ഒന്നാം ഗൾഫ് യുദ്ധത്തിനിടെ അമേരിക്കൻ വ്യോമസേന ഇറാഖിലെ ബാഗ്ദാദിൽ നടത്തിയ ഒരു സിവിലിയൻ കൂട്ടക്കൊലയാണ് അമീറിയ ഷെൽട്ടർ കൂട്ടക്കൊല അല്ലെങ്കിൽ അമീറിയ ഷെൽട്ടർ ബോംബിംഗ് എന്ന് അറിയപ്പെടുന്നത്. 13 February 1991 ഫെബ്രുവരി 13നായിരുന്നു പ്രസ്തുത സംഭവം. അമേരിക്കൻ വ്യോമസേനയുടെ ബോംബിങ്ങിൽ നിന്ന് രക്ഷപ്പെടാൻ അൽ അമീറിയ സിവിലിയൻ ബോംബ്‌ ഷെൽട്ടറിൽ ("Public Shelter No. 25") പുലർച്ചെ നാലുമണിക്ക് അഭയം തേടിയ ജനങ്ങൾക്കുമേൽ അമേരിക്കൻ വിമാനം ബങ്കർ ബസ്റ്റർ ബോംബ്‌ വർഷിക്കുകയായിരുന്നു. ഇറാൻ ഇറാഖ് യുദ്ധസമയത്ത് നിർമിച്ചതായിരിയുന്നു ഈ ഷെൽട്ടർ. രക്ഷ തേടിയിറങ്ങിയ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 408 മുതൽ 1500 വരെയുള്ള സാധാരണക്കാർ കൊല്ലപ്പെട്ടു. ബോംബു സ്ഫോടനത്തിൽ ഉയർന്ന ചൂടിൽ കൊല്ലപ്പെട്ടവരിൽ ചിലരുടെ ശരീരം ഉരുകി ഷെൽട്ടറിന്റെ ഭിത്തികളിൽ ചിത്രം പോലെ പതിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായി. ഈ ഷെൽട്ടർ ഏറെ കാലം ഒരു യുദ്ധ വിരുദ്ധ സ്മാരകം ആയിരുന്നു.

അമീറിയ ഷെൽറ്റർ ബോംബിങ്ങിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ചിത്രം