ആഗോളതാപനത്തെ നിയന്ത്രിക്കുവാൻ ലക്ഷ്യമിട്ടിട്ടുള്ള പരീക്ഷണപദ്ധതിയാണ്‌ ലോഹാഫെക്സ് (LOHAFEX). സമുദ്രജലത്തിൽ അയേൺ സൾഫേറ്റ് വൻതോതിൽ ലയിപ്പിച്ചു ചേർത്ത് സമുദ്രത്തിലെ ഇരുമ്പിന്റെ അംശം വർദ്ധിപ്പിച്ച് സസ്യജാലങ്ങളുടെ പ്രത്യേകിച്ച് ഫൈറ്റോപ്ലാങ്ക്റ്റൺ (phytoplankton)എന്ന ആൽഗയുടെ വളർച്ച ത്വരിതപ്പെടുത്തുന്നു. ഈ ആൽഗകൾ അവ വളരുന്നതോടൊപ്പം സമുദ്രജലത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്യുന്നു. സമുദ്രജലത്തിൽ കാർബൺ ഡയോക്സൈഡിന്റെ കുറവുണ്ടാകുമ്പോൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് കൂടുതലായി ജലത്തിൽ അലിഞ്ഞു ചേരുന്നു. ഹരിതഗൃഹവാതകമായ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ നിന്ന് കുറയാനിടവരുന്നത് ആഗോളതാപനം നിയന്ത്രണവിധേയമാകുന്നതിന്‌ സഹായിക്കുകയും ചെയ്യുന്നു. ഇതാണ്‌ ഈ പദ്ധതിയുടെ ഉദ്ദേശലക്ഷ്യം[1]

ജർമ്മനിയിലെ ആൽഫ്രഡ് വെഗനർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളാർ ആന്റ് മറൈൻ റിസർച്ച്, ഇന്ത്യയിൽ ഗോവയിലെ സി.എസ്.ഐ.ആറിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി എന്നിവ സംയുക്തമായാണ്‌ ഈ പരീക്ഷണം നടത്തുന്നത്.

2009-ജനുവരി മാസത്തിൽ രസതന്ത്രജ്ഞനായ വജി നഖ്വി, സമുദ്രജീവിശാസ്ത്രജ്ഞനായ വിക്റ്റർ സ്മെറ്റാസെക് എന്നിവരുടെ നേതൃത്വത്തിൽ ഒരു അന്താരാഷ്ട്രശാസ്ത്രജ്ഞസംഘം അന്റാർട്ടിക്കയിലെ സമുദ്രത്തിൽ 20 ടൺ അയേൺ സൾഫേറ്റ് ലയിപ്പിച്ച് പഠനം നടത്താനാണ്‌ പദ്ധതിയിട്ടിരിക്കുന്നത്.

പേരിനു പിന്നിൽ തിരുത്തുക

ഇരുമ്പ് വളമായി ചേർക്കുക (Iron fertilization) എന്ന വാക്കിൽ നിന്നാണ്‌ ലോഹാഫെക്സ് എന്ന പേര്‌ ഈ പദ്ധതിക്കിട്ടിരിക്കുന്നത്. ഇരുമ്പിന്റെ ഹിന്ദിയിലുള്ള പേരാണ്‌ ലോഹ.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: Interview with Victor Smetacek, Title: Will iron sulfate in the sea help in the fight against global warming
"https://ml.wikipedia.org/w/index.php?title=ലോഹാഫെക്സ്&oldid=3644203" എന്ന താളിൽനിന്ന് ശേഖരിച്ചത്