ബ്രഹ്മപുത്രനായ ഭൃഗുമഹർഷിക്ക് ഖ്യാതിയിൽ ജനിച്ച പുത്രനാണ് ച്യവനൻ.ആയുർവേദ രസായന ഔഷധയോഗമായ ച്യവനപ്രാശം അദ്ദേഹത്തിനുവേണ്ടി അശ്വിനീ ദേവന്മാർ നിർമ്മിച്ചതാണെന്നാണ് ഐതിഹ്യം. ച്യവനമഹർഷിക്ക് അകാലത്തിൽ വാർധക്യവും ശരീരനാശവും സംഭവിച്ചപ്പോൾ പത്നിയായ സുകന്യയുടെ സഹായത്തോടെ അശ്വിനീ ദേവന്മാർ ഉപദേശിച്ചു കൊടുത്ത രസായനൗഷധമാണ് ഇത്. ഭൃഗു മഹർഷിയുടെ പത്നി ഖ്യാതി ച്യവനനെ ഗർഭം ധരിച്ചിരുന്നവസരത്തിൽ, അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ പുലോമൻ എന്നപേരുള്ള രാക്ഷസൻ അവളെ തട്ടിക്കൊണ്ടുപോകുകയും, പൂർണ്ണ ഗർഭിണിയായ ഖ്യാതി സംഭീതയായി അവളുടെ ഗർഭം ഛിദ്രിക്കുകയും കുട്ടി വഴുതി പുറത്തുവീഴുകയും ചെയ്തു. ജനിച്ചുവീണ ആ പൈതൽ കോപത്തോടെ പുലോമനെ നോക്കുകയും ആ രാക്ഷസൻ അഗ്നിയിൽ ദഹിച്ചു ചാമ്പലാവുകയും ചെയ്തു. [1] വഴുതി ഗർഭഛിദ്രം ഉണ്ടായി ജനിച്ചവനെ ച്യവനൻ എന്നു ബ്രഹ്മദേവൻ നാമകരണം ചെയ്തു.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ച്യവനമഹർഷിയും പിതാവിനെപോലെ മഹാതപസിയായി തീർന്നു. അദ്ദേഹം തന്റെ തപസ്സ് തുടർച്ചയായി ചെയ്കയാൽ ച്യവനനും ചുറ്റും ചിതൽപ്പുറ്റുണ്ടാവുകയും അത് കാര്യമാക്കാതെ തന്റെ തപസ്സ് തുടരുകയും ചെയ്തു. ഒരിക്കൽ ശര്യാതി മഹാരാജാവിന്റെ ഏകപുത്രിയായിരുന്ന സുകന്യ ഈ കാട്ടിൽ വരികയും അവരുടെ കളികൾക്കിടയിൽ ച്യവനനു ചുറ്റുമുണ്ടായ വലിയ ചിതൽ പുറ്റ് അവളുടെ ശ്രദ്ധയിൽപെട്ടു. ചിതൽപ്പുറ്റിനുള്ളിൽ ചെറിയ രണ്ടു പ്രകാശങ്ങൾ മിന്നാമിനുങ്ങളെപ്പോലെ തിളങ്ങുന്നതായി അവൾക്കു തോന്നി. കൗതുകം തോന്നിയ അവൾ ചെറിയ മുൾകമ്പുപയോഗിച്ച് രണ്ടു പ്രകാശങ്ങളിലും ശക്തിയായി മാറിമാറികുത്തി. ആ പ്രകാശങ്ങൾ ച്യവനന്റെ കണ്ണുകളായിരുന്നു. കണ്ണുകൾ പൊട്ടിയ വേദനയിൽ ച്യവനൻ ദയനീയമായി കരഞ്ഞുപോയി. അതുകേട്ട് അവൾ പേടിച്ച് അവിടെ നിന്നും ഓടിപ്പോയി. മഹാഭാരതത്തിലും ദേവിഭാഗവതത്തിലും ഈ കഥ വിശദമായി പറയുന്നുണ്ട്.[2] സുകന്യ ഈ കാര്യം പേടിതോന്നിയതിനാൽ ആരോടും പറഞ്ഞില്ല. ആ ചിതൽപ്പുറ്റിലുണ്ടായിരുന്നത് ച്യവനനായിരുന്ന കാര്യവും അവൾ അറിഞ്ഞില്ല. പക്ഷേ അതിനുശേഷം ശര്യാതിയുടെ രാജ്യത്തും രാജകൊട്ടാരത്തിലും തുടർച്ചയായി അനിഷ്ടസംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. ഇതിനെത്തുടർന്ന് കാരണം മനസ്സിലാക്കിയ രാജാവും മന്ത്രിപ്രമുഖന്മാരും ച്യവനനെ കണ്ട് മാപ്പ് അപേക്ഷിച്ചു. പക്ഷേ മുനിവര്യൻ ഒന്നും ആവശ്യപ്പെട്ടില്ല. ശര്യാതി വീണ്ടും വീണ്ടും മഹർഷിയെ കൊട്ടാരത്തിലേക്ക് വിളിച്ചുവെങ്കിലും, തന്റെ തപസ്സു മുടക്കാൻ ആഗ്രഹമില്ലാഞ്ഞ ച്യവനൻ ശാന്തമായി പറഞ്ഞു ശര്യാതിയുടെ പുത്രിയെ വിവാഹംചെയ്തു കൊടുക്കാൻ. ച്യവനന്റെ ആവശ്യം മനസ്സിലാക്കിയ സുകന്യ വിവാഹത്തിനു സമ്മതിക്കുകയും, രാജകീയ സൗകര്യങ്ങൾ എല്ലാം ഉപേക്ഷിച്ച് ച്യവനനൊപ്പം മരവുരിയുടുത്ത് സുകന്യ കാട്ടിലെ അദ്ദേഹത്തിന്റെ ആശ്രമത്തിലേക്ക് താമസം മാറ്റി.

ദിവസങ്ങൾ കടന്നുപോയി സുകന്യയുടെ കരങ്ങൾ ച്യവനനു കണ്ണുകളായി, അവർ സുഖമായി പരിഭവങ്ങൾ ഒന്നും കൂടാതെ ആശ്രമത്തിൽ കഴിഞ്ഞു പോന്നു. ഒരിക്കൽ ദേവവൈദ്യന്മാരായ അശ്വിനീ ദേവന്മാർ ആശ്രമപരിസരത്തു വരികയും സുന്ദരിയായ സുകന്യയെ കാണുകയും ചെയ്തു. സുകന്യയുടെ സൗന്ദര്യത്തിൽ മയങ്ങിയ അശ്വനിദേവന്മാർ അവളെ സ്വന്തമാക്കാനായി സമീപിച്ച് ആഗ്രഹം അവളോട് പറഞ്ഞു. സുകന്യ വിവാഹിതയാണന്നും ഭർത്താവ് ച്യവനമുനിയാണന്നും അവൾ മറുപടി പറഞ്ഞെങ്കിലും നിരന്തരം വിവാഹാഭ്യർത്ഥനയുമായി അവർ പിറകേ കൂടി. അവൾ താൻ പതിവ്രതയാണെന്നും ഭർത്താവല്ലാതെ വേറെ ഒരു പുരുഷനോടും തനിക്ക് പ്രിയം ഇല്ലെന്നും പുറമേ കാണുന്ന സൗന്ദര്യമല്ല എന്നെ ഭർത്താവിനോട് അടുപ്പിക്കുന്നതെന്നും അവൾ അറിയിച്ചു. നീ പതിവ്രതയെങ്കിൽ, ബാഹ്യസൗന്ദര്യമല്ല നീ കാണുന്നതെങ്കിൽ നീ നിന്റെ ഭർത്താവിനെ ഏതു വേഷത്തിലും തിരിച്ചറിയുമല്ലോ, നീ കണ്ടുപിടിക്കു നിന്റെ ഭർത്താവിനെ എന്നു പറഞ്ഞ് അശ്വനികുമാരന്മാർ ഇരുവരും, അടുത്തു നിന്ന ച്യവനമഹർഷിയും അടുത്തുള്ള തടാകത്തിലേക്ക് ഇറങ്ങി മുങ്ങി. നിമിഷങ്ങൾക്കകം മൂവരും രൂപം മാറി ഒരുപോലെയുള്ള മൂന്നു കുമാരന്മാരായി പൊങ്ങിവന്നു. സുകന്യ, മുന്നിൽ പരന്നു കിടക്കുന്ന തടാകത്തിൽ നിലകൊള്ളുന്ന ഒരു പോലുള്ള മൂന്നു സുന്ദരന്മാരെയും മാറിമാറി നോക്കി. അവൾ അത്ഭുതപ്പെട്ടു, മൂന്നുപേരും ഒരേപോലെ വശ്യമായി പുഞ്ചിരിച്ചുകൊണ്ടു മൊഴിഞ്ഞു, 'സുകന്യേ, ഞാനാണ് ച്യവനൻ. സംശയം വേണ്ട. എന്നെ സ്വീകരിക്കാം നിനക്ക്'. സുകന്യ മൂന്നുപേരെയും മാറിമാറി നോക്കി, ഇതിനു മുൻപ്‌ കണ്ടിട്ടേയില്ലാത്ത മൂന്നു സുന്ദരന്മാർ, മൂവരും ഒരുപോലെ.അവൾ പരാശക്തിയായ ജഗദംബികയെ പ്രാർത്ഥിച്ചു. (ദേവിയുടെ അനുഗ്രഹത്താൽ സുകന്യക്കു മനസ്സിലായി ദേവകുമാരന്മാർക്ക് മിഴികൾ അടയാറില്ലത്രെ). ച്യവനമഹർഷിയെ മനസ്സിലാക്കാൻ കഴിഞ്ഞ സുകന്യയേയും ച്യവനനേയും അശ്വനികുമാരന്മാർ അനുഗ്രഹിച്ച് യാത്രയായി. ച്യവനമഹർഷിയ്ക്ക് നിത്യയൗവനശക്തി നൽകിയതുമായി ബന്ധപ്പെടുത്തിയാണ് ച്യവനപ്രാശം എന്ന ഔഷധകൂട്ടിനു ആ പേർ കിട്ടിയത്.

അവലംബം തിരുത്തുക

  1. മഹാഭാരതം -- സംഭവ പർവ്വം -- ഡോ.പി.എസ്.നായർ -- വിദ്യാരംഭം പബ്ലിഷേസ്, ആലപ്പുഴ
  2. ദേവിഭാഗവതം -- ഡോ.പി.എസ്.നായർ -- വിദ്യാരംഭം പബ്ലിഷേസ്, ആലപ്പുഴ
"https://ml.wikipedia.org/w/index.php?title=ച്യവനൻ&oldid=2282514" എന്ന താളിൽനിന്ന് ശേഖരിച്ചത്