ചന്ദനത്തോപ്പ്‌ സമരം

(ചന്ദനത്തോപ്പ്‌ വെടിവെപ്പ് (1958) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചന്ദനത്തോപ്പ്‌ വിപ്ലവം മഹത്തായ ഒരു തൊഴിലാളി സമരത്തിന്റെ പരിണത ഫലം തന്നെ ആയിരുന്നു. മുതലാളി മാരുടെ സ്വേച്ഛാധിപത്യവും ഒപ്പം തൊഴിലാളികളുടെ സർക്കാർ എന്നറിയപ്പെടേണ്ടുന്ന കമ്യൂണിസ്റ്റ് സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ചരിത്രവും ഈ വിപ്ലവത്തിൽ എഴുതി ചേർക്കപ്പെട്ടിരിക്കുന്നു. ഈ വിപ്ലവം ആർ.എസ്.പി എന്നാ തൊഴിലാളി പ്രസ്ഥാനത്തിന്റെ തൊഴിലാളി വർഗ സമരത്തിന്റെ മുഖ മുദ്ര കൂടി ആണ്. 

കൊല്ലം ജില്ലയിൽ കുണ്ടറക്ക് സമീപമാണ് ചന്ദനത്തോപ്പ് . 1958 ജൂലായ്‌ 25-തീയതി രാവിലെ പണി തുടങ്ങി അര മണിക്കൂറിനകം ചന്ദനത്തോപ്പ് ഹിന്ദുസ്ഥാൻ കാഷ്യൂ ഫാക്റ്ററി പ്രവർത്തനം നിർത്തി .തൊഴിൽ നഷ്ടമായ ജീവനക്കാർ മുദ്രാവാക്യം വിളിച്ചുകൊണ്ട് അസിസ്റന്റ് മാനേജരെ കൂക്കി വിളിച്ചു . കോപാകുലനായ മുതലാളി 26-മുതൽ ഫാക്ടറി ലോക്കൌട്ട് ചെയ്തു .ലോക്കൌട്ട് ചെയ്ത ഫാക്റ്ററിയിൽ നിന്നും അണ്ടിപ്പരിപ്പ് നീക്കുന്നത് തൊഴിലാളികൾ തടഞ്ഞപ്പോൾ മുതലാളി പോലീസ്‌ സഹായം തേടി . പിക്കറ്റിംഗ് നടത്തിയ സ്ത്രീ തൊഴിലാളികളെ മുടിക്ക് കുത്തിപ്പിടിച്ചു അസഭ്യവർഷത്തോടെ പോലീസ്‌ റൊഡിലേക്കെറിയുന്നത്‌ കണ്ട പുരുഷത്തൊഴിലാളികൾ ചാടിവീണു. അതോടെ യാതൊരു മുന്നറിയിപ്പും കൂടാതെ പോലീസ്‌ വെടിവച്ചു .രാമൻ എന്ന മദ്ധ്യവയസ്കനും സുലൈമാൻ എന്ന യുവാവും തൽക്ഷണം മരിച്ചു .

കമ്മൂണിസ്റ്റ് ഭരണകാലത്തെ ആദ്യത്തെ വെടിവയ്പ്‌ ആയിരുന്നു അത് ,വെടിവച്ചത് തൊഴിലാളിവർഗ സർക്കാർ .വെടികൊണ്ടത് തൊഴിലാളികളുടെ നെഞ്ചിൽ . അവിടെ കൂടിയ തൊഴിലാളികളെയും നാട്ടുകാരെയും പോലീസ്‌ പൊതിരെ തല്ലി . കൊല്ലം ജില്ലയാകെ ഇളകി മറിഞ്ഞു .കൊല്ലം ,കരുനാഗപ്പള്ളി താലൂക്കുകളിൽ ക്രിമിനൽ നടപടി നിയമത്തിലെ 144-വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു .മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്നപ്പോൾ ശ്രീ കണ്ഠൻനായരും ടി കെ ദിവാകരനും ബേബി ജോണും അവിടെയെത്തി . ജില്ലാ ആശുപതിക്ക് മുന്നിൽ ആയിരങ്ങൾ തടിച്ചു കൂടി .മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുക്കില്ല എന്ന കിംവദന്തി പരന്നതോടെ ആർ എസ് പിക്കാർ കോപാക്രന്തരായി .ശ്രീ കണ്ഠൻനായരുടെ വിശ്വരൂപം കണ്ടു വിരണ്ട ജില്ല കലക്ടർ തിരുവനന്തപുരവുമായി ഫോണിൽ ബന്ധപ്പെട്ടു .സാക്ഷാൽ സി പി രാമസ്വാമി അയ്യരെ തിരുവിതാംകൂറിൽ നിന്നും കെട്ടുകെട്ടിച്ച ശ്രീ കണ്ഠൻനായരെ ടി വി തോമസിനോളം നന്നായി മറ്റാർക്കറിയാം ? മൃതദേഹങ്ങൾ വിട്ടുകൊടുക്കാൻ ടി വി നിർദ്ദേശിച്ചു .ചെങ്കൊടിയിൽ പൊതിഞ്ഞ മൃതദേഹങ്ങൾ വിലാപയാത്രയായി ചന്ദനതോപ്പിൽ കൊണ്ട് പോയി സംസ്കരിച്ചു . കമ്മൂണിസ്റ്റ് പാർട്ടിയുടെ സ്റ്റേറ്റ്‌ കൌൺസിൽ യോഗം നടക്കുമ്പോഴാണ് ചന്ദനത്തോപ്പ് വെടിവയ്പ്പ് നടന്ന വിവരം കിട്ടുന്നത് .വെടിവയ്പ്പിനെ അപലപിക്കുക ,പരസ്യാന്വേഷണം നടത്തുക ,മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ അഭിപ്രായങ്ങൾ ഉയർന്നു വന്നു .നീണ്ട ചർച്ചകൾക്കൊടുവിൽ തീരുമാനം പക്ഷെ നേർ വിപരീതം ആയിരുന്നു .പോലീസ്‌ വെടിവയ്പിനെ ന്യായീകരിച്ചുകൊണ്ട് സ്റ്റേറ്റ്‌ കൌൺസിൽ പ്രമേയം പാസ്സാക്കി . അക്രമാസക്തരായ തൊഴിലാളികൾ പോലീസിനെ ആക്രമിച്ചപ്പോൾ പ്രാണരക്ഷാർത്ഥം വെടിവയ്ക്കുകയാണുണ്ടായത് എന്ന് സർക്കാർ പ്രസ്‌ നോട്ടിറക്കി .അത് കാണാൻ സി പി രാമസ്വാമി അയ്യരും പറവൂർ ടി കെ നാരായണ പിള്ളയും അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു . 1959 മെയ്‌ 4നു ആഭ്യന്തരമന്ത്രി കൃഷ്ണയ്യരെ ചവറയിൽ വച്ച് ആർ എസ് പിക്കാർ സ്റ്റേറ്റ്‌ കാറിൽ നിന്നും വലിച്ചിറക്കി മർദ്ദിച്ചു .മെയ്‌ 14-നു ആഭ്യന്തരവകുപ്പ് കൃഷ്ണയ്യരിൽ നിന്നും മാറ്റി അച്ചുതമേനോനെ ഏല്പിച്ചു........ജൂലായ് 26  ഇന്നും ആർ.എസ്.പി എന്ന രാഷ്ട്രീയ പ്രസ്ഥാനം ചന്ദനത്തോപ്പ്‌ രക്ത സാക്ഷി ദിനമായി ആചരിക്കുന്നു. 

"https://ml.wikipedia.org/w/index.php?title=ചന്ദനത്തോപ്പ്‌_സമരം&oldid=3899831" എന്ന താളിൽനിന്ന് ശേഖരിച്ചത്