ശബ്ദിക്കുന്ന കലപ്പ (ചെറുകഥ)

പൊൻകുന്നം വർക്കി രചിച്ച മലയാള കഥയാണ് ശബ്ദിക്കുന്ന കലപ്പ. നവോത്ഥാനകാല മലയാള സാഹിത്യത്തിലെ ഉജ്ജ്വല രചനകളിലൊന്നാണിത്. 2018 ൽ ഈ കഥ എം. ജയരാജ് ഇതേ പേരിൽ ഹ്രസ്വ ചിത്രമായി സംവിധാനം ചെയ്തു. ഈ ചിത്രം 2019 ലെ ഇന്ത്യൻ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഉള്ളടക്കം തിരുത്തുക

ഔസേഫ് എന്ന കർഷകനും കണ്ണൻ എന്ന ഉഴവുകാളയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണിത്. തികഞ്ഞ കർഷകനായ ഔസേപ്പുചേട്ടനും കണ്ണനെന്ന അതിസമർത്ഥനായ ഊർകാളയും തമ്മിലുള്ള അഭേദ്യബന്ധത്തിലേക്ക് കയറിയിറങ്ങുന്ന സംഭവഗതികളാണ് കഥയെ വിസ്തരിക്കുന്നത്. ഒരു സ്നേഹിതനെപ്പോലെയാണ് ഔസേപ്പുചേട്ടൻ തൻ്റെ കണ്ണനോടു പെരുമാറിയിരുന്നത്. അതുപോലെ പാടത്തെ പണികളോരോന്നും അയാൾ മനസ്സിൽ കാണുന്നത് ആ കാള മനസ്സിലാക്കിചെയ്തിരിക്കും. ഇങ്ങനെ സ്നേഹഭരിതവും കാരുണ്യപൂരിതവുമായ ഒരു രസതന്ത്രമാണ് അവർ തമ്മിൽ പുലർത്തിപ്പോന്നിരുന്നത്.

വർഷങ്ങൾ കടന്നുപോവുമ്പോൾ പുതിയ വ്യവസ്ഥകൾ കയറിവരുന്നുണ്ട്. എന്നാൽ ഒരു കർഷകൻ എന്ന നിലയിലുള്ള പങ്കപ്പാടുകൾക്കൊടുവിൽ ഔസേപ്പുചേട്ടന് തൻ്റെ മകളുടെ വിവാഹാവശ്യത്തിനായി കൃഷിനിലങ്ങൾ പണയപ്പെടുത്തേണ്ടിവരുന്നു. ഒപ്പം തൻ്റെ പ്രിയപ്പെട്ട കാളയെ വിൽക്കേണ്ടിയും വരുന്നു. ഈ രണ്ടുകാര്യങ്ങളും ആ കർഷകനെ മാനസികമായും ശാരീരികമായും തളർത്തുന്ന സംഗതികളാണ്. 'വീര്യമുള്ള പച്ചമണ്ണു വേണം, ആ മണമില്ലെങ്കിൽ മനസ്സുപൊരിയും' എന്ന അവസ്ഥയിലാണയാൾ. അങ്ങിനെയൊരു മോഹവുമായി അയാൾ വയനാടൻകാടുകളിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ്. മകളുടെ കടിഞ്ഞൂൽപ്രസവം കഴിഞ്ഞിട്ടാവാമെന്നുകരുതി കാത്തിരിക്കുകയാണ്.

മകളുടെ പ്രസവംകഴിഞ്ഞ്, മകളേയും കുഞ്ഞിനേയും ഭർതൃഗൃഹത്തിലേക്ക് അയക്കാനുള്ള ചടങ്ങിൻ്റെ ഭാഗമായിവരുന്ന ചെലവുപോലും കണ്ടെത്താനാവാതെ ആ കൃഷിക്കാരൻ വിഷമിച്ചിരിക്കുമ്പോഴാണ് ഭാര്യക്ക് ആ മാസംതന്നെ ചിട്ടി കിട്ടുന്നത്. ആ കുറിപ്പണവുമായാണ് ഔസേപ്പുചേട്ടൻ കോട്ടയത്തെത്തുന്നത്. ആ യാത്രക്കിടയിലാണ് അറവുശാലയിലേക്കയക്കപ്പെട്ട് മുനിസിപ്പാലിറ്റിക്കാർ മുദ്രകുത്തിയ നിലയിൽ രോഗാവസ്ഥയിലായ അയാളുടെ പ്രിയപ്പെട്ട കാള കണ്ണനെ കാണുന്നത്. അറവുമാടാക്കാൻ മനസ്സനുവദിക്കാതെ ആ കർഷകൻ കയ്യിലുള്ള തുകകൊടുത്ത് കണ്ണനെ വാങ്ങി വീട്ടിലേക്കു മടങ്ങുന്നു. വീട്ടിൽ തിരിച്ചെത്തിയ അയാൾക്ക് ഭാര്യയുടേയും മകളുടേയും പഴി കേൾക്കേണ്ടിവന്നെങ്കിലും, കണ്ണൻ്റെ അവശതയാണ്‌ ഔസേപ്പുചേട്ടനെ ദുഃഖത്തിലാഴ്ത്തുന്നത്. പിറ്റേന്നുരാവിലെ മരുന്നുണ്ടാക്കി കണ്ണനരികിലെത്തിയെങ്കിലും ആ ജീവൻ നിലച്ചിരുന്നു. ആ മൃതദേഹത്തിനുമുമ്പിൽ വേദനിക്കുന്ന ആ കൃഷിക്കാരൻ്റെ മുകളിലിരിക്കുന്ന ഉപയോഗശൂന്യമായ കലപ്പത്തലക്കലിൽ നിന്ന് ഒരു പല്ലി നിറുത്താതെ ചിലക്കുന്നുണ്ട്.

പ്രസാധനം തിരുത്തുക

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യമാണ് ഈ കഥയുടെ ഇതിവൃത്തം. രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും യക്ഷികളുടെയും കഥകൾ മാത്രം വിഷയമായിരുന്നപ്പോൾ കർഷകൻ കേന്ദ്ര കഥാപാത്രമായി എത്തിയ ശബ്ദിക്കുന്ന കലപ്പ അക്കാലത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 18 ഭാഷയിലേക്കു മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ജർമൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യ മലയാള ചെറുകഥയാണിത്. [1]1956 ജൂണിൽ സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച കഥ അന്ന‌് 1000 കോപ്പി അച്ചടിച്ചു. ഒരു രൂപ നാലണ ആയിരുന്നു വില.

അവലംബം തിരുത്തുക

  1. https://www.deshabhimani.com/cinema/sabdhikunna-kalappa/775598