ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയ നേതാവും ഒളിപ്പോരാളിയുമായിരുന്നു ക്രിസ്റ്റ്യൻ റുഡോൽഫ് ഡെ വിറ്റ്[1]. ഓറഞ്ച് ഫ്രീ സ്റ്റേറ്റിലെ സ്മിത്ത് ഫീൽഡിൽ 1854 ഒക്ടോബർ 7-ന് ഇദ്ദേഹം ജനിച്ചു. സൈനികനായ ഇദ്ദേഹം ഒന്നാം ആംഗ്ളോ-ബോയർ യുദ്ധത്തിൽ (1880 - 81) ഇംഗ്ളീഷുകാർക്കെതിരായി പോരാടി. 1897-ൽ നിയമസഭാംഗമായി. രണ്ടാം ആംഗ്ളോ-ബോയർ യുദ്ധകാലത്ത് (1899-1902) ബ്രിട്ടിഷുകാർക്കെതിരായി ഇദ്ദേഹം ശക്തമായ ഗറില്ലാ ആക്രമണം സംഘടിപ്പിച്ചിരുന്നു. യുദ്ധാനന്തരം ഓറഞ്ച് റിവർ കോളനിയിലെ നിയമസഭാംഗവും കൃഷിവകുപ്പുമന്ത്രിയും ആകുവാൻ സാധിച്ചു. സ്വാതന്ത്യലബ്ധിക്കുവേണ്ടിയുള്ള സമരങ്ങളിൽ വീണ്ടും ഇദ്ദേഹം വ്യാപൃതനായി. 1914-ൽ നാഷണൽ പാർട്ടി സ്ഥാപിക്കുന്നതിനു നേതൃത്വം നല്കിയവരിൽ ഡെ വിറ്റും ഉണ്ടായിരുന്നു. ഒന്നാം ലോക യുദ്ധകാലത്ത് ദക്ഷിണാഫ്രിക്കൻ ഗവൺമെന്റിനെ മറിച്ചിടുവാൻ നടത്തിയ വിപ്ളവത്തിൽ പങ്കെടുത്തിരുന്നുവെങ്കിലും ഇത് വിജയപ്രദമായില്ല. തുടർന്ന് രാജ്യദ്രോഹകുറ്റം ചുമത്തി ഗവൺമെന്റ് ഇദ്ദേഹത്തെ കുറച്ചുകാലത്തേക്ക് ജയിലിലടച്ചു. ജനാഭിലാഷപ്രകാരം 1915-ൽ മോചിപ്പിച്ചു. തുടർന്നും ഡെ വിറ്റ് ആഫ്രിക്കൻ സ്വാതന്ത്യത്തിനായി നിലകൊണ്ടു. യുദ്ധകാല അനുഭവങ്ങൾ വിവരിച്ചു കൊണ്ട് ഇദ്ദേഹം രചിച്ച ത്രീ ഇയേഴ്സ് വാർ (1902) എന്ന ഗ്രന്ഥം നല്ലൊരു ചരിത്രരേഖയായി കരുതപ്പെടുന്നു. ഓറഞ്ച് ഫ്രീ സ്റ്റേറ്റിലെ ഡെ വിറ്റ്സ് ഡ്രോപിൽ ഇദ്ദേഹം 1922 ഫെബ്രുവരി 3-ന് നിര്യാതനായി.

ക്രിസ്റ്റ്യൻ റുഡോൽഫ് ഡെ വിറ്റ്, 1900

അവലംബം തിരുത്തുക


"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റ്യൻ_ഡെ_വിറ്റ്&oldid=3968796" എന്ന താളിൽനിന്ന് ശേഖരിച്ചത്