കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിര നേതാവായിരുന്നു അഴീക്കോടൻ രാഘവൻ (ജീവിതകാലം: ജൂലൈ 1, 1919 - സെപ്റ്റംബർ 23, 1972).[1] കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും അനുബന്ധ തൊഴിലാളി സംഘടനകളും കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നിർണ്ണായകപങ്ക് വഹിച്ചിട്ടുണ്ട്.

അഴീക്കോടൻ രാഘവൻ
അഴീക്കോടൻ രാഘവൻ
വ്യക്തിഗത വിവരങ്ങൾ
ജനനം(1919-07-01)1 ജൂലൈ 1919
തെക്കി ബസാർ, കണ്ണൂർ, കേരളം
മരണം23 സെപ്റ്റംബർ 1972(1972-09-23) (പ്രായം 53)
തൃശ്ശൂർ, കേരളം
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)
പങ്കാളിമീനാക്ഷി അഴീക്കോടൻ
കുട്ടികൾശോഭ അഴീക്കോടൻ
സുധ അഴീക്കോടൻ
മധു അഴീക്കോടൻ
ജ്യോതി അഴീക്കോടൻ
സാനു അഴീക്കോടൻ
വസതികണ്ണൂർ

ഒരു സാധാരണകുടുംബത്തിലാണ് രാഘവൻ ജനിച്ചത്. പ്രാഥമികവിദ്യാഭ്യാസം മാത്രമേ അദ്ദേഹത്തിന് ലഭിച്ചിരുന്നുള്ളു. ബീഡിതെറുപ്പു ജോലി പഠിച്ചു. പിന്നീട് ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ച്, സംഘടനാ രംഗത്തേക്കു വന്നു. കോൺഗ്രസ്സിൽ അംഗത്വമെടുത്തുവെങ്കിലും, പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ കമ്മ്യൂണിസത്തിലേക്കെത്തി. പി.കൃഷ്ണപിള്ളയായിരുന്നു രാഷ്ട്രീയഗുരു. കണ്ണൂരിൽ കമ്മ്യൂണിസ്റ്റ് വിരോധികളോട് എതിർത്ത് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മികച്ച ഒരു പ്രസംഗകൻ കൂടിയായിരുന്നു അദ്ദേഹം.

1950-ൽ അറസ്റ്റിലായി. ജയിൽവിമോചിതനായശേഷം തൊഴിലാളിയൂണിയൻ രംഗത്ത് പ്രവർത്തിച്ചു. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിനൊപ്പം നിന്നു. സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. ദേശാഭിമാനിയുടെ ഭരണസമിതി ചെയർമാനായിരുന്നു. 1964-ൽ ചൈനാ ചാരനെന്നാരോപിച്ച് ജയിലിലടയ്ക്കപ്പെട്ടു. 1972 സെപ്തംബർ 23-ന് തൃശ്ശൂരിൽ വച്ച് കുത്തേറ്റ് അന്തരിച്ചു.[2] മരിക്കുമ്പോൾ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഐക്യമുന്നണി കൺവീനറും ആയിരുന്നു.

ആദ്യകാലജീവിതം തിരുത്തുക

കണ്ണൂർ ടൗണിലെ തെക്കീബസാറിൽ ആധാരമെഴുത്തുകാരനായിരുന്ന കറുവന്റെയും പുക്കാച്ചിയുടെയും മകനായി രാഘവൻ ജനിച്ചു. രാഘവന്‌ രണ്ടര വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പിന്നീട് അമ്മാവന്മാരുടെ സംരക്ഷണയിലാണ് അദ്ദേഹം വളർന്നത്. കണ്ണൂർ ഗവ.ട്രെയിനിംഗ്‌ സ്‌കൂളിനോടനുബന്ധിച്ചുള്ള മോഡൽ സ്‌കൂളിൽ അഞ്ചാംതരത്തോടെ പഠനമുപേക്ഷിച്ച് ബീഡി തൊഴിലാളിയായി ജോലിക്കു ചേർന്നു. ഈ സമയത്ത് കണ്ണൂരിലെ ബീഡി തൊഴിലാളികൾ സംഘടിക്കാൻ തുടങ്ങിയിരുന്നു. അവകാശങ്ങൾക്കു വേണ്ടിയുള്ള ചില സമരങ്ങളും അവർ നടത്തിയിരുന്നു. ബീഡി-സിഗാർ തൊഴിലാളി യൂണിയൻ ഓഫീസ് സെക്രട്ടറിയായിരുന്നു കുറേക്കാലം. ഇക്കാലത്ത് നേതാക്കളായ ചേനോളി കുമാരൻ മുതലായവർ അറസ്റ്റിലായപ്പോൾ ബീഡി-സിഗാർ യൂണിയന്റെ സെക്രട്ടറിയായി. അങ്ങനെ ബീഡി തൊഴിലാളി യൂണിയന്റെ പ്രവർത്തകനായും നേതാവായും ഉയർന്നു. സഖാവ് കൃഷ്‌ണപിള്ളയടക്കമുള്ള നേതാക്കളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചത് രാഷ്‌ട്രീയ ജീവിതത്തിലെ വഴിത്തിരിവായി.[3][4]

രാഷ്ട്രീയ ജീവിതം തിരുത്തുക

കോൺഗ്രസ്സിലൂടെയാണ് രാഘവൻ രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. പിന്നീട്‌ കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതിക്കാർ ചേർന്ന് രൂപീകരിച്ച കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി അംഗമായി.കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ചപ്പോൾ രാഘവനും ആ വഴി പിന്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1940 ൽ തന്നെ രാഘവനും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം സ്വീകരിച്ചു.[5]

രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിക്കാൻ തയ്യാറെടുത്തപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി യുദ്ധത്തോടുള്ള തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്തി സോവിയറ്റ്‌ യൂണിയൻ-ബ്രിട്ടീഷ്‌ സാമ്രാജ്യം സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു.ഇതിനെതുടർന്ന് സ്വാതന്ത്ര്യസമര സേനാനികളുടെ എതിർപ്പ് മുഴുവൻ പാർട്ടിക്കു നേരിടേണ്ടി വന്നു. കമ്മ്യൂണിസ്റ്റുകാരെ എവിടെ കണ്ടാലും പറ്റാവുന്നപോലെ ആക്രമിക്കുന്നത് എതിരാളികളുടെ പതിവായി മാറി. ഇത് ഏറ്റവും കൂടുതൽ നേരിടേണ്ടിവന്നത് കണ്ണൂരിലെ പ്രവർത്തകർക്കായിരുന്നു. ഇതിനെയൊക്കെ അതിജീവിച്ച് കണ്ണൂരിൽ പാർട്ടിക്ക് അടിത്തറയുണ്ടാക്കിയതിൽ പ്രധാനിയായിരുന്നു അഴീക്കോടൻ. പാർട്ടിയുടെ പ്രചാരണത്തിനായി രാഘവൻ ഒരു മികച്ച പ്രസംഗകൻ കൂടിയായി മാറി. ബിഡി തെറുക്കുന്ന മുറത്തിൽ വെച്ച് എഴുതിത്തയ്യാറാക്കിയ പ്രസംഗം പഠിക്കുന്ന രാഘവനെക്കുറിച്ച് സുഹൃത്ത് കൂടിയായ പി.അനന്തൻ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്.[6]

മികച്ച ഒരു പൊതുപ്രവർത്തകൻ ആയിരുന്നു അഴീക്കോടൻ. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് നാട്ടിൽ കോളറ പോലുള്ള രോഗങ്ങൾ പടർന്നു പിടിച്ചപ്പോൾ അതിനെതിരേ ദുരിതാശ്വാസപ്രവർത്തനവുമായി രാഘവൻ മുന്നിട്ടിറങ്ങി. ഇത് അദ്ദേഹത്തിന് ജനങ്ങൾക്കിടയിൽ ജനകീയനായ നേതാവ് എന്ന ഒരു പേര് നേടിക്കൊടുത്തു. 1948 ൽ രണ്ടാംലോകമഹായുദ്ധത്തെത്തുടർന്ന് പാർട്ടിക്കു നിരോധനം നേരിട്ടപ്പോൾ അദ്ദേഹം രോഗബാധിതനായി കിടപ്പിലായിരുന്നു. എന്നിട്ടും പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തില്ല. എഴുന്നേറ്റു നടക്കാൻ ത്രാണിയായപ്പോൾ പോലീസിനെ കബളിപ്പിച്ച് ഒളിവിൽ പോയി. 1950 ൽ അറസ്റ്റുചെയ്യപ്പെട്ടു. 1951 ൽ ജയിൽമോചിതനായി. ജയിലിൽ നിന്നും മോചിതനായശേഷം മുഴുവൻ സമയവും തൊഴിലാളി പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചു. 1954ൽ മലബാർ ട്രേഡ് യൂണിയൻ കൗൺസിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.[7]

കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ രാഘവൻ സി.പി.ഐ.എമ്മിനോടൊപ്പം നിന്നു. 1962-ൽ ഇന്ത്യാ-ചൈനാ അതിർത്തി സംഘട്ടനത്തെത്തുടർന്ന് അറസ്റ്റിലായി. 1964-ൽ ചൈനാചാരനെന്നാരോപിക്കപ്പെട്ട് വീണ്ടും ജയിലിലടയ്ക്കപ്പെട്ടു.

ഔദ്യോഗിക സ്ഥാനങ്ങൾ തിരുത്തുക

1946-ൽ കമ്യൂണിസ്റ്റ്‌ പാർടിയുടെ കണ്ണൂർ ടൗൺ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1951 ജൂണിൽ കോഴിക്കോട്‌ ചേർന്ന മലബാർ പാർടി പ്രവർത്തകരുടെ യോഗത്തിൽ മലബാർ കമ്മിറ്റിയിലേക്കും. 1954 ൽ മലബാർ ട്രേഡ്‌ യൂണിയൻ കൗൺസിൽ സെക്രട്ടറിയുമായി. 1959 മുതൽ പാർടിയുടെ സംസ്ഥാനകമ്മിറ്റി ആപ്പീസ്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കാൻ തുടങ്ങി.1963 ആഗസ്റ്റ്‌ 7-ന് ദേശാഭിമാനി പ്രിന്റിംഗ്‌ ആൻഡ്‌ പബ്ലിഷിംഗ്‌ കമ്മിറ്റിയുടെ ഭരണസമിതി ചെയർമാനായി. മരണം വരെ ആ സ്ഥാനത്ത്‌ തുടർന്നു.[8]

1967-ലെ തെരഞ്ഞെടുപ്പിനെ തുടർന്ന്‌ ഐക്യമുന്നണിയുടെ കൺവീനറായി. അന്ന്‌ മുന്നണിക്ക്‌ നേതൃത്വപരമായ പങ്ക്‌ വഹിച്ചു. ഇടത്‌-വലത്‌ വ്യതിയാനങ്ങൾക്കെതിരായി മാർക്‌സിസ്റ്റ്‌-ലെനിനിസ്റ്റ്‌ നിലപാടിൽ ഉറച്ചുനിന്നു. 1972 സെപ്റ്റംബർ 23-ന് തന്റെ 53-ആം വയസ്സിൽ തൃശ്ശൂർ ചെട്ടിയങ്ങാടി ജംക്ഷനിൽ വച്ച് അദ്ദേഹം അജ്ഞാതരുടെ കുത്തേറ്റ് അന്തരിച്ചു.

മരണത്തിലെ ദുരൂഹത തിരുത്തുക

 
അഴീക്കോടൻ രാഘവന്റെ ശവകുടീരം

അഴീക്കോടൻ രാഘവനെ കൊലപ്പെടുത്തിയതിന് പിന്നിൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന് വ്യക്തമായ പങ്കുണ്ടായിരുന്നുവെന്ന് പ്രതിപക്ഷനേതാവായിരുന്ന ഇ.എം.എസ്. നിയമസഭയിൽ ആരോപിച്ചിരുന്നു. തൃശൂരിലെ തട്ടിൽ എസ്റ്റേറ്റ് അഴിമതിയാരോപണങ്ങളുടെ പേരിലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്നായിരുന്നു ആരോപണം. അഴിമതി സംബന്ധിച്ച ചില രേഖകൾ നവാബ് രാജേന്ദ്രന്റെ കൈവശം ഉണ്ടായിരുന്നെന്നും അവ പിടിച്ചെടുക്കാൻ പോലീസുകാർ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പിന്നീട് ഈ രേഖകൾ അഴീക്കോടന് കൈമാറിയതിനെ തുടർന്നാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും പറയപ്പെടുന്നു.[9] ആദ്യകാലത്ത് എ.വി. ആര്യൻ സ്ഥാപിച്ച കമ്മ്യൂണിസ്റ്റ് യൂണിറ്റി സെന്റർ (സി യൂ സി) എന്ന പാർട്ടിയെയായിരുന്നു കേസിൽ പ്രതിസ്ഥാനത്ത് കണ്ടത്. അഴീക്കോടൻ കൊല്ലപ്പെട് മണിക്കൂറുകൾക്കകം സി.യൂ.സി നേതാവ് ഡേവിഡിനെ സി.പി.ഐ(എം) പ്രവർത്തകർ കായലിൽ എറിഞ്ഞ് കൊലപ്പെടുത്തി. തീവ്ര ഇടത് സംഘടനകൾ, കോൺഗ്രസ് , പാർട്ടിക്കുള്ളിലെ അഴീക്കോടൻ വിരുദ്ധചേരി തുടങ്ങിയ പല ആരോപണങ്ങളും കാലാകാലങ്ങളിൽ ഉണ്ടായി. എന്നാൽ ഇന്നും അഴീക്കോടൻ വധം ഒരു സമസ്യയായി നിലനിൽക്കുന്നു.

അവലംബം തിരുത്തുക

  1. "അഴീക്കോടൻ രാഘവൻ". സി.പി.ഐ(എം) സംസ്ഥാന ഘടകം. Archived from the original on 2013-09-23. Retrieved 2013 സെപ്തംബർ 23. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. ജോൺസൺ, നൊസ്സിദർ (1983). കമ്മ്യൂണിസം ഇൻ കേരള എ സ്റ്റഡി ഇൻ പൊളിറ്റിക്കൽ അഡാപ്ടേഷൻ. കാലിഫോർണിയ സർവ്വകലാശാല പ്രസ്സ്. p. 384. ISBN 978-0520046672.
  3. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 465. ISBN 81-262-0482-6. അഴീക്കോടൻ രാഘവൻ - ആദ്യകാലജീവിതം
  4. ടി.എം.തോമസ്, ഐസക് (1998). ഡെമോക്രസി അറ്റ് വർക്ക് ഇൻ ആൻ ഇന്ത്യൻ ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് - ദ സ്റ്റോറി ഓഫ് ദിനേശ് ബീഡി. കോർണൽ പബ്ലിഷേഴ്സ്. p. 57-58. ISBN 978-0801484155. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  5. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 465-466. ISBN 81-262-0482-6. അഴീക്കോടൻ രാഘവൻ - രാഷ്ട്രീയജീവിതം
  6. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 466. ISBN 81-262-0482-6. അഴീക്കോടൻ രാഘവൻ - മികച്ച ഒരു പ്രസംഗകൻ
  7. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 468. ISBN 81-262-0482-6. അഴീക്കോടൻ രാഘവൻ - ജയിൽവാസം,തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങൾ
  8. "അഴീക്കോടൻ രാഘവൻ-ലഘുജീവചരിത്രം". സി.പി.ഐ(എം) കേരളഘടകം. Archived from the original on 2013-09-23. Retrieved 2013 ഏപ്രിൽ 13. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  9. "അഴീക്കോടൻ വധം: പിന്നിൽ കരുണാകരനെന്ന് വിഎസ്". വൺഇന്ത്യ. 2002 സെപ്തംബർ 24. Archived from the original on 2013-09-23. Retrieved 2013 ഏപ്രിൽ 13. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=അഴീക്കോടൻ_രാഘവൻ&oldid=3972313" എന്ന താളിൽനിന്ന് ശേഖരിച്ചത്