നാറാണത്ത് ഭ്രാന്തൻ

നാറാണത്തു ഭ്രാന്തനെ പറ്റി പരിചയപ്പെടുത്തുന്ന ലേഖനം

കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ അംഗമാണ്‌ നാറാണത്ത്‌ ഭ്രാന്തൻ. കേവലം ഒരു ഭ്രാന്തൻ എന്നതിലുപരി ഒരു അവതാരമായാണ്‌ അദ്ദേഹത്തെ സങ്കൽപിച്ചുപോരുന്നത്‌. പാലക്കാട്‌ ജില്ലയിലെ ചെത്തല്ലൂരിൽ അത്തിപ്പറ്റ കുന്നിനടുത്തുള്ള നാരായണമംഗലത്ത് (ആമയൂർ മന) ആണ് അദ്ദേഹം വളർന്നത് എന്നു കരുതപ്പെടുന്നു. പിന്നീട് പഠനത്തിനായി പട്ടാമ്പി രായിരനല്ലൂരുള്ള തിരുവേഗപ്പുറ ഇല്ലത്തു വന്നു[1] മലയുടെ മുകളിലേക്ക് ഒരു വലിയ കരിങ്കല്ലുരുട്ടിക്കയറ്റി അതിനെ താഴോട്ടു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുകയാണ് ഇദ്ദേഹത്തിന്റെ പ്രധാന പ്രവൃത്തി.

രായിരം കുന്നിലെ നാറാണത്ത് ഭ്രാന്തൻ പ്രതിമ

നാറാണത്തുഭ്രാന്തന് ഗ്രീക്ക് പുരാണത്തിലെ ‘സിസിഫസ്‘ എന്ന ദേവനുമായി സാമ്യമുണ്ട്. സിസിഫസ് സ്യൂസ് ദേവന്റെ ശിക്ഷയായിയാണ് ആയുഷ്കാലം മുഴുവൻ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുന്നതും തള്ളി താഴേക്കിടുന്നതെങ്കിൽ നാറാണത്തുഭ്രാന്തൻ സ്വയേഛയാലാണ് ഈ പ്രവൃത്തി ചെയ്യുന്നത് എന്ന വ്യത്യാസമേയുള്ളൂ.

ഈ ഇഷ്ടവിനോദത്തിനിടയ്ക്ക് ഒരു തുലാമാസം ഒന്നാം തീയതിയാണ് ഭ്രാന്തന് വനദുർഗ്ഗയായ ദേവി പ്രത്യക്ഷയാകുന്നത്. ഭ്രാന്തനെ കണ്ട് ദേവി ഓടിമറഞ്ഞു എന്നും ഒരു കല്ലിൽ കാലടിപ്പാടു പതിഞ്ഞു എന്നും കഥ. ആ കാലടിപ്പാടുകൾ ഇന്നും അവിടെ കാണാം. പ്രതിഷ്ഠയൊന്നുമില്ലാത്ത ആ ക്ഷേത്രത്തിൽ ആ കാലടിപാടുകളിലാണ് പൂജ. ആറാമത്തെ കാലടിപ്പാടിലൂറുന്ന ജലമാണ് തീർത്ഥം. ബ്രാഹ്മണനായി പിറന്നിട്ടും ആചാരങ്ങൾ തെറ്റിച്ചതിനാലാകണം ഇളയതായത്.

ഭിക്ഷയെടുക്കൽ ആയിരുന്നു നാറാണത്ത് ഭ്രാന്തന്റെ ഉപജീവന മാർഗം. എപ്പോഴും യാത്രയിലായിരിക്കുന്ന നാറാണത്ത് ഭ്രാന്തൻ രാത്രി എവിടെയാണോ എത്തുന്നതു അവിടെ വെള്ളവും തീയും ഉള്ള സ്ഥലമാണെങ്കിൽ അവിടെത്തന്നെ അടുപ്പു കൂട്ടുകയും അന്നന്നു ഭിക്ഷ യാചിച്ചു കിട്ടുന്ന അരി വേവിച്ചു കഴിച്ചു അവിടെത്തന്നെ കിടന്ന് ഉറങ്ങുകയും ചെയ്യും. നേരം വെളുത്താൽ വീണ്ടും കല്ലുരുട്ടിക്കയറ്റാൻ തുടങും.

കഥ തിരുത്തുക

ഒരു ദിവസം നാറാണത്തു ഭ്രാന്തൻ എത്തിച്ചേർന്നതു ഒരു ചുടുകാട്ടിലായിരുന്നു. അവിടെ അന്നു ഒരു ശവം ദഹിപ്പിക്കൽ ഉണ്ടായിരുന്നതിനാൽ ധാരാളം തീക്കനൽ കിട്ടാനുണ്ടായിരുന്നു. അന്ന് അവിടത്തന്നെ വിശ്രമിക്കാം എന്ന് നിശ്ചയിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചശേഷം തന്റെ മന്തുകാൽ അടുപ്പുകല്ലിൽ കയറ്റിവച്ചു ഭ്രാന്തൻ വിശ്രമിക്കുന്ന സമയത്താണു ചുടലയക്ഷിയും (ഭദ്രകാളി) പരിവാരങ്ങളും അവിടെ എത്തിച്ചേർന്നത്. അസമയത്തു ചുടലപ്പറമ്പിലിരിക്കുന്ന ആളോട് മാറിപ്പോകാൻ അവർ ആവശ്യപെട്ടു. ഇതിന് വിസമ്മതിച്ച ഭ്രാന്തനെ ഒന്നു ഭയപ്പെടുത്തുകതന്നെ എന്നു കരുതി അവർ ഭീകരശബ്ദങ്ങളും അട്ടഹാസങളും പുറപ്പെടുവിച്ചു. എന്നാലും ഭ്രാന്തന് ഒരു കൂസലും ഇണ്ടായിരുന്നില്ല. ചുടലപ്പറമ്പിൽ കാളിയുടെയും ഭൂതഗണങ്ങളുടെയും ഭയാനകനൃത്തവും മറ്റു ചേഷ്ടകളും കണ്ട് ഭയക്കാതിരുന്ന നാറാണത്തുഭ്രാന്തൻ സാധാരണ മനുഷ്യൻ അല്ലെന്ന് കാളിക്ക് ബോധ്യമായി. മനുഷ്യർ കാൺകെ നൃത്തം ചെയ്യാൻ വിഹിതമില്ലാത്തതിനാൽ കാളി ഭ്രാന്തനോട് അവിടുന്ന് പോകാൻ അപേക്ഷിച്ചു. ഇതിനും ഭ്രാന്തൻ വഴങ്ങാതെ വന്നപ്പോൾ കാളി തന്നെ അവിടുന്ന് പൊകാൻ തീരുമാനിച്ചു. പക്ഷെ മനുഷ്യരെ നേരിട്ടു കണ്ടാൽ അവരെ ശപിക്കുകയോ അനുഗ്രഹിക്കുകയോ ചെയ്യാതെ കാളിക്ക് പൊകാൻ പറ്റില്ല. ദിവ്യനായ നാറാണത്ത് ഭ്രാന്തനെ ശപിക്കാൻ താല്പര്യമില്ലാത്തതിനാൽ, ഒരു വരം ചോദിക്കാൻ കാളി ഭ്രാന്തനോടു ആവശ്യപ്പെട്ടു. തന്റെ ആയുസ്സിന് ഒരു ദിവസം കൂട്ടിത്തരാൻ ഭ്രാന്തൻ ആവശ്യപ്പെട്ടു. ആയുസ്സു കൂട്ടിത്തരാൻ തനിക്ക് ശക്തിയില്ലെന്ന് കാളി പറഞ്ഞു. ശരി ഒരു ദിവസം കുറവു മതി ആയുസ്സെന്നായി ഭ്രാന്തൻ. അതും സാധ്യമല്ല. എങ്കിൽ ഒന്നു പോയിത്തരണമെന്നു ഭ്രാന്തൻ പറഞ്ഞു. എന്തെങ്കിലും ഒരു വരം വാങ്ങണമെന്ന് കാളി അപേക്ഷിച്ചു. ശരി തന്റെ വലതുകാലിലെ മന്ത് ഇടതുകാലിലേക്കു മാറ്റിത്തരൂ എന്നാണ് അവരെ കളിയാക്കുന്ന മട്ടിൽനാറാണത്തുഭ്രാന്തൻ ആവശ്യപ്പെട്ടത്. ഇഹലോകജീവിതത്തിന്റെയും വരം ശാപം എന്നിവയുടെയും നിരർത്ഥകതയെ കണ്ടറിഞ്ഞവനായിരുന്നു നാറാണത്തുഭ്രാന്തൻ എന്നുപറയാം.[2]

 
രായിരം കുന്നിലെ നാറാണത്ത് ഭ്രാന്തന്റെ ക്ഷേത്രം

പരഹിതകരണം' എന്ന ജ്യോതിശാസ്ത്രഗ്രന്ധത്തിന്റെ കർത്താവാണ് ഭ്രാന്തൻ എന്നു പറയപ്പെടുന്നു. കട്ടുറുമ്പുകളെ എണ്ണുക അദ്ദേഹത്തിന്റെ മറ്റൊരു വിനോദമായിരുന്നു. അദ്ദേഹം പ്രസിദ്ധനായ ഒരുതാന്ത്രികനുമായിരുന്നു. കേരളത്തിൽ ഒരുപാട് ക്ഷേത്രങ്ങളിൽ ഭ്രാന്തൻ പ്രതിഷ്ഠ് നടത്തിയിട്ടുണ്ട്.

രായിരനെല്ലൂരിൻ നിന്നും വിളിപ്പാടകലെ ഭ്രാന്തൻ തപസ്സിരുന്ന പാറക്കുന്ന് ഭ്രാന്തങ്കോട്ട അഥവാ ഭ്രാന്താചലം എന്നറിയുന്നു. ആർക്കിയോളജി വകുപ്പിന്റെ അധീനതയിലുള്ള ഈ ഒറ്റക്കൽ ഗുഹ വാസ്തുവിദ്യാവിസ്മയം ആണ്. അതിനടുത്ത് 3 ഗുഹാക്ഷേത്രങ്ങൾ. ഭ്രാന്തന്റെ ഭൂതങ്ങൾ കൈകൊണ്ട് മാന്തി ഉണ്ടാക്കിയതത്രെ. ഇവിടെ ഒരിക്കലും വറ്റാത്ത നീരുറവകളുണ്ട്. ഭ്രാന്തൻ പ്രതിഷ്ഠിച്ച അമ്പലവും ചങ്ങൽക്കിട്ട കാഞ്ഞിരമരത്തിലെ പൊട്ടാത്ത ചങ്ങലയും ഇവിടെ കാണാം. ഭ്രാന്തന് ദുർഗ്ഗാദേവിയുടെ ദർശനം ലഭിച്ച ദിവസം ഇന്ന് രായിരനെല്ലൂർ മലകയറ്റദിവസമായി ആചരിച്ചുവരുന്നു.

മീനമാസത്തിൽ മൂലം നാളിലാണ് അദ്ദേഹത്തിന്റെ ചാത്തം (ശ്രാദ്ധം) ഊട്ടുന്നത്. [3]

മധുസൂദനൻ നായരുടെ നാറാണത്തു ഭ്രാന്തൻ എന്ന കവിത വളരെ പ്രശസ്തമാണ്.

പറയിപെറ്റ പന്തിരുകുലം
മാതാവ്‌
പിതാവ്
മക്കൾ

അവലംബം തിരുത്തുക

  1. ഡോ.രാജൻ ചുങ്കത്ത്, പന്തിരുകുലത്തിന്റെ പിൻ ഗാമികൾ, മാതൃഭൂമി ബുക്സ്. 2010.
  2. കൊട്ടാരത്തിൽ ശങ്കുണ്ണി, ഐതിഹ്യമാല
  3. രാജൻ ചുങ്കത്ത് പേജ്-44
"https://ml.wikipedia.org/w/index.php?title=നാറാണത്ത്_ഭ്രാന്തൻ&oldid=3751534" എന്ന താളിൽനിന്ന് ശേഖരിച്ചത്