കേശവാനന്ദഭാരതി കേസ്

സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണഘടനാ കേസ്

സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണഘടനാ കേസ് ആണ് കേശവാനന്ദഭാരതി Vs സ്റ്റേറ്റ് ഓഫ് കേരള. കാസർഗോഡിനു സമീപമുള്ള എടനീർ മഠത്തിന്റെ അധിപതി സ്വാമി കേശവാനന്ദഭാരതിയാണ് 1969-ൽ കേരളസർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിനെതിരെ സുപ്രിം കോടതിയെ സമീപിച്ചത്. സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം ഈ കേസിൽ, പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി പരിണമിച്ചു. ഇന്ത്യയുടെ പാർലമെന്റിന് ഭരണഘടനാ ഭേദഗതിയാവാം, പക്ഷേ അത് ഭരണഘനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടാവരുത് എന്ന വിധിപ്രഖ്യാപനത്തിലേക്ക് സുപ്രീംകോടതി എത്തുകയും ചെയ്തതാണ് ഈ കേസിന്റെ സവിശേഷത. [1]

കേശവാനന്ദഭാരതി കേസ്
CourtSupreme Court of India
Full case nameKesavananda Bharati Sripadagalvaru & Ors. v. State of Kerala & Anr.
Decided24 April 1973
Citation(s)(1983) 4 SCC 225: AIR 1973 SC 1461
Holding
There are certain principles within the framework of Indian Constitution which are inviolable and hence cannot be amended by the Parliament. These principles were commonly termed as Basic Structure.
Case opinions
MajorityS.M.Sikri C. J. Hegde and Mukherjea, JJ.; Shelat and Grover, JJ.; Jaganmohan Reddy, J.; Khanna, J.
DissentRay J.; Palekar J.; Mathew J.; Beg J.; Dwivedi J.; Chandrachud J.
Laws applied
Constitution of India, Criminal Procedure Code (CrPC), Indian Evidence Act, Indian Contract Act 1872

കേസിന്റെ പശ്ചാത്തലം തിരുത്തുക

ഭൂപരിഷ്കരണ നിയമപ്രകാരം കാസർഗോഡിനു സമീപമുള്ള എടനീർ മഠത്തിന്റെ സ്വത്തുക്കൾ കേരള സർക്കാർ ഏറ്റെടുത്തതായിരുന്നു കേസിന്റെ തുടക്കം. മഠാധിപതിയായിരുന്ന സ്വാമി കേശവാനന്ദഭാരതി ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കകയും ഭൂപരിഷ്കരണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടൊപ്പം മതസ്വാതന്ത്ര്യത്തിനും മതസ്ഥാപനങ്ങൾ നടത്തുന്നതിനുമുള്ള അവകാശം, തുല്യതയ്കുള്ള അവകാശം, സമത്വത്തിനുള്ള അവകാശം, സ്വത്തവകാശം തുടങ്ങിയ തന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കണമെന്ന പ്രാർത്ഥനകളും 1970 മാർച്ച് 21 ന് സമർപ്പിച്ച ഈ റിട്ട് ഹർജിയിൽ (റിട്ട് ഹർ‍‍‍ജി നം. 1970 ൽ 135) കേശവാനന്ദഭാരതി ഉയർത്തിയിരുന്നു. [2]

വിധി തിരുത്തുക

കേസിൽ വിധിപറഞ്ഞുകൊണ്ട് പൊതു ആവശ്യങ്ങൾക്കുവേണ്ടിയുടം ഭരണഘടനയുടെ ഭാഗം നാലിൽ പറയുന്ന നിർദ്ദേശക തത്ത്വങ്ങളുടെ നടപ്പാക്കലിനായും രാഷ്ട്രത്തിന് സ്വത്തവകാശം എന്ന മൗലികാവകാശത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് കോടതി വിധിച്ചു. അതേസമയം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളായ, ജനാധിപത്യം, ഫെഡറൽ സ്വഭാവം തുടങ്ങിയവയിൽ മാറ്റം വരുത്താനുള്ള അധികാരം പാർലമെന്റിന് ഇല്ലെന്നും കണ്ടെത്തി. 68 ദിവസം നീണ്ടു നിന്ന വാദം നയിച്ചവരിൽ പ്രമുഖൻ നാനി പാൽഖിവാലാ ആയിരുന്നു. 13 സുപ്രിംകോടതി ജഡ്ജിമാരടങ്ങിയ ഭരണഘടനാ ബഞ്ചാണ് കേസ് കേട്ടത് (കെ.കെ. മാത്യു, വൈ.വി. ചന്ദ്രചൂഡ്, എച്ച്.ആർ. ഖന്ന,ആർ ,എൻ .ഗ്രോവർ,റേ,പലേക്കർ,ബെയ്ഗ്,സിക്രി,ശെലാത്,ഹെഗ്ഡേ,റെഡ്ഡി,ദ്വിവേദി, മുഖർജിതുടങ്ങിയവരായിരുന്നു ജഡ്ജിമാർ). [1]ഇത്ര വിപുലമായ ഒരു ബഞ്ച് അതിനുമുമ്പ് സുപ്രിം കോടതിയിൽ ഉണ്ടായിട്ടില്ല. തളിപ്പറമ്പിനടുത്ത തൃച്ചംബരത്ത് ജനിച്ച കേശവാനന്ദഭാരതിക്ക് 1971-ൽ 30 വയസ്സായിരുന്നു പ്രായം.

പ്രാധാന്യം തിരുത്തുക

മുഖ്യമായും കോടതിയുടെ പരിഗണനയ്ക്കു പാത്രീഭവിച്ച കാതലായ വിഷയം ഭരണഘടന ഭേദഗതി ചെയ്യുന്നതിനു അനിയന്ത്രിതവും അപരിമേയവുമായ അധികാരം പാർലമെന്റിൽ സ്വയമേവ നിക്ഷിപ്തമാണോ എന്നുള്ളതായിരുന്നു .[3] പാർലമെന്റ് ഭരണഘടനയുടെ തന്നെ ഒരു സൃഷ്ടിയായതിനാൽ ഭരണഘടനയുടെ മൗലികമായ ഘടനയെ മാറ്റിമറിയ്ക്കുന്നതിനു അതിനു സ്വാഭാവികമായ പരിമിതിയും വിലക്കും പരോക്ഷമായി നിലനിൽക്കുന്നു എന്ന വാദം ഈ കേസിൽ ഉയർത്തപ്പെട്ടു.[3]ജനങ്ങൾ എന്നതിനു തുല്യമാക്കാവുന്ന ഒന്നല്ല പാർലമെന്റെന്നും ജനങ്ങളുടെ അഭീഷ്ടത്തെ പദാനുപദത്തിൽ പാർലമെന്റ് പ്രതിനിധാനം ചെയ്യുന്നില്ല എന്ന വാദവും ഉയർത്തപ്പെട്ടു. നാനി പാൽഖിവാലാ ഈ കേസിൽ ഭരണഘടനയെക്കുറിച്ച് ഉന്നയിച്ച ചില വാദമുഖങ്ങൾ ഇവയാണ്.[3]

  • ഭരണഘടനയുടെ അധീശത്വം
  • ഭാരതത്തിന്റെ പരമാധികാരം
  • ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും,ജനാധിപത്യവും
  • റിപ്പബ്ളിക് എന്ന നിലയിലുള്ള ഭരണകൂടം
  • ഭരണഘടനയുടെ പാർട്ട് മൂന്നിൽ പ്രസ്താവിയ്ക്കുന്ന മൗലിക അവകാശങ്ങൾ
  • മതേതരമായ കാഴ്ചപ്പാട്
  • സർവ്വ സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ
  • കേന്ദ്രീകരണവും വികേന്ദ്രീകരണവും ഒത്തുചേർന്ന ഭരണ സമ്പ്രദായം
  • ജുഡീഷ്യറിയും,എക്സിക്യൂട്ടിവും,നിയമനിർമ്മാണ സഭയും തമ്മിലുള്ള സമതുലിതാവസ്ഥ
  • ഭരണഘടനയുടെ അടിസ്ഥാന ,സവിശേഷ മൂല്യങ്ങളെ നിരാകരിയ്ക്കാതെയുള്ള ഭേദഗതികൾ

ഈ കേസിൽ കേരളാ സർക്കാരിനു വേണ്ടി ഹാജരായത് പ്രമുഖ അഭിഭാഷകനും ഭരണഘടനാവിദഗ്ദ്ധനുമായ എച്ച്.എം. സീർവായി ആയിരുന്നു. അന്നത്തെ മഹാരാഷ്ട്ര അഡ്വക്കേറ്റ് ജനറൽ ആയിരുന്ന സീർവായ് 21 ദിവസങ്ങൾ കൊണ്ടാണ് തന്റെ വാദം പൂർത്തിയാക്കിയത്. അദ്ദേഹമുന്നയിച്ച പ്രധാനവാദമുഖങ്ങളിൽ ചിലത് താഴെപ്പറയുന്നവയാണ്. [3]

  • ജനപ്രതിനിധികൾ അധികാരം ദുർവിനിയോഗം ചെയ്യുമെന്ന മുൻവിധി ന്യായീകരിയ്ക്കത്തക്കതല്ല.
  • ജുഡീഷ്യറിയും,എക്സിക്യൂട്ടിവും,നിയമനിർമ്മാണ സഭയും യോജിച്ചുള്ളതാ‌ണ് സർക്കാരിന്റെ പ്രവർത്തനം
  • ഭരണഘടനയുടെ ആമുഖവും ഭേദഗതി ചെയ്യപ്പെടാം
  • മൗലികാവകാശങ്ങൾ സ്വാഭാവികമായി മനുഷ്യാവകാശമോ,ജന്മസിദ്ധമോ അല്ല,മറിച്ച് സാമൂഹ്യ അവകാശങ്ങൾ മാത്രമാണ്. അവ കാലാകാലങ്ങളിൽ മാറ്റപ്പെടാം
  • ജുഡീഷ്യറി ഒരു ഭേദഗതിയെ ഭരണഘടനാവിരുദ്ധമെന്നു പ്രഖ്യാപിച്ചാൽ അതുമൂലമുണ്ടായ സന്കീർണ്ണതയെ പാർലമെന്റിനു നിയമനിർമ്മാണം കൊണ്ട് മറികടക്കാം .
  • ആർട്ടിക്കിൾ 368 ഭേദഗതിയെക്കുറിച്ച് പരാമർശിയ്ക്കുന്നതിനാൽ ഏതു വകുപ്പുകളും മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭേദഗതിയ്ക്കു വിധേയമാക്കാവുന്നതാണ്.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 "ദി കേസ് സേവ്ഡ് ഇന്ത്യൻ ഡെമോക്രസി: ദിഹിന്ദു". ദി ഹിന്ദു. Retrieved 2013 ഏപ്രിൽ 24. {{cite news}}: Check date values in: |accessdate= (help)
  2. "കേശവാനന്ദഭാരതി Vs. സ്റ്റേറ്റ് ഓഫ് കേരള AIR 1973 SC 1461". ഇന്ത്യാ കാനൂൺ. Retrieved 2013 ഏപ്രിൽ 24. {{cite news}}: Check date values in: |accessdate= (help)
  3. 3.0 3.1 3.2 3.3 ദി കോർട്ട് റൂം ജീനിയസ്: കേശവാനന്ദഭാരതി ആൻഡ് ഫണ്ടമെന്റൽ റൈറ്റ്സ്. pp. 103–142. {{cite book}}: Cite has empty unknown parameter: |month= (help)

പുറം കണ്ണികൾ തിരുത്തുക

  1. THE COURT ROOM GENIUS- പേജ്.103-142
"https://ml.wikipedia.org/w/index.php?title=കേശവാനന്ദഭാരതി_കേസ്&oldid=3915105" എന്ന താളിൽനിന്ന് ശേഖരിച്ചത്