ചിന്വാ അച്ചേബേ (ഐ.പി.എ: tʃɪn'juə ə'tʃeɪ'beɪ), (16 നവംബർ 1930 - 22 മാർച്ച് 2013) ഒരു നൈജീരിയൻനോവലിസ്റ്റും കവിയും വിമർശകനും ആണ്. യഥാർത്ഥ നാമം ആൽബെർട്ട് ചിന്വാലുമോഗു അച്ചേബേ എന്നാണ്‌. തന്റെ ആദ്യനോവലായ തിങ്ങ്സ് ഫാൾ അപാർട്ട് (1958) എന്ന കൃതിയ്ക്ക് ആണ് അദ്ദേഹം പ്രശസ്തൻ. ആഫ്രിക്കൻ സാഹിത്യത്തിലെ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകം ആണ് ഇത്.[2] നൈജീരിയയുടെ സ്വാതന്ത്ര്യത്തിന്‌ മുൻബും പിൻപുമുള്ള നൈജീരിയൻ ജീവിതം സമഗ്രശോഭയോടെ വരച്ചുകാണിക്കുന്ന അച്ചേബേയുടെ ക്യതികൾ ഇഗ്ബോ വാമൊഴിയുടേയും ഗോത്രസംസ്കാരത്തനിമയുടെയും സാന്നിദ്ധ്യംകൊണ്ട്‌ സവിശേഷശ്രദ്ധയാകർഷിക്കുന്നു.

ആൽബർട്ട് ചിന്വാലുമോഗു അച്ചേബേ
പി.ഇ.എൻ. വേൾഡ് വോയ്സസ് സമ്മേളനത്തിൽ ചിന്വാ അച്ചേബേ സംസാരിക്കുന്നു (2006)
പി.ഇ.എൻ. വേൾഡ് വോയ്സസ് സമ്മേളനത്തിൽ ചിന്വാ അച്ചേബേ സംസാരിക്കുന്നു (2006)
ജനനം (1930-11-16) നവംബർ 16, 1930  (93 വയസ്സ്)
ന്യോബി, നൈജീരിയ[1]
ദേശീയതനൈജീരിയൻ
Period1958-ഇന്നുവരെ

ജീവിതരേഖ തിരുത്തുക

1930 നവംബർ 16-ന്‌ നൈജീരിയയിലെ ഒഗിംഡി ഗ്രാമത്തിൽ ജനിച്ചു. ആൽബെർട്ട്‌ ചിന്വാ ലു മോഗു അച്ചേബേ എന്നാണ്‌ ഇദ്ദേഹത്തിന്റെ പൂർണ്ണനാമം. ഇബാദാൻ സർവ്വകലശാലയിലാണു പഠിച്ചത്‌. തുടർന്ന് ലഗോസിലെ നൈജീരിയൻ പ്രക്ഷേപണ കോർപ്പറേഷനിൽ കുറച്ചു നാൾ ജോലി ചെയ്തു. 1917 ൽ ക്രിസ്റ്റഫർ ഒക്കിബോ എന്ന കവിയുമായി ചേർന്നു ഒരു പ്രസാധനശാല ആരംഭിച്ചു. പിന്നിടു നൈജീരിയൻ സർവ്വകലശാലയിൽ റിസേർച്ച് ഫെല്ലോ ആയി. അവിടെ തന്നെ 1981 മുതൽ ഇംഗ്ലീഷ്‌ പ്രൊഫസറുമായി.

നീഗ്രൊ തനിമ എന്ന പ്രസ്‌ഥാനത്തിന്റെ ശക്തനായ വക്താവാണ്‌ അച്ചേബേ. പഴമൊഴികാളും പ്രാദേശിക ശൈലിയും നിറഞ്ഞ ആഫ്രിക്കൻ ഇംഗ്ലീഷാണ്‌ അതിന്റെ ഊർജജകേന്ദ്രം. പ്രധാനമായും അഞ്ചു നൊവലുകളുടെ രചയിതാവായ അച്ചേബേയ്ക്കു രണ്ട്‌ യുറോപ്യൻ സർവ്വകലശാലകൾ ഡോക്റ്ററേറ്റ്‌ നൽകിയിട്ടുണ്ട്‌.

കൃതികൾ തിരുത്തുക

തിങ്ങ്‌സ് ഫാൾ അപ്പാർട്ട് തിരുത്തുക

1958-ൽ വെളിച്ചം കണ്ട തിങ്ങ്‌സ്‌ ഫാൾ അപ്പാർട്ട് നൈജീരിയയിലെ ഇഗ്ബോ വർഗ്ഗത്തിന്റെ പരമ്പരാഗത മത-സംസ്കൃതികളും പാശ്ചാത്യ മിഷനറി ക്രിസ്തുമതവും തമ്മിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആന്ത്യപാദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലുമായി നടന്ന മുഖാമുഖത്തിന്റെ കഥയാണ്. ആഫ്രിക്കൻ സംസ്കാരത്തോടുള്ള മിഷനറിമാരുടെ മനോഭാവം ചിലപ്പോഴൊക്കെ വെറുപ്പും എതിർപ്പും, അല്ലാത്തപ്പോൾ മേലാളഭാവവും ആയിരുന്നെങ്കിൽ,അവരുടെ മതത്തോടുള്ള നിലപാട് തുറന്ന ശത്രുതയായിരുന്നു. ഗോത്രദൈവങ്ങൾ മിഷനറിമാർക്ക് ദുഷ്ടാരൂപികളായിരുന്നു. ഇത് സ്വാഭാവികമായും ഗോത്രത്തിനും മിഷനറിമാർക്കുമിടയിൽ പ്രശ്നങ്ങളുണ്ടാക്കി. സ്വന്തം ദൈവങ്ങളേയും വിശ്വാസങ്ങളേയും തിരസ്കരിച്ച് യൂറോപ്യന്മാർ കൊണ്ടുവന്ന മതത്തിന്റെ പുതുമയെ സ്വീകരിക്കാൻ ഇഗ്ബോകളിൽ മിക്കവരും തയ്യാറായില്ല. മിഷനറിമാരും കോളനി ഭരണാധികാരിയും, തങ്ങൾ സ്വാഭാവികമായും ഉൽകൃഷ്ടതയുള്ള ഒരു മതത്തിന്റേയും സംസ്കാരത്തിന്റേയും പ്രതിനിധികളാണെന്ന് കരുതി. അതിനാൽ ഇഗ്ബോകൾ സ്വന്തം ദൈവങ്ങളോട് കാട്ടിയ വിശ്വസ്തത അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

ഇഗ്ബോ സംസ്കാരത്തേയോ മതത്തേയോ മഹത്ത്വീകരിച്ചുകാട്ടാൻ അച്ചേബേ ശ്രമിക്കുന്നതേയില്ല.[3] അവയുടെ കുറവുകളെയൊക്കെ നോവൽ മറയില്ലാതെ ചിത്രീകരിക്കുന്നുണ്ട്. നോവലിലെ മുഖ്യകഥാപാത്രമായ ഒക്വൻകൊക്ക് മൂന്നു ഭാര്യമാരുണ്ട്. രോഗങ്ങളേയും പ്രകൃതിക്ഷോഭങ്ങളേയും മറ്റും അന്ധവിശ്വാസത്തിന്റെ ആശ്രയത്തിലാണ് ആ മതം നേരിട്ടത്. നരഹത്യ പോലും നോവലിൽ ചിത്രീകരിക്കുന്നുണ്ട്. പക്ഷേ, ഗോത്രത്തെ ഒന്നിച്ച് നിർത്തിയത് അവരുടെ മതമായിരുന്നു. അതിന്റെ നന്മകളും അത് നൽകിയ ആശ്വാസവും അതിന്റെ എല്ലാ കുറവുകളേയും അതിശയിക്കുന്നതായിരുന്നു. ഇത് മനസ്സിലാക്കാനോ ഗോത്രത്തെ അതിന്റെ വീക്ഷണകോണിൽകൂടി കാണാനോ മിഷനറിമാർക്കായില്ല.

മിഷനറിമാരുടെ അസഹിഷ്ണുതയും കോളനിഭരണത്തിന്റെ ശക്തിയും ചേർന്ന കൂട്ടുകെട്ടിനെ എതിർക്കാനുള്ള പ്രാപ്തി ഇഗ്ബോകൾക്കില്ലായിരുന്നു. ഇത് ചിലപ്പോൾ അഭിമാനികളായ ഗോത്രപ്രതിനിധികളെ കടുംകൈകളിലേക്ക് നയിച്ചു. നോവൽ അവസാനിക്കുന്നത് കോളനി ഭരണത്തിന്റെ ഒരു പ്രതിനിധി, ആത്മഹത്യചെയ്ത ഒക്വൻകൊയുടെ മൃതദേഹത്തിനടുത്തു നിൽക്കുന്നത് ചിത്രീകരിച്ചാണ്. ഒക്വൻകൊയുടെ അപമാനത്തിലേക്കും മരണത്തിലേക്കും നയിച്ച സംഭവങ്ങൾ അയാളെ സംബന്ധിച്ചടുത്തോളം, നൈജർ താഴ്വരയിലെ പ്രാകൃത ഗോത്രങ്ങളെ മെരുക്കുകയെന്ന മഹത്‌സം‌രഭത്തിന്റെ കഥയിലെ ഒരു അടിക്കുറിപ്പു മാത്രമായിരുന്നു.[1]

തിങ്ങ്‌സ് ഫാൾ എപ്പാർട്ട് മുപ്പതിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ഒരുകോടിയിലേറെ പ്രതികൾ വിറ്റഴിയുകയും ചെയ്തു. മറ്റൊരാഫ്രിക്കൻ സാഹിത്യകാരന്റെ കൃതിയും ഇത്രയേറെ ചർച്ചചെയ്യപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തിട്ടില്ല. ആ കൃതിക്ക് ആഫ്രിക്കൻ സാഹിത്യത്തിലുള്ള സ്ഥാനം, ഇംഗ്ലീഷ് സാഹിത്യത്തിൽ ഷേക്സ്പിയറുടേയും റഷ്യൻ സാഹിത്യത്തിൽ പുഷ്കിന്റേയും കൃതികൾക്കുള്ളതിന് സമാനമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[4]

തിങ്ങ്‌സ് ഫാൾ എപ്പാർട്ട് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്‌.

നോ ലോങ്ങർ അറ്റ്‌ ഈസ്‌ തിരുത്തുക

വെള്ളക്കാരന്റെ ഭരണം മൂലം മുച്ചൂടും അഴിമതിയിൽ ഗ്രസിച്ച ആഫ്രിക്കൻ സമൂഹത്തെ 1960-ൽ പുറത്തിറങ്ങിയ നോ ലോങ്ങർ അറ്റ്‌ ഈസ്‌ എന്ന തന്റെ രണ്ടാമത്തെ നോവലിലൂടെ ആവിഷ്കരിക്കുന്നു. ഇരുപത്‌ പവൻ കൈക്കൂലി നൽകിയെന്ന കുറ്റത്തിന്‌ ശിക്ഷിക്കപ്പെടുന്ന ഒബിയാണ്‌ പ്രധാന കഥാപാത്രം

കുറിപ്പുകൾ തിരുത്തുക

^ തന്റെ സ്മരണകളിൽ ഈ സംഭവത്തെക്കുറിച്ച് ഒരു ഖണ്ഡിക ചേർക്കാൻ അയാൾ തീരുമാനിക്കുന്നുണ്ട്. സ്മരണകളുടെ പേരെന്താണന്നും അയാൾ തീരുമാനിച്ചിരുന്നു: "The Pacification of the Primitive Tribes of the Lower Niger"[5]

അവലംബം തിരുത്തുക

  1. Ezenwa-Ohaeto, p. 6.
  2. Ogbaa, p. xv.
  3. 2008 മാർച്ച് 16-ലെ വാഷിങ്ങടൺ പോസ്റ്റ് ദിനപത്രത്തിൽ മൈക്കൾ ദിർദായുടെ ലേഖനം - http://www.washingtonpost.com/wp-dyn/content/article/2008/03/13/AR2008031303337.html
  4. 'Things Fall Apart' still teaching lessons 50 years later - CNN.com-ലെ ലേഖനം - http://www.cnn.com/2008/SHOWBIZ/books/02/19/chinua.achebe/index.html
  5. Things Fall Apart - Chinua Achebe - Anchor Books Doubleday



"https://ml.wikipedia.org/w/index.php?title=ചിന്വാ_അച്ചേബേ&oldid=3088429" എന്ന താളിൽനിന്ന് ശേഖരിച്ചത്