ഭൂപരിഷ്കരണം (വിപുലമായ അർത്ഥത്തിൽ പറഞ്ഞാൽ കാർഷിക പരിഷ്കരണം) എന്നതുകൊണ്ട് ഭൂമിയുടെ ഉടമസ്ഥതയും കൈവശാവകാശവും നിർണയിക്കുന്ന സമ്പ്രദായങ്ങളിലുളള മാറ്റത്തെയാണ് വിവക്ഷിക്കുന്നത്. ഭൂമിയുടെ നീതിപൂർവ്വമായ പുനർവിതരണമാണ് ഭൂപരിഷ്കരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഒരു കാർഷിക രാജ്യത്തിൽ ഭൂപരിഷ്കരണത്തിന് വലിയ പ്രാധാന്യമുണ്ട്. കൈവശ ഭൂമിക്ക് പരിധി നിശ്ചയിക്കുക, ഭൂവിതരണം പുനഃക്രമീകരിക്കുക, കൈമാറ്റം നിയന്ത്രിക്കുക, തുടങ്ങിയ പലതരത്തിലുളള പരിഷ്കാരങ്ങളും ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിലും വിവിധ കാലങ്ങളിൽ നിലവിൽ വന്നിട്ടുണ്ട്.

ഭൂപരിഷ്കരണത്തിനുവേണ്ടി ഇൻഡൊനീഷ്യൻ കർഷകർ നടത്തിയ പ്രക്ഷോഭം

പ്രക്ഷോഭങ്ങളും വിപ്ലവങ്ങളും സർക്കാർ നടപടികളും മറ്റും ഇത്തരത്തിലുളളപരിഷ്കരണ നടപടികൾക്ക് ഹേതുവായിട്ടുണ്ട്. ഭൂമിയിൽ അധ്വാനിക്കുന്ന കർഷകർക്ക് ഭൂമിയിന്മേൽ യാതൊരു അവകാശവുമില്ലാത്ത സ്ഥിതിയായിരുന്നു, ജന്മിത്തത്തി്ന്റെ ഭാഗമായി ലോകത്ത് നിലനിന്നിരുന്നത്. അധ്വനഫലത്തിന്റെ വലിയ പങ്ക് ചുരുക്കം ചില ഭൂവുടമകൾ കൈക്കലാക്കി വന്നിരുന്ന രീതി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളിൽ വ്യാപകമായ അസംതൃപ്തി ഉളവാക്കി. ഇതാകട്ടെ പ്രക്ഷോഭങ്ങളിലേക്കും വിപ്ലവങ്ങളിലേക്കും ജനങ്ങളെ തള്ളിവിട്ടു. ഇതിന്റെയെല്ലാം ഫലമായി ഭരണകൂടങ്ങൾക്ക് ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് ചില നടപടകളെങ്കിലും സ്വീകരിക്കാതെ നിവർത്തിയില്ലെന്ന അവസ്ഥ പല രാജ്യങ്ങളിലും സംജാതമായി.

ഭൂവുടമസ്ഥതയും കുടിയായ്മയും തിരുത്തുക

 
ശിലായുഗത്തിലെ ആയുധങ്ങൾ

[1][2][3]

പ്രാകൃത കമ്യൂണിസത്തിൽ നിന്നും അടിമത്തവും ഫ്യൂഡലിസവും പിന്നിട്ട് ആധുനികയുഗത്തിലേക്കുള്ള മനുഷ്യസമുദായത്തിൻറെ വികാസപരിണാമങ്ങൾക്കിടയിൽ ഭൂവുടമസ്ഥതയിലും ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട് .


മനുഷ്യചരിത്രത്തിൻറെ പ്രാരംഭഘട്ടം സ്വകാര്യസ്വത്തുടമാവകാശം ലവലേശമില്ലാത്ത പ്രാകൃത കമ്യൂണിസം എന്ന വ്യവസ്ഥിതിയുടെ കാലമായിരുന്നു. ഉത്പാദനം വർധിപ്പിക്കാനുപകരിക്കുന്ന പണിയായുധങ്ങളുടെ അഭാവം ഉള്ളതൊക്കെ പൊതുസ്വത്താക്കി കൈകാര്യം ചെയ്യുന്ന സാമൂഹ്യ വ്യവസ്ഥിതിയിലേക്ക് നയിച്ചു. പൊതുവായ വേട്ടയാടലും പൊതുവായ ഉപയോഗവുമായിരുന്നു ഇക്കാലത്ത്. ഉത്പാദനോപകരണങ്ങളിലും ഉത്പാദനങ്ങളിലുമുള്ള പൊതുവുടമസ്ഥതയായി പ്രാകൃത കമ്യൂണിസ്റ്റ് വ്യവസ്ഥിതിയെ കണക്കാക്കാം .

അടിമത്തത്തിലേക്ക് തിരുത്തുക

പ്രാകൃത കമ്യൂണിസത്തിൽ നിന്നും അടിമകളും ഉടമകളും തമ്മിൽ മത്സരിക്കുന്ന ഒരു പുതിയ വ്യവസ്ഥിതിയിലേക്കാണ് ഉത്പാദനോപകരണങ്ങളുടെ പരിഷ്കരണം മനുഷ്യനെ എത്തിച്ചത്. അടിമത്ത വ്യവസ്ഥിതിയിൽ ഉത്പാദനോപകരണങ്ങളുടെ ഉടമസ്ഥത അടിമകളെയും കൃഷിഭൂമിയെയും കൈവശം വച്ചിരിക്കുന്ന ഉടമസ്ഥനാണ് . എല്ലാവരും ചേർന്ന് എല്ലാവർക്കും വേണ്ടി നടത്തിയിരുന്ന കൂട്ടുകൃഷി ന്നിലച്ചതോടെ കൃഷിഭൂമി സ്വകാര്യവൽക്കരിക്കപ്പെട്ടു.

 
അടിമച്ചന്ത ചിത്രീകരിച്ചിരിക്കുന്ന പെയിൻറിംഗ്


കൃഷി ചെയ്യാനുള്ള നിലങ്ങൾ ചെറിയ ചെറിയ ഭാഗങ്ങളാക്കി കുടുംബങ്ങൾക്ക് ഏൽപ്പിച്ച് കൊടുക്കുകയായിരുന്നു ആദ്യഘട്ടത്തിൽ ചെയ്തുവന്നിരുന്നത്. ഓരോ കൃഷിക്കു ശേഷവും നിലങ്ങൾ വീണ്ടും സമുദായത്തിന്റെ പൊതുവിലുള്ള മേച്ചിൽ സ്ഥലങ്ങളായി ഉപയോഗിക്കപ്പെട്ടിരുന്നതനാൽ വർഷം തോറും ഈ വിഭജനം ആവർത്തിക്കപ്പെട്ടു. ക്രമേണ നിലങ്ങൾ സ്ഥിരമായ സ്വകാര്യ സ്വത്തുക്കളായി മാറി. ഇങ്ങനെ കൈവശം വന്നു ചേർന്ന സ്വത്തുക്കളാകട്ടെ അക്കാലത്ത് നിലവിലിരുന്ന പിതൃദായക്രമത്തിൻറെ അടിസ്ഥാനത്തിൽ പിൻഗാമികൾക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സമ്പ്രദായവും നിലവിൽ വന്നു. നദീതീരങ്ങളിൽ വാസമുറപ്പിച്ചതോടെ വിസ്തൃതവും ഫലപുഷ്ടിയുള്ളതുമായ ഭൂമിയിൽ കൃഷിയാരംഭിച്ചു. എല്ലാ കുടുംബങ്ങൾക്കും സമമായ സ്വത്തുക്കളല്ല ഉണ്ടായിരുന്നത്. ചിലരുടെ പക്കൽ ലോഹം കൊണ്ടുള്ള പരിഷ്കരിച്ച പണിയായുധങ്ങളുണ്ടാകും അല്ലെങ്കിൽ കൂടുതൽ കന്നുകാലികളോ അടിമകളോ ഉണ്ടാകും. ഇതിൻറെയെല്ലാം ഫലമായി ചില കുടുംബങ്ങളുടെ പക്കൽ മിച്ചമുള്ള ഉത്പാദനം കേന്ദ്രീകരിക്കപ്പെട്ടു. ഇങ്ങനെ സമ്പത്ത് ന്യൂനപക്ഷത്തിൻറെ പക്കൽ കുന്നുകൂടിയതോടെ ഭൂരിപക്ഷത്തെ അടിമകളാക്കാമെന്ന സ്ഥിതിയും വന്നു. ഈ സാഹചര്യം ദരിദ്രരെ ധനികരുടെ ആശ്രിതരാക്കി. ധനികർക്കാകട്ടെ, കൂടുതൽ സ്വത്തുകൾ തട്ടിയെടുക്കാനും കഴിഞ്ഞു. യുദ്ധങ്ങളിൽ കീഴക്കിയവരെ അടിമകളാക്കാൻ തുടങ്ങിയതോടെ ഇവരുടെ സംഖ്യ സമൂഹത്തിൽ വർദ്ധിച്ചു. ഇതോടെ പ്രാകൃത കമ്യൂണിസ്റ്റ് വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കുകയും മനുഷ്യസമുദായം ധനികനും ദരിദ്രനും അല്ലെങ്കിൽ അടിമയും ഉടമയും എന്നിങ്ങനെ രണ്ടായി വിഭജിതമായി.


കാലം പുരോഗമിച്ചതോടെ ഉത്പാദനോപകരണങ്ങൾ പരിഷ്കരിക്കപ്പെട്ടു. വെങ്കലയുഗത്തോടെ, അതായത് മനുഷ്യൻ ശിലായുഗത്തിൽ നിന്നും ലോഹയുഗത്തിലേക്ക് പ്രവേശിച്ചതോടെ പണിയായുധങ്ങൾ നിർമ്മിക്കാൻ അവൻ പഠിച്ചു. ഉഴവു നടത്തി കൃഷിചെയ്യാൻ തുടങ്ങിയതോടെ ഉത്പാദനത്തിൽ വൻപുരോഗതിയുണ്ടായി. അമ്പും വില്ലും രംഗപ്രവേശം ചെയ്തതോടെ കന്നുകാലികളെ കൂട്ടമായി വളർത്താമെന്നായി. ഉത്പാദനം ഉപഭോഗത്തേക്കാൾ കൂടുതലായി. മിച്ചമുള്ളവ കൈമാറ്റം ചെയ്യുന്ന സമ്പ്രദായവും ആരംഭിച്ചു .

 
470-460 ബിസിയിലെ ഗ്രീക്ക് ചിത്രം വീടിൻറെ അകത്തളത്തിൽ കുട്ടിയെ അമ്മയ്ക്ക് കൈമാറുന്ന അടിമസ്ത്രീ


ചരക്കുകൾ കടത്തുന്നതിന് കാളവണ്ടിയേയും കഴുതയേയും ഒട്ടകത്തേയും ഉപയോഗിച്ചു. തോണി നിർമ്മിച്ച് നദികളും സമുദ്രങ്ങളും താണ്ടാനും ശ്രമമാരംഭിച്ചു. കൃഷിയോടൊപ്പം കുടിൽ വ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടു. ഇതോടെ കൃഷി, കൈതൊഴിലുകൾ എന്നീ രണ്ട് ഉത്പാദനവിഭാഗങ്ങൾ വേർപിരിഞ്ഞു. കൃഷിയുടെ വളർച്ചയ്കായി പ്രകൃതി ശക്തികളെ പ്രീതിപ്പെടുത്തേണ്ടതായിവന്നു. ബലികളും മന്ത്രങ്ങളും വ്യാപകമായി. വിളവുകൾ നന്നാവാനും മഴ പെയ്യാനും കുറയാനുമെല്ലാം പുരോഹിതർ ആവശ്യമായി. സൂര്യ ചന്ദ്രാദി നക്ഷത്രങ്ങളുടെ ഗതിക്രമങ്ങൾ മറ്റാരെക്കാളും ഇവർക്ക് വശമായിരുന്നു. യാഗങ്ങളും മറ്റും വഴി പുരോഹിതവർഗം ജനങ്ങളുടെ പക്കൽ നിന്നും സ്വത്തുക്കൾ കൈക്കലാക്കി. ധനിക വർഗത്തിന്റെ കൂടെനിന്ന് തങ്ങളുടെ അധികാരാവകാശങ്ങളെ ഉറപ്പിച്ചു. മതം ദരിദ്ര വർഗക്കാരെ അടക്കിനിർത്താനും ചൂഷണം ചെയ്യാനുമുള്ള ഉപകരണമായി മാറി .സ്വത്തുക്കൾ ദൈവാനുഗ്രഹമാണെന്നും ദരിദ്രവർഗത്തിലും ധനികവർഗത്തിലും ജനിക്കുന്നത് തലയിലെഴുത്താണെന്നും ധനവും പുരോഗതിയുമെല്ലാം പൂർവ്വ ജന്മത്തിലെ സുകൃതത്തിന്റെ ഫലമാണെന്നും മതത്തിന്റെ സഹായത്താൽ മേലാള വർഗം പ്രചരിപ്പിച്ചു .ഇതോടൊപ്പം സമ്പത്ത് സംരക്ഷിക്കുന്നതിനായുള്ള ഉപായങ്ങളും സ്വീകരിക്കേണ്ടി വന്നു. അന്യ വർഗ്ഗക്കാർ കാർഷികോത്പന്നങ്ങളും സമ്പത്തും കൊള്ള ചെയ്യുന്നതിൽനിന്നും രക്ഷനേടാൻ സുശക്തമായ സൈന്യസജ്ജീകരണം ആവശ്യമായി. സമൂഹത്തിലെ നീതിന്യായ പരിപാലനത്തോടൊപ്പം ഇവയും സൈന്യത്തലവൻറെ മേൽനോട്ടത്തിൽ നടത്തപ്പെട്ടു. ക്രമേണ സൈന്യാധിപൻ രാജപദവിയിലുമെത്തി. ജനങ്ങൾ വിളവിൻറെ ഒരു ഭാഗം രാജാവിന് നികുതിയായി നൽകാനും തയ്യാറായി. ആദ്യകാലത്ത് ജനങ്ങൾ തിരഞ്ഞെടുക്കുന്ന രീതിയായിരുന്നു. സ്വത്തുടമാവകാസത്തിലെന്നപോലെ ഇവിടേയും ക്രമേണ പിന്തുടർച്ചാവകാശം നിലവിൽ വന്നു.


അടിമകൾ ഉത്പാദനത്തിന്റെ പ്രധാന ഉപാധിയായതോടെ വൈരുദ്ധ്യങ്ങളും വർദ്ധിച്ചു. കന്നുകാലികളേക്കാൾ നികൃഷ്ടമായി കരുതിയിരുന്ന അടിമകൾക്ക് ജീവൻ നിലനിർത്താനാവശ്യമായ ഭക്ഷണം മാത്രം കൊടുത്ത് അധ്വാനഫലം മുഴുവനും യജമാനൻ ചൂഷണം ചെയ്യാൻ തുടങ്ങി. അടിമയുത്പാദിപ്പിക്കുന്ന വസ്തുക്കളത്രയും യജമാനന്റെ സ്വത്തുക്കളായി. സ്വാഭവികമായും അടിമകളുടെ ഭാഗത്തുനിന്നുള്ള പ്രധിഷേധം വർഗസമരത്തിന് വഴിമാറി. ഈ സംഘർഷം ഭരണകൂടത്തിന്റെ ഉത്ഭവത്തിലേക്കും നയിച്ചു. അടിമകളെ മർദ്ദിക്കുകയും ചങ്ങലക്കിടുകയും വേണമെങ്കിൽ കൊല്ലുകയും ചെയ്യുന്നത് ഉടമ വർഗത്തിന്റെ ന്യായമായ അവകാശമായി തീർന്നു. സ്വകാര്യ സ്വത്തുടമസ്ഥത അനിവാര്യമാണെന്ന വിശ്വാസവും സമൂഹത്തിൽ വേരോടി. ഈ ചിന്താഗതിയും നീതിനിയമങ്ങളും മർദ്ദിതരുടെയിടയിൽ സ്ഥാപിക്കുകയെന്ന കർത്തവ്യം ഭരണകൂടം നിറവേറ്റാൻ ശ്രമിച്ചെങ്കിലും വൈരുദ്ധ്യങ്ങൾ രൂക്ഷമായി.

ജന്മിത്തം തിരുത്തുക

റോമിലും ഗ്രീസിലുമാണ് അടിമത്ത സമ്പ്രദായം അതിന്റെ മൂർദ്ധന്യ ദശയിൽ എത്തിയത്. 'ലാറ്റിഫുണ്ടിയ' എന്നറിയപ്പെടുന്ന വലിയ കൃഷിസ്ഥലങ്ങളിലെ അടിമകളുടെ അധ്വാനം ചൂഷണം ചെയ്ത് സമ്പന്നരായ ഉടമകൾക്ക് കാലക്രമേണ പ്രതിസന്ധികൾ നേരിട്ടു. മർദ്ദനം വർദ്ധിക്കുന്തോറും ജോലിചെയ്യാനുള്ള അടിമകളുടെ താല്പര്യവും കുറഞ്ഞു. കൂടുതൽ പ്രദേശങ്ങളെ കീഴടക്കി അടിമകളുടെ എണ്ണം വർധിപ്പിക്കാനുള്ള സാധ്യതയും ഇല്ലാതായി. ക്രൂരതകൾക്കെതിരായി അടിമകളുടെ ലഹളകൾ പ്രത്യക്ഷപ്പെട്ടു. അടിമകളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് ആദായകരമല്ലാതായി. കൃഷിഭൂമിയെ ഉടമകൾ ചെറിയ ഭാഗങ്ങളായി വിഭജിച്ചു കൃഷിക്കാർക്ക് നല്കി. അവർ നൽകുന്ന പ്രതിഫലം കൊണ്ട് ജീവിക്കുകയാണ് ഫലപ്രദമെന്ന് കണ്ടു. വിവിധ സംസ്ഥാനങ്ങളിലെ സേനാനായകർ തമ്മിൽ അധികാരത്തിനായി മത്സരവും ആരംഭിച്ചു. ഇതോടൊപ്പം ജർമ്മൻ ട്രൈബുകളുടെ ആക്രമണവും തുടർന്നുണ്ടായ അരാജകത്വവും നാടുവാഴി വ്യവസ്ഥിതിയുടെ വളർച്ചയിലേക്ക് റോമാസാമ്രാജ്യത്തെ നയിച്ചു. ക്രിസ്തുവർഷം 5 - ആം നൂറ്റാണ്ടായപ്പോഴേക്കും റോമൻ സാമ്രാജ്യത്തിൽ അടിമവ്യവസ്ഥ ക്ഷയിച്ചു.


ബ്രിട്ടനിലാകട്ടെ, ഗോത്രവ്യവസ്ഥയുടെ അവസാനമായപ്പോഴേക്കും നിലങ്ങൾ കുടുംബാംഗങ്ങൾക്ക് ഭാഗിച്ചുകൊടുക്കുന്ന സമ്പ്രദായം നിലവിൽ വന്നു. ഒരു കുടുംബത്തിന്റെ കൈവശമുള്ള നിലത്തിന് ഹൈഡ് (Hide) എന്നാണ് പറയുന്നത്. ഹൈഡുകൾ സ്വകാര്യസ്വത്തുക്കളായിരുന്നില്ല. അവിടേയും നാടുവാഴികൾ ഉയർന്നുവന്നു.

ഇന്ത്യയിൽ തിരുത്തുക

ഭൂപരിഷ്കരണ ശ്രമങ്ങൾ[4] തിരുത്തുക

ബിസി ആറാം നൂറ്റാണ്ടുമുതൽ തന്നെ ഭൂപരിഷ്കരണനടപടികൾ ലോകചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. കടം വീട്ടാൻ കഴിയാതെ ഭൂമി പണയപ്പെടുത്താൻ നിർബന്ധിതരായ കർഷകരെ സഹായിക്കാൻ സോളമൻ രാജാവ് ചില പരിഷ്കാരങ്ങൾ ഏർപ്പടുത്തിയിട്ടുണ്ട് .റോമിൽ ബി.സി. 133 ൽ ട്രൈബ്യൂൺ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട ടൈബീരിയസ് ഗ്രാക്കസ് (Tiberius Sempronius Gracchus) സെമ്പ്രോണിനൻ എന്ന നിയമത്തിലൂടെ (Semproninan Law or Lex Sempronia agraria) പ്രഭുക്കന്മാരുടെ കൈവശം അധികമായുണ്ടായിരുന്ന ഭൂമി സാധാരണ ജനങ്ങൾക്ക് വീതിച്ചുകൊടുക്കാൻ വ്യവസ്ഥ കൊണ്ടുവന്നു. പക്ഷേ പ്രഭുക്കൾ ജനങ്ങളെ ടൈബീരിയസിനെതിരായി ഇളക്കിവിട്ടതിന്റെ ഫലമായുണ്ടായ കലാപത്തിൽ അദ്ദേഹവും നിരവധി അനുയായികളും കൊല്ലപ്പെട്ടു. ടൈബീരിയസിൻറെ സഹോദരനായ ഗെയസ് ഗ്രാക്കസ് പോരാട്ടം തുടർന്നു. ബി.സി. 123 ൽ അദ്ദേഹത്തിനും ട്രൈബ്യൂൺ സ്ഥാനം ലഭിച്ചതിനെത്തുടർന്ന് ടൈബീരിയസിൻറെ ഭൂപരിഷ്കരണനടപടികൾ മുന്നോട്ടുകൊണ്ടുപോയി. പക്ഷേ യാഥാർത്ഥ്യം മനസ്സിലാക്കാൻ കഴിയാത്ത റോമൻ ജനത പ്രഭുക്കൻമാരുടെ പാവകളായി. ജ്യേഷ്ഠനേപ്പോലെ ഗെയസും കൊല്ലപ്പെട്ടു .ഗ്രാക്കസ് സഹോദരങ്ങൾ പരാജയപ്പെട്ടെങ്കിലും ഭൂപരിഷ്കരണം ചരിത്രത്തിൽ സ്ഥാനം പിടിച്ചു .

കേരളത്തിൽ തിരുത്തുക

[5][6]

1957 ൽ ഇ.എം.എസിൻറെ നേതൃത്വത്തിൽ നിലവിൽ വന്ന കേരളത്തിലെ ആദ്യമന്ത്രിസഭ ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് സത്വരനടപടികൾ സ്വികരിക്കുകയുണ്ടായി.1957 ഡിസംബറിൽ കേരള സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങൾക്കും ബാധകമാകുന്ന വിധത്തിൽ ഒഴിപ്പിക്കൽ നിരോധനനിയമം (The Kerala Stay of Eviction Proceedings Act, 1957) നടപ്പാക്കി. ഭൂപരിഷ്കരണനിയമം കൊണ്ടുവരുന്നതിൻറെ മുന്നോടിയായാണ് എല്ലാതരം ഒഴിപ്പിക്കലുകളും തടഞ്ഞുകൊണ്ടുള്ള ആദ്യ നിയമം മുൻകൂട്ടിതന്നെ പാസാക്കിയത്. കാർഷികബന്ധനിയമം പ്രാബല്യത്തിൽ വരുന്നതിനു മുമ്പായി, കഴിയുന്നേടത്തോളം കുടിയാൻമാരെ ഒഴിപ്പിച്ച് ഭൂമി നേരിട്ട് കൈവശപ്പെടുത്തുവാനുള്ള ജന്മിമാരുടെ അടവിനെ പരാജയപ്പെടുത്തുകയായിരുന്നു ഇതിൻറെ ലക്ഷ്യം.

ഐക്യ കേരളത്തിലെ ആദ്യത്തെ ഭൂപരിഷ്കരണനിയമം 1959 ജൂൺ 10-ആം തിയതിയിണ് കേരളനിയമസഭ പാസാക്കിയത്. കേരള കാർഷികബന്ധബിൽ (kerala Agrarian Relations Bill, 1957) എന്നറിയപ്പെടുന്ന ഈ ബില്ലിൽ[7] കൈവശഭൂമിക്ക് പരിധി നിശ്ചയിക്കുക, പാട്ടവ്യവസ്ഥകൾ റദ്ദാക്കുക, എല്ലാ കുടിയാൻമർക്കും കുടിയായ്മ അവകാശവും സ്ഥിരാവകാശവും നൽകുക, ഒഴിപ്പിക്കൽ പൂർണ്ണമായി തടയുക, കുടിയാന്റെ കൈവശഭൂമിയുടെ ജന്മാവകാശം വാങ്ങുന്നതിന് കുടിയാന് അവകാശം ലഭ്യമാക്കുക, ഭൂമിയില്ലാത്ത കർഷകതൊഴിലാളികൾക്കും ഹരിജന, ഗിരിജനങ്ങൾക്കും മിച്ചഭൂമി വിതരണം ചെയ്യുക, ജന്മിത്തം അവസാനിപ്പിക്കുക തുടങ്ങിയ പ്രധാന വകുപ്പുകൾ ഉണ്ടായിരുന്നു. 1957 ഡിസംബറിൽ പ്രസിദ്ധപ്പെടുത്തിയ ഈ ബില്ലിൽ ഒരു അഞ്ചംഗ കുടുംബത്തിന് 15 ഏക്കർ ഇരുപ്പൂ നിലമോ 22.5 ഏക്കർ ഒരുപ്പൂ നിലമോ 15 ഏക്കർ പറമ്പോ 30 ഏക്കർ തരിശുഭൂമിയോ ആണ് കൈവശം വെക്കാൻ അനുവദിച്ചിരുന്നത്. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം അഞ്ചിൽ കൂടുതലാണെങ്കിൽ, ആകെ ഭൂമി 25 ഏക്കർ കവിയാത്ത വിധത്തിൽ, കൂടുതലുള്ള ഓരോ അംഗത്തിനായും ഓരോ ഏക്കർ ഭൂമി കൈവശം വയ്ക്കുകയും ചെയ്യാം. മേൽപരിധികളിലും കൂടുതലാണ് ഭൂമിയെങ്കിൽ സർക്കാർ നഷ്ടപരിഹാരം നൽകി അധികമുള്ള ഭൂമി ഏറ്റെടുത്ത് അർഹരായവർക്ക് വിതരണം ചെയ്യും. തോട്ടങ്ങളെ ബില്ലിൽ നിന്നും ഒഴിവാക്കിയിരുന്നു. ബിൽ നിയമസഭ പാസ്സാക്കി ബിൽ രാഷ്ട്രപതിക്കയച്ചെങ്കിലും 1959 ലെ വിമോചന സമരത്തെത്തുടർന്ന് മന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തി .

1960 ൽ ഇടക്കാല തിരഞ്ഞെടുപ്പിനെത്തുടർന്ന് 1960ഫെബ്രുവരി 22-ആം തിയ്യതി, കോൺഗ്രസ്സിന്റെ പിൻതുണയോടെ പട്ടം താണുപ്പിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിൽ വന്നു. പട്ടം മന്ത്രിസഭ അധികാരത്തിലിരിക്കെയാണ്, 1960 ജൂലായ് 27 ന് കേരള കാർഷികബന്ധനിയമത്തിന് ചില പ്രധാന ഭേദഗതികൾ നിർദ്ദേശിച്ചുകൊണ്ട് രാഷ്ട്രപതി കേരള കാർഷികബന്ധ ബിൽ കേരള അസംബ്ളിക്ക് തിരിച്ചത്. രാഷ്ട്രപതി നിർദ്ദേശിച്ച ഭേദഗതികൾ കൃഷിക്കാരുടെ തൽപര്യങ്ങൾക്ക് എതിരായിരുന്നു. അത്തരം ഭേദഗതികൾക്കെതിരായി കേരളത്തിലുടനീളം കൃഷിക്കാരുടെ വമ്പിച്ച പ്രക്ഷോഭം അലയടിച്ചുയർന്നു.

ഇതിനെത്തുടർന്ന്, രാഷ്ട്രപതി നിർദ്ദേശിച്ച ഭേദഗതികൾ നിയമസഭ അതേപടി പാസാക്കിയില്ല. രാഷ്ട്രപതിയുടെ നിർദ്ദേശത്തിന് പല ഭേദഗതികളും വരുത്തിയതിനുശേഷമാണ് കേരള നിയമസഭ അത് അംഗീകരിച്ചത്. അപ്രകാരം ഭേദഗതി ചെയ്യപ്പെട്ട കാർഷികബന്ധനിയമം രാഷ്ട്രപതിയുടെ ഒപ്പോടുകൂടി 1961ജനുവരി 21ആം തിയ്യതി നിയമമായി. ഇതാണ് ഐക്യകേരളത്തിലെ ആദ്യത്തെ ഭൂപരിഷ്കരണ നിയമം.

നിയമത്തിലെ ഭൂപരിധി സംബന്ധിച്ചും, ഉടമാവകാശം കുടിയാൻ വാങ്ങുന്നതിനെ സംബന്ധിച്ചും, ഉള്ള വകുപ്പുകൾ ഒഴികെ മറ്റെല്ലാവകുപ്പുകളും 1961ഫെബ്രുവരി 15 ആം തിയ്യതി പ്രാബല്യത്തിൽ വന്നു .ഇതിൻറെ ഫലമായി ബില്ലിലെ 41മുതൽ 56വരെയും, 61മുതൽ 71 വരെയും ഉള്ള വകുപ്പുകൾ കൂടാതെ 59, 8 എന്നീ വകുപ്പുകളുമാണ് നടപ്പിലാകാതെ വന്നത്. ഇത്തരത്തിൽ മൂലനിയമത്തിൽ ഭേദഗതി വരുത്തിയതിന്റെ ഫലമായി പല ന്യൂനതകളും നിയമത്തിലുണ്ടായി. പരിധിനിർണയം ചെയ്യുന്ന വകുപ്പിൽ വരുത്തിയ മാറ്റത്തിലൂടെ ബില്ലിന്റെ ലക്ഷ്യം തന്നെ തിരുത്തപ്പെട്ടു. തോട്ടം എന്ന പദത്തിന് മുൻകാലപ്രാബല്യത്തോടെ കൊടുത്ത നിർവ്വചനവും പ്രധാന തടസ്സമായി.

നിയമം മുന്നിൽക്കണ്ട് സ്വത്ത് കൈമാറ്റരേഖകൾ മുൻകൂറുണ്ടാക്കുന്നത് തടയാനായിരുന്നു മൂലനിയമത്തിന് 1957 ഡിസംബർ 18 ആം തിയ്യതി മുതൽ പൂർവ്വകാല പ്രാബല്യം കൊടുത്തിരുന്നത്. എന്നാൽ ഭേദഗതി ചെയ്യപ്പെട്ട നിയമത്തിൽ 1960 ജൂലായ് 27ആം തിയതി മുതൽക്കുള്ള രേഖകൾ മാത്രമേ അസാധുവാകുന്നുള്ളൂ. അതുമൂലം അതുവരെയുള്ള കൈമാറ്റ രേഖകൾക്കെല്ലാം നിയമപ്രാബല്യം കിട്ടി .ഭേദഗതി ചെയ്യപ്പെട്ട കാലയളവിൽ മാത്രം കേരളത്തിൽ 18ലക്ഷത്തോളം പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. പ്രസ്തുത ന്യൂനതകൾക്കുപുറമെ ട്രൈബൂണലുകളുടെ ഘടനയിൽ വരുത്തിയ മാറ്റത്തിന്റെ ഫലമായി കേസുകൾ എളുപ്പത്തിൽ തീരാതെയുമായി.

കാർഷിക ബന്ധനിയമം ഭരണഘടനയുടെ 9 ആം പട്ടികയിൽപെടുത്തി സംരക്ഷിക്കണമെന്ന് കർഷകസംഘടനകൾ നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും, കോടതിയിലുള്ള കേസ്സുകൾ കഴിയുന്നതുവരെ കാത്തിരിക്കുക എന്ന നയമാണ് കേന്ദ്രഗവൺമെൻറ് അനുവർത്തിച്ചത്. തത്ഫലമായി കാർഷികബന്ധനിയമത്തിലെ പല വകുപ്പുകളും കേരള ഹൈക്കോടതിയും സുപ്രിംകോടതിയും റദ്ദ്ചെയ്തു. ഇപ്രകാരം പല ന്യുനതകളും നിയമത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും, കാർഷികപരിഷ്കരണം മുമ്പോട്ടു കൊണ്ടുപോകുന്നതിനും കേരളത്തിലെ കൃഷിക്കാരുടെ ഐക്യബോധവും പ്രത്യാശയും വളർത്തുന്നതിലും ചരിത്രപ്രധാനമായ പങ്കാണ് കേരള കാർഷികബന്ധനിയമം നിർവ്വഹിച്ചത്.

1961ഡിസംബറിൽ സുപ്രിംകോടതി ഒരു വിധിപ്രകാരം, കാസർക്കോട് ഹോസ്ദുർഗ് താലൂക്കുകൾ റയത്ത് വാരി പ്രദേശങ്ങളായതുകൊണ്ട് കേരള കാർഷികബന്ധനിയമം അവിടെ അസാധുവാണെന്ന് പ്രഖ്യാപച്ചു. അതിനെതുടർന്നുളവായ പരിത;സ്ഥിതിയെ നേരിടുന്നതിന്, കേരള കാർഷികബമന്ധനിയമത്തിലെ കുടിയായ്മ സ്ഥിരത, മര്യാദപാട്ടം പാട്ടബാക്കി തുടങ്ങിയ വകുപ്പുകൾ ഉൾക്കൊള്ളുന്ന ഒരു ഓർഡിനൻസ്, ആ ഭാഗങ്ങളിലേക്ക് മാത്രം ബാധകമാക്കികൊണ്ട് കേരള ഗവൺമെൻറ് പുറപ്പെടുവിച്ചു. പ്രസ്തുത ഓർഡിനൻസ് (Kerala Ryotwari tenants and Kudikidappukars ordinance) പിന്നീട് 1962 ഡിസംബറിൽ കേരളനിയമസഭ അംഗീകരിക്കുകയും നിയമമാക്കുകയും ചെയ്തു.

മലബാറിൽ നിന്നുള്ള ചില ഭൂവുടമകൾ കേരള ഹൈകോടതിയിൽ സമർപ്പിച്ചിരുന്ന റിട്ട് ഹർജികളിൻമേൽ ഹൈക്കോടതിയുടെ പൂർണ ബഞ്ച് 1962 നവംബർ 5-ന് പുറപ്പെടുവിച്ച വിധിപ്രകാരം, മലബാരിൽ നിലവിലുള്ളത് റയട്ടുവാരി സമ്പ്രദായമാണെന്നും അതുകൊണ്ട് കേരളകാർഷികബന്ധനിയമം മലബാറിൽ അസാധുവാണെന്നും ഉത്തരവിട്ടു. ഇതു ഗുരുതരമായൊരു പ്രതിസന്ധി കേരളത്തിൽ സൃഷ്ടച്ചു. ഈ പ്രതിസന്ധി നേരിടുന്നതിന് കേരള കുടിയാൻ സംരക്ഷണ ഓർഡിനൻസ് (Kerala tenants and kudikidappukars protection Ordinance) എന്ന മറ്റൊരു ഓർഡിനൻസും കേരള ഗവൺമെന്റ് പുറപ്പെടുവിച്ചു.

കേരള ഭൂപരിഷ്കരണനിയമം തിരുത്തുക

കാർഷികബന്ധനിയമം റദ്ദാക്കിയതിനെ തുടർന്നുണ്ടായ വമ്പിച്ച പ്രതിഷേധത്തെത്തുടർന്ന്, 1963-ൽ ആർ. ശങ്കർ മന്ത്രിസഭയുടെ കാലത്ത്, കാർഷികബന്ധനിയമത്തിന് പകരം, പുതിയ പല മാറ്റങ്ങളും ഉൾപ്പെടുത്തിക്കൊണ്ട്, കേരള ഭൂപരിഷ്കരണ നിയമം (Kerala Land Reforms Act, 1963) എന്ന പേരിൽ കേരള നിയമസഭ ഒരു പുതിയ നിയമം പാസാക്കി. 1964-ലെ 1-ആം നിയമം എന്നു പറയുന്ന പ്രസ്തുത നിയമം, 1964-ലെ 17-ആം ഭരണഘടനാ ഭേദഗതി മുഖേന ഭരണഘടനയുടെ 9 ആം പട്ടികയിൽപ്പെടുത്തി സംരക്ഷിക്കുകയും ചെയ്തു. കൃഷിക്കാരുടെ താൽപര്യത്തിനെതിരായ പല വകുപ്പുകളും പ്രസ്തുത നിയമത്തിൽ ഉണ്ടെങ്കിലും, മൊത്തത്തിൽ അത് കേരളത്തിൽ ഒരു, സാമൂഹ്യ സാമ്പത്തിക വിപ്ലവത്തിന്റെ നാന്ദിയായിരുന്നു.

പുതിയ ഭൂപരിഷ്കരണനിയമത്തിലെ അദ്ധ്യായങ്ങളും മറ്റും പഴയ കാർഷിക ബന്ധനിയമത്തിന്, സമാനമാണെന്ന് ആവകാശപ്പെടുന്നുണ്ടെങ്കിലും, ഉള്ളടക്കത്തിൽ രണ്ടുനിയമങ്ങളും വലിയ അന്തരമുണ്ട്. കുടിയായ്മയുടെ സ്ഥിരാവകാശം, മര്യാദപാട്ടം, പാട്ടബാക്കികാര്യം, ഒഴിപ്പിക്കൽ ഉടമാവകാശം വാങ്ങുന്നതിന് കുടിയാൻ കൊടുക്കേണ്ടതായ പ്രതിഫലം, കുടികിടപ്പവകാശം, പരിധി നിർ‌ണയം തുടങ്ങിയ പ്രശ്നങ്ങളിലെല്ലാം പുതിയനിയമം പഴയതിൽ നിന്ന് പുറകോട്ട് പോയിട്ടുണ്ട്. കാർഷികബന്ധനിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുണ്ടായിരുന്ന ചില സംരക്ഷണനടപടികളും വലിയ ഒരു വിഭാഗം കുടിയാൻമാർക്ക് പുതിയ നിയമം മൂലം നഷ്ടമായി.

1967‑ലെ സപ്തകക്ഷി മുന്നണി സർക്കാർ മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ അധികാരമേറ്റു. മിനിമം പരിപാടിയിലെ ഒരു പ്രധാന ഇനമായിരുന്നു ഭൂപരിഷ്കരണം. ഈ മന്ത്രിസഭ അധികാരത്തിൽ വന്ന് 18 മാസം കഴിഞ്ഞ് ഭൂപരിഷ്കരണ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. വീണ്ടും ഒരു വർഷം കഴിഞ്ഞാണ് സെലക്ട് കമ്മിറ്റി റിപ്പോർട്ട് വന്നത്. 32 മാസം ഭരണത്തിലിരുന്ന സപ്തകക്ഷി മുന്നണി സർക്കാർ രാജിവെക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് മാത്രമാണ് ബിൽ നിയമസഭ പാസാക്കിയത്. അതിനുശേഷം 1969 നവംബർ ഒന്നിന് കോൺഗ്രസ് പിന്തുണയോടെ അധികാരത്തിൽ വന്ന സി അച്യുത മേനോന്റെ നേതൃത്തതിലുള്ള മന്ത്രിസഭയുടെ കാലത്താണ് 1970 ജനുവരി ഒന്നിന്, കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന് പ്രസിഡന്റിന്റെ അനുമതി നേടിയെടുക്കാൻ സാധിച്ചത്. ഇത് കേരള നിയമ നിർമ്മാണ ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ അദ്ധ്യായമാണ്. നിയമത്തിന്റെ എല്ലാ വകുപ്പുകളും 1970 ജനുവരി ഒന്നിന് നിലവിൽവന്നു.

1969‑ലെ ഭേദഗതിയിൽ സംസ്ഥാനത്തെ കാർഷിക ബന്ധങ്ങളിൽ ദൂരവ്യാപകമായ മാറ്റങ്ങളുണ്ടായി. ഒന്നാമതായി കുടികിടപ്പുകാർക്ക് പഞ്ചായത്തുകളിൽ പത്ത് സെന്റ്, മുനിസിപ്പാലിറ്റിയിൽ അഞ്ച് സെന്റ്, കോർപ്പറേഷനുകളിൽ 3 സെന്റ്എന്നിങ്ങനെ അവരുടെ കുടികിടപ്പുഭൂമിയിൽ ഉടമസ്ഥാവകാശം നൽകി. രണ്ടാമതായി, സംസ്ഥാനത്ത് ജന്മിത്ത സമ്പ്രദായം പൂർണമായും അവസാനിപ്പിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം കർഷകർക്ക് ലഭിക്കുകയും ചെയ്തു. മൂന്നാമതായി, കൈവശ ഭൂമിക്ക് പരിധി നിർണയം വരികയും അധിക ഭൂമി അഥവാ മിച്ചഭൂമി ഭൂരഹിതരായ കൃഷിക്കാർക്കും കർഷകത്തൊഴിലാളികൾക്കും ലഭ്യമാക്കി. ഈ നിയമം നിലവിൽ വന്ന ജനുവരി ഒന്നാം തീയതി കേരളത്തിലെ 25.36 ലക്ഷം കുടിയാന്മാരാണ് അവർ കൃഷി ചെയ്തിരുന്ന ഭൂമിയുടെ ഉടമകളായി മാറിയത്. 10 വർഷത്തിനുള്ളിൽ 5 ലക്ഷം കുടികിടപ്പുകാരും സ്വന്തം ഭൂമിയുടെ ഉടമകളായി മാറി. 1970 ജനുവരി ഇരുപതിന് ഒരു ഓർഡിനൻസിലൂടെ ഒരു രൂപ പ്രതിഫലം നൽകാതെ കണ്ണൻ ദേവൻ കമ്പനി കൈവശം വെച്ചിരുന്ന 1,32,000 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതിലും ധാരാളം വെല്ലുവിളികൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന് 1957‑ൽ മിച്ചഭൂമി 1,75,000 ഏക്കറായാണ് കണക്കാക്കിയിരുന്നതെങ്കിൽ 1967‑ൽ അത് 1,50, 000 ആയും 1970‑ൽ ഒരു ലക്ഷത്തിൽ താഴെയായും മാറി. സർക്കാരിന് മിച്ചഭൂമി കണ്ടെത്താനുള്ള രേഖകൾ പലയിടത്തും അപര്യാപ്തമായിരുന്നു. എങ്കിലും ഇത്തരത്തിലുള്ള നിയമപരവും പ്രായോഗികവുമായ എല്ലാ കടമ്പകളും തരണം ചെയ്ത് ആ സർക്കാർ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി. ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന നിയമങ്ങൾകൂടി ഐക്യമുന്നണി മന്ത്രിസഭ നടപ്പിലാക്കി.

1972‑ലെ കേരള ഭൂപരിഷ്കരണ (ഭേദഗതി) ആക്ടും 1974‑ലെ കേരള കർഷകത്തൊഴിലാളി നിയമവും. രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഒരു സർക്കാർ എങ്ങനെ ഒരു പുരോഗമനപരമായ നിയമനിർമ്മാണത്തിന് എതിരെ ഉയരുന്ന നിയമപരമായതും പ്രായോഗിക തലത്തിലുള്ളതുമായ വെല്ലുവിളികൾ നേരിടും എന്നതിന് ഉദാഹരണമായിരുന്നു ആ മന്ത്രിസഭ. 1974‑ലെ കേരള കർഷക തൊഴിലാളി നിയമം കേരളത്തിലെ കർഷക തൊഴിലാളികളുടെ ”മാഗ്നാകാർട്ട” തന്നെയായിരുന്നു.

ജോലി സമയം നിജപ്പെടുത്തുവാനും ജോലി ഭദ്രത ഉറപ്പു വരുത്തുവാനും പ്രോവിഡന്റ് ഫണ്ട് നടപ്പിലാക്കുവാനും അധിക ജോലിക്ക് അധിക വേതനം ഉറപ്പു വരുത്തുവാനും ആ നിയമംവഴി സാധിച്ചു. മറ്റൊരു വിപഌവകരമായ കാൽവെയ്പായിരുന്നു ലക്ഷംവീട് പദ്ധതി. ഭവനരഹിതരായ പാവപ്പെട്ടവർക്ക് ഒരുലക്ഷം വീടുകൾ നിർമ്മിച്ചു നൽകാനായി സഖാവ് എം എൻ ഗോവിന്ദൻ നായർ നേതൃത്വം നൽകി നടപ്പിലാക്കിയ പദ്ധതി മാർച്ച് 1976‑ലെ കണക്കനുസരിച്ച് 57,000 വീടുകൾ നിർമ്മിച്ചു നൽകി. ഇതേ കാലത്തെ കണക്കുകൾ പറയുന്നത് 12,93,137 ജന്മാവകാശത്തിനുള്ള അപേക്ഷകളും 3,60, 431 കുടികിടപ്പിനുള്ള അപേക്ഷകളും തീർപ്പാക്കി എന്നാണ്. കുടികിടപ്പിനുള്ള പതിനായിരം അപേക്ഷകൾ മാത്രമേ അന്ന് ബാക്കിയുണ്ടായിരുന്നുള്ളൂ.

വർഷം നിയമം പ്രദേശം
1865 പാട്ടവിളംബരം തിരുവിതാംകൂർ
1867 ജന്മി കുടിയാൻ നിയമം തിരുവിതാംകൂർ
1896 ജന്മി കുടിയാൻ നിയമം തിരുവിതാംകൂർ
1915 കുടിയാൻ നിയമം കൊച്ചി
1930 കുടിയാൻ നിയമം കൊച്ചി
1950 കുടിയാഴ്മ ഒഴിപ്പിക്കൽ നിരോധന നിയമം തിരു - കൊച്ചി
1954 മലബാർ കുടിയാഴ്മ ഭേദഗതി നിയമം മലബാർ
1954 ഭൂവുടമസ്ഥ - കൈവശാവകാശ നിയന്ത്രണ നിയമം തിരു - കൊച്ചി
1955 കാണം കുടിയാൻ നിയമം തിരു - കൊച്ചി
1959 കാർഷികബന്ധ നിയമം കേരളം
1963 ഭൂപരിഷ്കരണ നിയമം കേരളം
1969 ഭൂപരിഷ്കരണ ഭേദഗതി നിയമം കേരളം

ഐക്യകേരളപ്പിറവിക്കു മുൻപും പിൻപുമായി ഭുവുടമസ്ഥതയുമായി ബന്ധപ്പെട്ട് നടപ്പാക്കിയ നിയമങ്ങൾ

മര്യാദപാട്ട വ്യവസ്ഥ ഇതിനുദാഹരണമാണ്. കാർഷിക ബന്ധനിയമത്തിൽ ഓരോ ഇനം ഭൂമിക്കും വസൂലാക്കാവുന്ന ഏറ്റവും കൂടിയതും ഏറ്റവും കുറഞ്ഞതുമായ പാട്ടം എത്രയെന്ന് വ്യവസ്ഥ ചെയ്തിരുന്നു. അതിനു വിധേയമായിക്കൊണ്ട് ഒരു നോട്ടിഫിക്കേഷൻമൂലം മര്യാദപാട്ടം നിശ്ചയിക്കാൻ ഗവൺമെൻറിന് അധികാരവുമുണ്ടായിരുന്നു. എന്നാൽ പുതിയ നിയമത്തിൽ മര്യാദപാട്ടം നിശ്ചയിക്കുന്നതിന് ഏറ്റവും കൂടിയതും കുറഞ്ഞതുമെന്ന തോതുകളേയില്ല. പുതിയനിയമത്തിലെ പാട്ടത്തോത് പൊതുവിൽ കാർഷിക ബന്ധനിയമത്തിലെ ഏറ്റവും കൂടിയ നിരക്കിന് സമാനമാണ്. നാളീകേരതോട്ടം, കവുങ്ങിൻതോട്ടം കുരുമുളകുതോട്ടം കൈപ്പാട് നിലം തുടങ്ങിയ ഭൂമിയുടെ കാര്യത്തിൽ പാട്ടം വർധിച്ചിട്ടുമുണ്ട്.


ഇതുപോലെ കാർഷികബന്ധനിയമമനുസരിച്ച് 1957ഏപ്രിൽ 11-വരെയുള്ള പാട്ടബാക്കിയുടെ കാര്യത്തിൽ, 5 ഏക്കർ വരെ ഭൂമിയുള്ള ഒരു കുടിയാൻ ഒരു കൊല്ലത്തെയും 5 ഏക്കർക്കും 15ഏക്കർക്കും ഇടയിലുള്ളവർ രണ്ടു കൊല്ലത്തെയും, 15 ഏക്കറിൽ കൂടുതലുള്ളവർ മൂന്നുകൊല്ലത്തെയും പാട്ടബാക്കികൊടുത്താൽ എല്ലാ പാട്ടബാക്കിയും റദ്ദാക്കുമെന്നാണ് വ്യവസ്ഥ. 15 ഏക്കർ വരെയുള്ള കുടിയാൻമാർക്ക് കൊടുത്ത ഈ ആനുകൂല്യം പുതിയ നിയമത്തിൽ എടുത്തു കളഞ്ഞു. 1961 ഫെബ്രുവരി 15-ന് ശേഷമുള്ള പാട്ടബാക്കിയുടെ കാര്യത്തിൽ പുതിയ നിയമപ്രകാരം 75 ശതമാനം തുകയും കൊടുത്തുതീർന്നെങ്കിലെ പാട്ടബാക്കി റദ്ദാകുന്നുള്ളു.


ആരാധനാസ്ഥലത്തിന്റെ വികസനത്തിനും, ജൻമിക്ക് ഉത്തമവിശ്വാസത്തിൽ വീടുണ്ടാക്കുന്നതിനും. സ്വന്തമയി കൃഷിചെയ്യുന്നതിനും, ചില നിബന്ധനകളിൻമേൽ ഒരു പരിധി വരെ കുടിയാനെ ഒഴിപ്പിക്കാമെന്ന് രണ്ട് നിയമത്തിലും പറയുന്നുണ്ട്. എന്നാൽ കാർഷിക ബന്ധ നിയമപ്രകാരം സ്വന്തം വീടുണ്ടാക്കുന്നതിന് ഒരു ഭൂവുടമയ്ക് 20-സെന്റും, ഒന്നിലധികം ഭൂവുടമകൾ കൂടി 50-സെന്റിൽ കൂടാത്ത വിധവും മാത്രമേ കുടിയാനിൽ നിന്ന് ഒഴിപ്പിക്കാമായിരുന്നുള്ളൂ. കൂടാതെ കുടിയാന്റെ കൈവശം അവശേഷിക്കുന്ന ഭൂമി ഒരു ഏക്കറിൽ കുറവാണെങ്കിൽ എത്ര ഭൂവുടമകൾ ഉണ്ടെങ്കിലും 20 - സെന്റിൽ കൂടുതൽ ഒഴിപ്പിച്ചുകൂടാ എന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ പുതിയ നിയമത്തിലെ 15-ആം വകുപ്പനുസരിച്ച് കുടിയാന്റെ കൈവശം ഒരു ഏക്കറിൽ താഴെയാണ് ഭൂമിയുള്ളതെങ്കിലും 20 സെന്റ് മാത്രം നിർത്തി 50 സെന്റ് വരെ ഒഴിപ്പിച്ചെടുക്കാൻ ജൻമിക്ക് അവകാശം നൽകി. ഫലത്തിൽ രണ്ടു നിയമങ്ങൾ തമ്മിൽ ഉള്ളടക്കത്തിൽ പല തരത്തിലുള്ള അന്തരങ്ങളുണ്ടായിരുന്നു .

അവലംബം തിരുത്തുക

  1. [എംഗൽസ്, ഫ്രഡറിക്ക് (1980). കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം. മോസ്കോ: പ്രോഗ്രസ് പബ്ലിഷേഷ്സ്. p. 317.]
  2. [ലെനിൻ, വ്ലാഡിമിർ ഇലിച്ച്‌ (1980). ഭരണകൂടവും വിപ്ലവവും. മോസ്കോ: പ്രോഗ്രസ് പബ്ലിഷേഷ്സ്. p. 357.]
  3. [ദാമോദരൻ, കെ. (1992). മനുഷ്യൻ. തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസ്. p. 107.]
  4. [agrarianrelation, retrieved 30 November 2010]
  5. [പൊതുപാൾ, എ.കെ. (1989). കേരളത്തിൽ ജന്മിത്തം അവസാനിച്ചു. തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൌസ്. p. 93.]
  6. [കുറുപ്പ്, കെ.കെ.എൻ . (1998). "ഇ.എം.എസും കാർഷിക ഭൂപരിഷികരണവും". ഇ. എം. എസ്. സ്മരണിക. തിരുവനന്തപുരം: ദേശാഭിമാനി: 104–115.]
  7. agrarianrelation, archived from the original on 2011-04-11, retrieved 30 November 2010

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭൂപരിഷ്കരണം&oldid=3639758" എന്ന താളിൽനിന്ന് ശേഖരിച്ചത്