വടിവേലു

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

തമിഴ് ചലച്ചിത്ര മേഖലയിലെ ഒരു ഹാസ്യനടനാണ് വടിവേലു[2] (ജനനം: ഒക്ടോബർ 10, 1960). 2000 നു ശേഷം തന്റെ സഹനടനായ വിവേകിനോടൊപ്പം ധാരാളം തമിഴ് ചലച്ചിത്രങ്ങളിൽ മികച്ച ഹാസ്യ വേഷങ്ങൾ ചെയ്തു.

വടിവേലു
2015-ലെ ചിത്രം
ജനനം
കുമാരവടിവേൽ നടരാജൻ

(1960-10-10) 10 ഒക്ടോബർ 1960  (63 വയസ്സ്)[1]
ദേശീയതഇന്ത്യൻ
സജീവ കാലം1988–2018
ജീവിതപങ്കാളി(കൾ)വിശാലാക്ഷി
കുട്ടികൾകണ്ണികപരമേശ്വരി (മകൾ), കാർത്തിക (മകൾ), കളവാണി (മകൾ), സുബ്രഹ്മണ്യൻ (മകൻ)
മാതാപിതാക്ക(ൾ)നടരാജൻ (പിതാവ്), സരോജിനി (മാതാവ്)

ആദ്യ ജീവിതം തിരുത്തുക

വടിവേലു ജനിച്ചത് തമിഴ് നാട്ടിലെ മദുര ജില്ലയിലാണ്. വൈകൈ പുയൽ എന്ന് വടിവേലുവിനെ വിശേഷിപ്പിക്കാറുണ്ട്. മദുരയിലൂടെ ഒഴുകുന്ന ഒരു പുഴയാണ് വൈകൈ. പുയൽ എന്ന തമിഴ് വാക്കിന് കൊടുംകാറ്റ് എന്നാണ് അർത്ഥം. കൗണ്ടർമണി-സെന്തിൽ ഹാസ്യദ്വയത്തിന്റെകൂടെ സിനിമയിൽ ഹാസ്യം അവതരിപ്പിച്ചുകൊണ്ടാണ് വടിവേലു തന്റെ അഭിനയജീവിതം തുടങ്ങുന്നത്. കാതലൻ എന്ന എസ്. ഷങ്കറിന്റെ ചിത്രത്തിൽ പ്രഭുദേവയുടെ കൂടെ അഭിനയിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടുകൂടി വടിവേലു സിനിമയിൽ തിരക്കുള്ള ഒരു താരമായി. തന്റെ തനതായ മദുര തമിഴ് ചുവയുള്ള സംസാരരീതി തനി ഗ്രാമീണ കഥാപാത്രങ്ങൾക്ക് അനുയോജ്യമായതുകൊണ്ട് ഗ്രാമീണാന്തരീക്ഷമുള്ള ഒരുപാട് ചിത്രങ്ങൾ പിൽകാലത്ത് വടിവേലുവിനെ തേടി വന്നു.

ശുദ്ധനും മണ്ടനുമായ കഥാപാത്രങ്ങളാണ് വടിവേലു അധികവും അവതരിപ്പിക്കാറുള്ളത്. ഈ കഥാപാത്രങ്ങൾ മറ്റുള്ളവരുടെ ചെയ്തികൾമൂലം കുഴപ്പങ്ങളിൽ ചെന്നുചാടുന്നു. ഭാരതി കണ്ണമ്മ, വെട്രി കൊടി കാറ്റ്, വിന്നർ, ചന്ദ്രമുഖി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ വടിവേലുവിനെ തമിഴ് സിനിമാപ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരനാക്കി. തന്റെ സിനിമകളിൽ പാടിഅഭിനയിക്കാറുമുണ്ട് വടിവേലു. എട്ടണ ഇരുന്താൽ, കുണ്ടക്ക മണ്ടക്ക എന്നീ ജനപ്രീതിയാർജിച്ച ഗാനങ്ങൾ അവയിൽ ചിലതാണ്.

ഇംസൈ അരസൻ 23-ആം പുലികേശി എന്ന ചിത്രമാണ് വടിവേലു നായകനായി അഭിനയിച്ച ആദ്യ ചിത്രം. ഈ ചിത്രം സാമ്പത്തികമായി വൻവിജയം നേടുകയുണ്ടായി. വടിവേലു ഇരട്ടവേഷത്തിലാണ് ഈ സിനിമയിൽ അഭിനയിച്ചത്. സഹോദരന്മാരായ ഈ രണ്ട് കഥാപാത്രങ്ങളിൽ ഒരാൾ പേടിത്തൊണ്ടനായ ഒരു രാജാവും, മറ്റേയാൾ മറ്റൊരിടത്ത് ജനിച്ച് വളർന്ന ധൈര്യശാലിയായ ഒരു യുവാവുമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരാൾക്ക് മറ്റേയാളായി അഭിനയിക്കേണ്ടി വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഈ സിനിമയ്ക്ക് ശേഷം ഇന്ദിരലോകത്തിൽ ഞാൻ അഴകപ്പൻ എന്ന ഒരു സിനിമയിൽ വടിവേലു വീണ്ടും നായകനായി അഭിനയിച്ചുവെങ്കിലും ഈ സിനിമ വിജയിച്ചില്ല.

വിവാദങ്ങൾ തിരുത്തുക

2008-ൽ വീടിനുണ്ടായ ആക്രമണം തിരുത്തുക

2008 സെപ്റ്റംബർ 21-ന് സാലിംഗ്രാമത്തിലുള്ള വടിവേലുവിന്റെ വീട് ആക്രമിക്കപ്പെട്ടു. ആക്രമികൾ വീട്ടിലേയ്ക്ക് കല്ലുകൾ എറിയുകയായിരുന്നു. വീടിന്റെ ചില്ലുകൾക്കും വീട്ടുസാധനങ്ങൾക്കും ഇതിനാൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായി. വീട്ടിലെ ഒരു മുറിയിൽ പതുങ്ങിയിരുന്നാണ് വടിവേലു അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്.[3]

വിജയകാന്തുമായി പിണക്കത്തിലായിരുന്ന വടിവേലു, ഈ സംഭവത്തിൽ വിജയകാന്തിന്റെ പങ്കിനെ സംശയിച്ചിരുന്നു. തന്നെ വിജയകാന്ത് ആക്രമിക്കാൻ ശ്രമിച്ചുവെന്ന് മുൻപ് വടിവേലു കൊടുത്ത കേസിന്റെ അന്തിമവിധി സെപ്റ്റംബർ 22-ന് വരാനിരിക്കെയാണ് ഈ ആക്രമണം എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു സംശയം ഉണ്ടായത്. എന്നാൽ ആക്രമികൾ അജിത്തിന്റെ ചിത്രമുള്ള വെള്ളവസ്ത്രം ധരിച്ചിരുന്നതും, അജിത്തിനുവേണ്ടി മുദ്രാവാക്യം വിളിച്ചതും അജിത്തിനെതിരേയും സംശയം ഉണ്ടാകാൻ വഴിയൊരുക്കി. എന്നാൽ ഈ സംഭവത്തിലുള്ള പങ്ക് അജിത്തിന്റെ മാനേജർ പിന്നീട് നിഷേധിച്ചു.[4]

വിജയകാന്തിനെതിരേ പിന്നീട് വടിവേലു ഈ ആക്രമണങ്ങൾ നടത്തിയെന്നാരോപിച്ച് കേസ് കൊടുക്കുകയുണ്ടായി. അടുത്ത തിരഞ്ഞെടുപ്പിൽ വിജയകന്തിനെതിരേ മത്സരിക്കുമെന്നും വിജയകാന്തിനെ ഒരു പാഠം പഠിപ്പിക്കുമെന്നും വടിവേലു ഇതിനെത്തുടർന്ന് പ്രഖ്യാപിച്ചു. എന്നാൽ മറ്റുള്ളവരുടെ തെറ്റായ പ്രലോഭനങ്ങളിൽപ്പെട്ടാണ് വടിവേലു ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നായിരുന്നു വിജയകാന്തിന്റെ പ്രതികരണം. അജിത്തിന് ഇക്കാര്യത്തിലുള്ള പങ്കിനെക്കുറിച്ച് പ്രതികരിക്കാൻ വിജയകാന്ത് തയ്യാറായില്ല [5].

തമിഴ്നാടിന്റെ ഭാവി മുഖ്യന്ത്രിക്കെതിരേ പ്രവർത്തിച്ചാൽ ഇനിയും തങ്ങൾ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചാണ് അന്ന് അക്രമികൾ മടങ്ങിയത്.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വടിവേലു&oldid=3790256" എന്ന താളിൽനിന്ന് ശേഖരിച്ചത്