കീർത്തിചക്ര (ചലച്ചിത്രം)

മലയാള ചലച്ചിത്രം

2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കീർത്തിചക്ര. മേജർ രവി സം‌വിധാനം നിർവഹിച്ച ഈ ചിത്രത്തിൽ മോഹൻലാലും ജീവയുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്. മേജർ രവിയുടെ ആദ്യ ചിത്രമാണിത്. ജമ്മു കാശ്മീരിലെ തീവ്രവാദികളുമായി ഇന്ത്യൻ സൈന്യം നടത്തുന്ന പോരാട്ടങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.

കീർത്തി ചക്ര (തമിഴ്: അരൻ)
പോസ്റ്റർ
സംവിധാനംമേജർ രവി
നിർമ്മാണംഅർ.ബി. ചൗധുരി
രചനമേജർ രവി
അഭിനേതാക്കൾമോഹൻ ലാൽ
ജീവ
ഗോപിക
സായികുമാർ
രമേഷ് ഖന്ന
കൊച്ചിൻ ഹനീഫ
ബിജു മേനോൻ
ലക്ഷ്മി ഗോപാലസ്വാമി
സംഗീതംജോഷ്വ ശ്രീധർ
ഛായാഗ്രഹണംതിരു
വിതരണംസൂപ്പർ ഗുഡ് സിനിമ
റിലീസിങ് തീയതി2006 ഓഗസ്റ്റ് 3
രാജ്യംഇന്ത്യ
ഭാഷമലയാളം തമിഴ് (മൊഴിമാറ്റം ചെയ്യപ്പെട്ടത്)

ഈ ചിത്രം പിന്നീട് അരൻ എന്ന പേരിൽ തമിഴിൽ മൊഴിമാറ്റി പുറത്തിറക്കുകയുണ്ടായി. തമിഴ് പ്രേക്ഷകർക്ക് ചിത്രം ഇഷ്ടപ്പെടുവാൻ വേണ്ടി തമിഴ് പതിപ്പിൽ ജീവയുടെ കൂടുതൽ രംഗങ്ങൾ ചേർത്തിരുന്നു.

കഥാസംഗ്രഹം തിരുത്തുക

നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ തലവനാണ് മേജർ മഹാദേവൻ (മോഹൻലാൽ). കാശ്മീരിലെ തീവ്രവാദികളെ അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ദൗത്യസംഘത്തെയാണ് മേജർ നയിക്കുന്നത്. മേജറുടെ ബഡ്‌ഡി പെയർ ആയ ഹവിൽദാർ ജയ്കുമാർ (ജീവ) തന്റെ വിവാഹത്തിനായി നാട്ടിൽ പോയിരിക്കുന്ന സമയത്ത് മേജറിന് തീവ്രവാദികളെക്കുറിച്ച് ഒരു പ്രധാനപ്പെട്ട വിവരം ലഭിക്കുന്നു. മേജർ ജയ്കുമാറെ ഉടൻ കാശ്മീരിലേയ്ക്ക് വിളിപ്പിക്കുന്നു. വിവാഹപ്പിറ്റേന്ന് തന്നെ ജയ്കുമാറിന് തിരിച്ചുവരേണ്ടിവരുന്നു.

ഈ രഹസ്യവിവരത്തെ പിന്തുടർന്ന് കമാന്റോകൾ നടത്തിയ തിരച്ചിലിൽ ഒരു പള്ളിയിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കണ്ടെടുക്കുന്നു. തുടർന്ന് ഡാൽ തടാകത്തിനടുത്ത് വീണ്ടും ഒരു ഓപ്പറേഷൻ നടത്തുകയും ഒരു തീവ്രവാദിയെ ഇവർ കീഴടക്കുകയും ചെയ്യുന്നു. എന്നാൽ ഈ ഏറ്റുമുട്ടലിൽ ഒരു ജവാന് (സന്തോഷ് ജോഗി) ജീവാപായം സംഭവിക്കുന്നു. പിടിക്കപ്പെട്ട ഈ തീവ്രവാദി ഇനിയും കൂടുതൽ പേര് വധിക്കപ്പെടുമെന്ന ഭീഷണിയും വെല്ലുവിളികളും തുടർന്നപ്പോൾ ആ ദേഷ്യം മൂലം അയാളെ ജയ്കുമാർ വെടിവച്ച് കൊല്ലുന്നു. ഈ വിവരം അറിഞ്ഞ് മനുഷ്യാവകാശപ്രവർത്തകർ അവിടെ എത്തുകയും ഇവർ ഗവർമെന്റിന് പരാതി നൽകുമെന്ന് പറയുകയും ചെയ്യുന്നു. എന്നാൽ നടന്ന സംഭവങ്ങൾ മനസ്സിലാകുമ്പോൾ അവർ ഈ ഉദ്യമത്തിൽ നിന്ന് പിന്മാറുന്നു.

തീവ്രവാദികൾ മുസ്ലീമുകളുടെ വലിയ ഒരു പള്ളിയായ ഹസ്രത്ബാൽ പള്ളിയെ മിസ്സൈൽ വച്ച് തകർക്കാൻ പദ്ധതി ഇടുന്നു. ഇത് മുസ്ലീം സമുദായത്തിനെ വ്രണപ്പെടുത്തുമെന്നും ഇത് ഇന്ത്യൻ പട്ടാളത്തിനെതിരേയുള്ള വികാരമാകുമെന്നും അവർ കണക്കുകൂട്ടുന്നു. ഇതിനായി ഹസ്രത്ബാൽ പള്ളിയിലേയ്ക്ക് മിസൈൽ ഉന്നം വയ്ക്കാൻ പറ്റിയ ഒരു വീട് കണ്ടുപിടിച്ച് അവർ ആ വീട് പിടിച്ചെടുക്കുന്നു. ആ വീട്ടിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ ഇവർ ബലാത്സംഘം ചെയ്യുകയും എതിർത്ത ഒരു വ്യക്തിയെ വെടിവച്ച് കൊല്ലുകയും ചെയ്യുന്നു. ഈ വെടിയൊച്ച അവിടെ റോന്ത് ചുറ്റുകയായിരുന്ന പട്ടാളക്കാർ കേൾക്കുകയും അവർ എൻ.എസ്.ജി. യെ വിവരം അറിയിക്കുകയും ചെയ്യുന്നു.

എൻ.എസ്.ജി ഈ വീട് വളയുന്നു. തുടർന്നുണ്ടായ യുദ്ധത്തിൽ എൻ.എസ്.ജി തീവ്രവാദികളെ പിടിക്കുകയും, ആ വീട്ടിൽ ബന്ധികളാക്കപ്പെട്ടവരെ മോചിപ്പിക്കുകയും, മിസൈലിനെ നിർജ്ജീവമാക്കുകയും ചെയ്യുന്നു. പട്ടാളക്കാർ മടങ്ങാൻ തുടങ്ങുമ്പോൾ, തീവ്രവാദികളുടെ തലവന്റെ ശവശരീരം കാണാനില്ല എന്ന് ഒരു വ്യക്തി ചൂണ്ടിക്കാണിക്കുന്നു. തുടർന്ന് ഇവർ അയാളെ തിരയുകയും മഹാദേവൻ അയാളെ കണ്ടെത്തുകയും ചെയ്യുന്നു. മഹാദേവന്റെ ഭാര്യയേയും (ലക്ഷ്മി ഗോപാലസ്വാമി) മകളേയും വധിച്ച കൊലയാളിയും ആയിരുന്നു അയാൾ. തുടർന്ന് മഹാദേവനും അയാളും തമ്മിൽ സംഘട്ടനത്തിൽ ഏർപ്പെടുകയും മഹാദേവനെ അയാൾ വെടിവയ്ക്കുകയും ചെയ്യുന്നു. എന്നാൽ ജയ്കുമാർ ഇടയിൽ കയറി മഹാദേവന്റെ ജീവൻ രക്ഷിച്ച് രാജ്യത്തിനു വേണ്ടി തന്റെ ജീവൻ ബലിനൽകുന്ന്നു. ജയ്കുമാറിന്റെ സേവനങ്ങൾക്ക് രാജ്യം അയാളെ മരണാനന്തരബഹുമതിയായി കീർത്തിചക്ര നൽകി ആദരിച്ചു.

അഭിനേതാക്കൾ തിരുത്തുക

നടൻ കഥാപാത്രം
മോഹൻലാൽ മേജർ മഹാദേവൻ
ജീവ ഹവിൽദാർ ജൈകുമാർ
ലക്ഷ്മി ഗോപാലസ്വാമി മഹാദേവന്റെ ഭാര്യ
ഗോപിക ജൈകുമാറിന്റെ ഭാര്യ
ബിജു മേനോൻ ഗോപിനാഥ
സ്പടികം ജോർജ്ജ് കൃഷ്ണകുമാർ
കൊച്ചിൻ ഹനീഫ് നായരേട്ടൻ
രമേശ് ഖന്ന ചിന്ന തമ്പി
ശ്വേത മേനോൻ മനുഷ്യാവകാശ പ്രവർത്തക
സായ് കുമാർ ദത്ത
ബേബി സനൂഷ കാശ്മീരി പെൺകുട്ടി
ഷമ്മി തിലകൻ ഹരി
മേജർ രവി ചായക്കടയിലെ അപ്പുക്കുട്ടൻ (അതിഥി താരം)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക