുവടികൾ",അയ്യ മിഷ്യൻ 1960
  2. ഡോ. രവികുമാർ, "ബ്രഹ്മശ്രീ തൈക്കാട്‌ അയ്യാ സ്മാമികൾ" അയ്യാ മിഷ്യൻ 1974
  3. വി.ആർ .പരമേശ്വരൻ പിള്ള, "ദ്രാവിഡസംസ്കാരം സഹ്യാദ്രി സാനുക്കളി",ൽ അഞ്ജലി പബ്ളിക്കേഷൻസ്‌,പൊൻകുന്നം 1987
  4. "അയ്യാ ഗുരു മഹാസമാധി വാർഷിക സ്മരണിക", 2003അയ്യാ മിഷ്യൻ
  5. ഇ. കെ. സുഗതൻ "തൈക്കാട്‌ അയ്യാ ഗുരു സ്വാമി", ബുക്‌ മാർക്‌ 2005
  6. സൽക്കവി പി.കെ കേശവൻ-ഉപഹാരമാല(ചട്ടമ്പിസ്വാമി സമാധിരജതജൂബിലി സ്മാരകം )1950
  7. പി.പരമേശ്വരൻ-ശ്രീനാരായണഗുരുസ്വാമികൾ 1971
  8. കെ.സുരേന്ദ്രൻ-ഗുരു(നോവൽ)1966 ആറാം പതിപ്പ്‌ പുറം 132-137
  9. ശൂരനാട്ടു കുഞ്ഞൻ പിള്ള തിരുവിതാംകൂറിലെ മഹാന്മാർ മൂന്നാം പതിപ്പ്‌ 1946
  10. വിദ്വാൻ കെ.ഈ.നീലകണ്ഠൻ ,അത്ഭുതസിദ്ധൻ ശ്രീനാരായണപരമഗുരു 1974

പുറം കണ്ണികൾ തിരുത്തുക

http://blogs.ibibo.com/ayyaswamikal/Thycaud-Ayya-Swamikal.html Archived 2008-05-20 at the Wayback Machine.

http://vellalasabdam.blogspot.com/2007/07/thycaud-ayya-swamikal-1814-1909.html

http://sivarajayogithaycaudayyasavikal.blogspot.com/ Archived 2011-08-27 at the Wayback Machine.

http://paulkariachan.blogspot.com/

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൈക്കാട്‌ അയ്യാ സ്വാമി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തൈക്കാട്‌_അയ്യാ_സ്വാമി&oldid=4070275" എന്ന താളിൽനിന്ന് ശേഖരിച്ചത്